24 മണിക്കൂറും ആഴ്‌ചയിൽ ഏഴ് ദിവസവും വിശ്രമമില്ലാതെ നിരീക്ഷണം.. ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ 10 ഉപഗ്രഹങ്ങൾ..ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ..

നമ്മുടെ സുരക്ഷയ്‌ക്കായി 24 മണിക്കൂറും ആഴ്‌ചയിൽ ഏഴ് ദിവസവും വിശ്രമമില്ലാതെ നിരീക്ഷണം നടത്തുന്ന ഒരു സംവിധാനം ഇന്ത്യയ്‌ക്കുണ്ട്. അവയാണ് കൃത്രിമ ഉപഗ്രഹങ്ങൾ. ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ ഇന്ന് അറിയിച്ചതനുസരിച്ച് ഇന്ത്യൻ കര-നാവിക അതിർത്തികളിൽ ഇവ എപ്പോഴും നിരീക്ഷണം നടത്തുന്നു.ഇംഫാലിൽ നടന്ന സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയുടെ (സിഎയു) അഞ്ചാമത് ബിരുദദാന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് നാരായണന്റെ പരാമർശം .
"നമ്മുടെ അയൽക്കാരെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാം. നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ,നമ്മുടെ ഉപഗ്രഹങ്ങൾ വഴി സേവനം നൽകണം. നമ്മുടെ 7,000 കിലോമീറ്റർ കടൽത്തീര പ്രദേശങ്ങൾ നാം നിരീക്ഷിക്കണം. വടക്കൻ ഭാഗം മുഴുവൻ തുടർച്ചയായി നിരീക്ഷിക്കണം. ഉപഗ്രഹ, ഡ്രോൺ സാങ്കേതികവിദ്യ ഇല്ലാതെ നമുക്ക് അത് നേടാൻ കഴിയില്ല," അദ്ദേഹം പറഞ്ഞു.പഹൽഗാം ആക്രമണത്തിന് പ്രതികാരമായി, മെയ് 7 ന് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ ഇന്ത്യ ആക്രമിച്ചു. ഇതോടെ, പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി.
ഇന്ത്യ അവയെ തടഞ്ഞുനിർത്തി നിർവീര്യമാക്കി. ഒടുവിൽ കര, വ്യോമ, കടൽ വഴിയുള്ള എല്ലാ സൈനിക നടപടികളും ഉടനടി നിർത്താൻ ശനിയാഴ്ച ഇരു രാജ്യങ്ങളും സമ്മതിച്ചു.ചന്ദ്രയാൻ-1 ദൗത്യം ചന്ദ്രന്റെ ഉപരിതലത്തിൽ ജല തന്മാത്രകളുടെ തെളിവുകൾ കണ്ടെത്തിയെന്നും, അങ്ങനെ ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്നും ബഹിരാകാശത്തെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവെ ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. ഇന്ത്യ ഒരു "ഊർജ്ജസ്വലമായ ബഹിരാകാശ ശക്തി"യായി മാറുകയാണെന്നും 2040 ഓടെ ആദ്യത്തെ ബഹിരാകാശ നിലയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ 34 രാജ്യങ്ങൾക്കായി 433 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
https://www.facebook.com/Malayalivartha