അമിത്ഷായുടെ മകനെതിരെ വാര്‍ത്ത കൊണ്ടുവന്ന രോഹിണി സിംഗിന്റെ കോള്‍ റെക്കോഡ് ചോര്‍ത്തി

ന്യൂഡല്‍ഹി: അമിത്ഷായുടെ മകനെതിരെ വാര്‍ത്ത കൊണ്ടുവന്ന രോഹിണി സിംഗിന്റെ കോള്‍ റെക്കോഡ് ചോര്‍ത്തി. ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവിനോട് അടുപ്പമുള്ളയാളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് രോഹിണി സിംഗ് ഫെയിസ് ബുക്കിലൂടെ അറിയിച്ചു. ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം...
' മറ്റുള്ള പത്രപ്രവര്‍ത്തകര്‍ എന്ത് ചെയ്യണമെന്നതിനേക്കുറിച്ച് ധാര്‍മ്മികതാനാട്യത്തോടെയുള്ള ഒരു കുറിപ്പ് എഴുതാന്‍ ഞാനാഗ്രഹിക്കുന്നില്ല. എന്റെ കാര്യങ്ങള്‍ സംസാരിക്കാനേ എനിക്ക് കഴിയൂ. അധികാരത്തെ നോക്കി സത്യത്തിന്റെ ശബ്ദമുയര്‍ത്തുക എന്നതാണ് എന്റെ പ്രാഥമികമായ ജോലി. അതത് കാലത്തെ സര്‍ക്കാരുകളെ ചോദ്യം ചെയ്യുക എന്നതും. 2011ല്‍ റോബര്‍ട്ട് വധേരയുടെ ഡിഎല്‍എഫ് ബന്ധങ്ങളെക്കുറിച്ച് ഞാന്‍ ലേഖനമെഴുതിയപ്പോള്‍ ഇപ്പോഴത്തേത് പോലുള്ള പ്രത്യാക്രമണം ഉണ്ടായതായി ഞാനോര്‍ക്കുന്നില്ല.
'ഇനിമുതല്‍ വാട്ട്‌സ്ആപ്പ് വഴിയോ ഫേസ്‌ടൈം ഓഡിയോ വഴി മാത്രമേ സംസാരിക്കാന്‍ പറ്റുകയുള്ളൂ' എന്ന് വാര്‍ത്താ ഉറവിടങ്ങളില്‍ നിന്നുള്ള സന്ദേശമുണ്ടായിരുന്നില്ല. ഭൂഗര്‍ഭ അറകളെ അനുസ്മരിപ്പിക്കുന്ന കുടുസ്സ് കഫേകളിലേക്ക് എന്റെ കൂടിക്കാഴ്ചകളുടെ വേദി മാറ്റുന്നതിനേക്കുറിച്ചുള്ള അഭ്യര്‍ത്ഥനകള്‍ ഉണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ തരം താണ നിലവാരത്തിലെ അധിക്ഷേപങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.
ഭീഷണിയും പീഡനങ്ങളും അധികാരം കയ്യാളുന്നവര്‍ മാധ്യമപ്രവര്‍ത്തകരെ വരച്ച വരയില്‍ നിര്‍ത്താനുപയോഗിക്കാറുള്ള പതിവ് ഉപകരണങ്ങളാണ്. പ്രശസ്തനായ ആരോ മുന്‍പ് പറഞ്ഞത് ഞാനെന്റെ ഓര്‍മ്മയില്‍ നിന്നെടുത്ത് പറയട്ടെ, ആരൊക്കെയോ മൂടിവെക്കാന്‍ ആഗ്രഹിക്കുന്നതെന്തോ അതാണ് വാര്‍ത്ത, മറ്റെല്ലാം വെറും പരസ്യം മാത്രമാണ്. എനിക്ക് മറ്റുള്ളവരുടെ കാര്യം അറിയില്ല, അതിന്റെ പിന്നാലെ പോയി ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാനും ഞാനാഗ്രഹിക്കുന്നില്ല. എനിക്ക് ചുറ്റിലും ഇപ്പോള്‍ പൊതുവില്‍ കണ്ടുവരുന്ന റിപ്പോര്‍ട്ടിംഗ് രീതി അവലംബിക്കുന്നതിനേക്കാള്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഇവിടെ പലരും എന്നോട് അങ്ങേയറ്റം ദയാവായ്‌പോടെ പെരുമാറുകയും എനിക്ക് ഒരുപക്ഷേ ഇല്ലാത്ത ഒരുപാട് ഗുണങ്ങള്‍ എനിക്കുണ്ടെന്ന മട്ടില്‍ പ്രതീക്ഷകളര്‍പ്പിച്ചിരിക്കുകയുമാണ്. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന തരം വാര്‍ത്തകള്‍ ഞാന്‍ ചെയ്യുന്നത് ഞാനൊരു അപാര ധൈര്യശാലി ആയതുകൊണ്ടൊന്നുമല്ല, ഞാനത് ചെയ്യുന്നത് അതാണ് മാധ്യമപ്രവര്‍ത്തനം എന്നത് കൊണ്ട് മാത്രമാണ്.
https://www.facebook.com/Malayalivartha


























