മോഷണക്കുറ്റമാരോപിച്ച് നൈജീരിയന്‍ യുവാവിനോട് ദില്ലിയിലെ ആള്‍ക്കൂട്ടത്തിന്‍റെ ക്രൂരത; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മോഷണമാരോപിച്ച് ഡല്‍ഹിയില്‍ നൈജീരിയന്‍ യുവാവിനെ ജനക്കൂട്ടം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. യുവാവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടാണ് ജനങ്ങള്‍ വടികൊണ്ട് ക്രൂരമായി മര്‍ദിച്ചത്. രണ്ടാഴ്ച്ചക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദേശീയ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. എന്നാല്‍ ജനത്തിന്റെ പരാതി പ്രകാരം കേസെടുത്ത പൊലീസ് മോഷണകുറ്റം ചുമത്തി യുവാവിനെ ജയിലിലേക്ക് അയക്കുകയായിരുന്നു.
സൗത്ത് ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ സെപ്തംബര്‍ 24 നാണ് സംഭവം. എന്നാല്‍ യുവാവിനെ മര്‍ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെ അക്രമികള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ നോര്‍ത്ത് ഇന്ത്യയില്‍ നേരത്തെയും വംശീയ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെക്കന്‍ ഡല്‍ഹിയിലെ വസന്ത്കുജ്ജ് പ്രദേശത്ത് ആഫ്രിക്കന്‍ വംശജനായ മറ്റൊരു യുവാവിനെ ഇക്കഴിഞ്ഞ മെയില്‍ അജ്ഞാത സംഘം തല്ലിക്കൊന്നിരുന്നു.
പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണക്കാരെന്ന് ആരോപിച്ച മാര്‍ച്ചില്‍ നാല് നൈജീരിയന്‍ വിദ്യാര്‍ഥികളെ ജനക്കൂട്ടം ഡല്‍ഹിയില്‍ തല്ലിച്ചതച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ നോയ്ഡയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കെനിയന്‍ വംശജയായ യുവതിയെ ഒരു സംഘം കാറിനു പുറത്തേക്ക് വലിച്ചിറക്കി മര്‍ദ്ദിച്ചതും മാര്‍ച്ചിലായിരന്നു. രാജ്യത്ത് ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന കൂട്ടമായ വംശീയ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാണ്.
https://www.facebook.com/Malayalivartha


























