അമിത് ഷായ്ക്കും മകൻ ജയ് ഷായ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ്

ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും മകൻ ജയ് ഷായ്ക്കുമെതിരെ കോൺഗ്രസ്സും ആം ആദ്മിയും രംഗത്ത്. ജയ് ഷായുടെ സ്വത്തിലുണ്ടായ വളർച്ചയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കോൺഗ്രസും ആംആദ്മി പാർട്ടിയും രംഗത്തെത്തിയിരിക്കുന്നത്. ജയ് ഷായുടെ ഉമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 16,000 മടങ്ങ് വർധനവുണ്ടായെന്ന മാദ്ധ്യമ റിപ്പോർട്ടിനെച്ചൊല്ലി ബി.ജെ.പിയും കോൺഗ്രസും തമ്മിൽ തമ്മിൽത്തല്ല് തുടർന്നുക്കൊണ്ടിരിക്കുകയാണ്.
എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച സ്ഥാപനത്തിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തതായും ജയ് ഷാ പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമസ്ഥാപനമാണ് ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിൾ എന്റർപ്രസൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വരുമാനത്തിൽ ഒരു വർഷത്തിനിടെ 16,000 മടങ്ങു വർദ്ധനയുണ്ടായതായി റിപ്പോർട്ട് ചെയ്തത്. 2014-15 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നെന്നും 2015-16 സാമ്പത്തിക വർഷത്തിൽ ഇത് 80.5 കോടി രൂപയായി ഉയർന്നുവെന്നുമായിരുന്നു റിപ്പോർട്ട്.
ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രത്യേക സമ്മേളനം വിളിച്ചാണ് കോൺഗ്രസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. നീണ്ട കാത്തിരിപ്പിനൊടുവിൽ നോട്ട് അസാധുവാക്കലിന്റെ ഗുണഭോക്താവിനെ കണ്ടെത്തിയെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. സംഭവത്തിൽ അമിത് ഷായെയും ചോദ്യം ചെയ്യണമെന്ന് എ.എ.പി ആവശ്യപ്പെട്ടു.അതേസമയം ആരോപണം ഡൽഹിയിൽ പ്രത്യേക വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി പിയുഷ് ഗോയൽ തള്ളി.
https://www.facebook.com/Malayalivartha


























