ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: കുറ്റക്കാരെ വെറുതെ വിടില്ല: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കി: സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്; സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരെ...

ദില്ലി ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ അന്വേഷണത്തിനായുള്ള തീരുമാനത്തിലാണ് പൊലീസ് . രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഡോക്ടർമാരുൾപ്പെടെയുള്ളവർ അറസ്റ്റിലായതിന് പിന്നാലെ ആണ് ദില്ലിയിൽ സ്ഫോടനം നടന്നത്. ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് നാല് ഡോക്ടർമാരുൾപ്പെടെയുള്ളവരെയാണ് സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്. ഇവർക്ക് ദില്ലി സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. മൂന്ന് തോക്കുകളും ജൈവായുധമായ റിസിൻ നിർമ്മിക്കാനുള്ള സാമഗ്രികളുമായി ഗുജറാത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നു. 350 കിലോ അമോണിയം നൈട്രേറ്റ്, രണ്ട് അസോൾട്ട് റൈഫിളുകൾ എന്നിവയുൾപ്പെടെ 2,900 കിലോ സ്ഫോടകവസ്തുക്കളുമായി ജമ്മു കശ്മീരിൽ നിന്നുള്ള മറ്റൊരു ഡോക്ടറെയും ഹരിയാനയിൽ അറസ്റ്റ് ചെയ്തു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പ്രശംസിച്ച് പോസ്റ്ററുകൾ പതിച്ചതിന് ജമ്മു കശ്മീരിൽ നിന്നുള്ള മൂന്നാമത്തെ ഡോക്ടറെയും ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തു. ഹരിയാനയിൽ ആയുധങ്ങളുമായി വനിതാ ഡോക്ടറും പിടിയിലായി. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി ബന്ധമില്ലാത്ത മൂന്ന് അറസ്റ്റുകൾ നടന്നത്. തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെ തിരക്കേറിയ ചെങ്കോട്ട പ്രദേശത്ത് സ്ഫോടനവും നടന്നു. ലാൽ ഖില മെട്രോ സ്റ്റേഷന്റെ ഗേറ്റ് 1 ലെ സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിലേക്ക് ഹരിയാന നമ്പർ പ്ലേറ്റുകളുള്ള ഹ്യുണ്ടായ് ഐ20 കാർ - HR26 CE 7674 - പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒമ്പത് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദില്ലി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്. തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാകും കടത്തിവിടുക. പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷയും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് കർശന പരിശോധന നടത്താനാനാണ് തീരുമാനം. വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തും.
സ്ഫോടനത്തിൽ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് രംഗത്തെത്തി. ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും രാഷ്ട്രത്തിന് ഉറപ്പ് നൽകുകയാണെന്നും രാജ്‍നാഥ് സിങ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് സുപ്രീംകോടതി അനുശോചനം അറിയിച്ചു.
ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാത്രി മുഴുവൻ സ്ഥിതിഗതികള്‍ വിലയിരുത്തി. ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നു. അന്വേഷണ ഏജൻസികള്‍ ആഴത്തിൽ പരിശോധിക്കും. കുറ്റക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പറഞ്ഞ പ്രധാനമന്ത്രി ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും ഉറപ്പ് നൽകി. ഭൂട്ടാൻ സന്ദര്‍ശനത്തിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha

























