ഭീകരന്‍ ഖാലിദിന്റെ വധം; മുൻ കാമുകിയുടെ അടങ്ങാത്ത പകയുടെ ചുരുളുകൾ അഴിയുമ്പോൾ...

ബാരാമുള്ളയില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ ദിവസമാണ് ജയ്ഷ് ഇ മുഹമ്മദ് നേതാവ് ഖാലിദ് കൊല്ലപ്പെട്ടത്. ഭീകരന്‍ ഖാലിദിന്റെ വധത്തിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിച്ചതാകട്ടെ മുന്‍ കാമുകിയ്ക്ക് ഭീകരനോടുണ്ടായിരുന്ന അടങ്ങാത്ത പകയായിരുന്നു.
'അവന്‍ ചാകണം' എന്ന് ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ വര്‍ഷമാണ് 20കാരിയായി കശ്മീരി യുവതി ജമ്മുകശ്മീര്‍ പോലീസിനെ സമീപിക്കുന്നത്. 'ഞാന്‍ നിങ്ങളെ അവന്റെ സങ്കേതത്തിലേക്ക് എത്തിക്കാം, ബാക്കി നിങ്ങള്‍ നോക്കിക്കൊള്ളണം' എന്ന് അന്നവള്‍ പോലീസിനോട് പറഞ്ഞ് സ്റ്റേഷനില്‍ നിന്നിറങ്ങി.
അന്ന് മുതല്‍ ഖാലിദിന്റെ പുറകെ സുരക്ഷാ സേനയുണ്ട്. കാമുകിമാരെ കാണാന്‍ ഇയാള്‍ സംഘാംഗങ്ങളെ കൂട്ടാതെ ഒറ്റയ്ക്ക മാത്രമേ വരൂ എന്ന തിരിച്ചറിവില്‍ കഴിഞ്ഞ ദിവസം രാത്രി സുരക്ഷാ സേന കുരുക്കിയ കുരുക്കില്‍ ഖാലിദ് അകപ്പെടുകയായിരുന്നു.
കാമുകിയുടെ പകയ്ക്ക് പിന്നിൽ...
ഖാലിദിന്റെ 20ഓളം കാമുകിമാരില്‍ ഒരാളായിരുന്നു താനെന്ന് വൈകിയാണ് ആ 20കാരി തിരിച്ചറിയുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന് ഖാലിദിനോട് ആവേശപൂര്‍വ്വം അറിയിച്ചപ്പോള്‍ അയാള്‍ അവളെ നിര്‍ദയം കൈയ്യൊഴിയുകയായിരുന്നു. കുട്ടിയെ മാത്രമല്ല കാമുകിയായ തന്നെയും കയ്യൊഴിഞ്ഞതോടെ ആ ചെറുപ്പക്കാരിയുടെ പക വളര്‍ന്നു.
നിവൃത്തിയേതുമില്ലാതെ പഞ്ചാബിലെ ജലന്ദറില്‍ പോയി രഹസ്യമായി ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു യുവതി. സ്വന്തം ജീവിതത്തിന്റെ താളം കെടുത്തിയതിനു പുറമെ തന്റെ കുഞ്ഞിനെ കൂടി കുരുതി കൊടുക്കാനിടയായതാണ് ഭീകരന്റെ മരണം കണ്ടേ അടങ്ങൂ എന്ന ഉറച്ച തീരുമാനത്തിലേക്ക് 20കാരിയെ നയിച്ചത്.
വടക്കന്‍ കശ്മീരിലെ നിവധി ഭീകരവാദി ആക്രമണങ്ങളുടെ സൂത്രധാരനാണ് ഖാലിദ്. ബാരാമുള്ളയിലും കുപ്വാരയിലും നിരവധി ആക്രമണങ്ങള്‍ ഇയാളുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തിനടുത്ത് ഏറ്റമുട്ടലിനായി തയ്യാറെടുക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍. ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപം കഴിഞ്ഞയാഴ്ചയുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനും ഇയാളാണെന്നാണ് പോലീസ് സംശയിക്കുന്നത്.
കാമുകിമാരും മുന്‍കാമുകിമാരുമായി കശ്മീരിലെ 20ഓളം സ്ത്രീകളുമായി ഖാലിദിന് ബന്ധമുണ്ടായിരുന്നു. ഖാലിദിന്റെ സാന്നിധ്യത്തെ കുറിച്ച് പോലീസിന് കൃത്യമായ വിവരം നല്‍കുന്നത് ഈ പട്ടികയിലുള്‍പ്പെട്ട വഞ്ചനയ്ക്കിരയായ 20കാരിയാണ്. കൃത്യമായ സ്ഥലം മനസ്സിലാക്കാന്‍ സാധിച്ചതിനാല്‍ പെട്ടെന്ന് തന്നെ ഖാലിദിനെ വെടിവെച്ച് വീഴ്ത്താനായി. വെറും നാല് മിനുട്ടു നേരം മാത്രമേ ഏറ്റുമുട്ടല്‍ നീണ്ടു പോയുള്ളൂ. പാകിസ്ഥാന്‍ പൗരനായ ഖാലിദ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. പാകിസ്ഥാനില്‍നിന്നാണ് ഇയാള്‍ക്ക് പരീശീലനം ലഭിച്ചത്. അടുത്തിടെ ഇന്ത്യയിലേക്ക് കടന്ന പന്ത്രണ്ടു ഭീകരവാദികളുടെ കമാന്‍ഡറായിരുന്നു ഖാലിദ്. വടക്കന്‍ കശ്മിരിലെ സോപോര്‍ കേന്ദ്രീകരിച്ചായിരുന്നു ഖാലിദിന്റെ പ്രവര്‍ത്തനം.
ഒരുമാസം മുൻപ് പുല്‍വാമയില്‍ പോലീസ് സ്റ്റേഷനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനും ഖാലിദാണെന്നാണ് സൂചനകള്‍. അന്നത്തെ ആക്രമണത്തില്‍ നാലു സൈനികരും മൂന്ന് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























