തന്നെ രക്ഷിച്ച ഇന്‍സ്പെക്ടറെ നോക്കി പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ച് ഒരു കുരുന്ന്; ഉറങ്ങിക്കിടന്ന അമ്മയ്ക്കരികില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട കുഞ്ഞിനെ 15 മണിക്കൂറിനകം വീണ്ടെടുത്ത പോലീസ് സംഘത്തിന് സോഷ്യൽ മീഡിയയുടെ കൈയ്യടി

പോലീസ് ഓഫീസറുടെ കയ്യിലിരുന്ന് നിറഞ്ഞ് ചിരിക്കുന്ന ഒരു നാലുമാസക്കാരന്റെ ചിത്രമാണ് ഇപ്പോൾ ഫേസ്ബുക്കിൽ വൈറലായിരിക്കുന്നത്. സാധാരണ മാലാഖമാര്‍ സ്വപ്‌നത്തില്‍ വരുമ്പോഴാണ് കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ചിരിക്കുന്നത്. അതുമല്ലെങ്കിൽ ഉണര്‍ന്നിരിക്കുമ്പോള്‍ പ്രിയപ്പെട്ടവരുടെ കൈകളിലായിരിക്കുമ്പോഴാണ് കുഞ്ഞുങ്ങൾ ചിരിക്കുന്നത്. അത്തരത്തിൽ സുരക്ഷിതമായ കൈകളിൽ എത്തിച്ചേർന്ന നാലുമാസം മാത്രം പ്രായമുള്ള ഫൈസന്‍ ഖാന്‍ എന്ന കുഞ്ഞു കുരുന്നിന്റെ ചിരി ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഹൈദരാബാദില്‍ നിന്നും തട്ടിയെടുക്കപ്പെട്ട ഫൈസന്‍ ഖാനെ പതിനഞ്ചു മണിക്കൂറിനകം വീണ്ടെടുക്കാനായ സന്തോഷത്തിലാണ് നമ്പള്ളി പൊലീസ് ഓഫീസര്‍ ആര്‍. സഞ്ജയ്.
നമ്പള്ളി ഫുട്പാത്തില്‍ ഉറങ്ങുന്നതിനിടെയായിരുന്നു കുരുന്നിനെ തട്ടികൊണ്ടുപോയത്. വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അന്വേഷിച്ചിറങ്ങിയ നമ്പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍. സഞ്ജയ്കുമാറും സംഘവുമാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് കുഞ്ഞിനെ വീണ്ടെടുത്ത് തന്റെ കയ്യില്‍വച്ച് ഓമനിക്കുന്ന പൊലീസ് ഓഫീസറെ നോക്കി മോണകാട്ടിച്ചിരിക്കുന്ന പിഞ്ചോമനയുടെ ചിത്രം ഐപിഎസ് ഓഫീസര്‍ സ്വാതി ലക്റ ട്വീറ്റ് ചെയ്തതോടെയാണ് ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.
ഇതിനകം ആയിരക്കണക്കിന് തവണ ചിത്രം റീട്വീറ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു. കുഞ്ഞിനെ ഇത്രയും പെട്ടെന്ന് വീണ്ടെടുക്കാനായതില്‍ പൊലീസ് സംഘത്തിന് അഭിനന്ദന പ്രവാഹമാണിപ്പോള്‍. 'തട്ടിക്കൊണ്ടുപോയ ഈ കുഞ്ഞിനെ നമ്പള്ളി ഇന്‍സ്പെക്ടര്‍ രക്ഷിച്ചിരിക്കുന്നു. കുഞ്ഞിന്റെ ചിരിതന്നെ എല്ലാം പറയുന്നുണ്ട്.'- എന്ന് കുറിച്ചാണ് ചിത്രം ട്വീറ്റ് ചെയ്യപ്പെട്ടത്.
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഹൈദരാബാദിലെ നമ്പള്ളി മേഖലയില്‍ വച്ച് അമ്മ ഹുമേര ബീഗത്തിന്റെ (21) അരികില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ വില്‍ക്കാനായിരുന്നു തട്ടിക്കൊണ്ടുപോയ രണ്ടംഗ സംഘത്തിന്റെ പരിപാടി. കുഞ്ഞിനെ തട്ടിയെടുത്ത മുഹമ്മദ് മുഷ്താഖ് (42), മുഹമ്മദ് യൂസഫ് (25) എന്നിവര്‍ പിടിയിലായി. നാലുമണിയോടെ അമ്മ ഉറക്കമുണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിയുന്നത്. തിരഞ്ഞിട്ടും കാണാതായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പറ്റി സൂചന ലഭിച്ചതോടെ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ഇരുവരേയും പിടികൂടി കുഞ്ഞിനെ വീണ്ടെടുക്കുകയുമായിരുന്നു. ഹൈദരാബാദില്‍ ഇത്തരം തട്ടിക്കൊണ്ടുപോകല്‍ സ്ഥിരം സംഭവമാണെന്ന റിപ്പോര്‍ട്ടുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ഈ വര്‍ഷം പത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പല കേസുകളിലും ഭാഗ്യംകൊണ്ടാണ് കുട്ടികളെ വീണ്ടെടുക്കാനാവുന്നതെന്ന് പൊലീസ് പറയുന്നു.
റോഡരികിലും ചേരികളിലും ഉറങ്ങുന്നവര്‍ക്കിടയില്‍ നിന്നോ റെയില്‍വെ, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മാതാപിതാക്കളുടെ ശ്രദ്ധ മാറുമ്ബോഴോ ഒക്കെയാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറുന്നത്. കുഞ്ഞുങ്ങളെ ഭിക്ഷാടന മാഫിയക്കോ കുട്ടികളില്ലാത്ത ദമ്പതികൾക്കോ വില്‍ക്കുകയാണ് ചെയ്യുകയെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























