ബിജെപിയെ തള്ളി രാഷ്‌ട്രപതി ; ടിപ്പു സുൽത്താന്റേത് വീരചരമം

ടിപ്പുജയന്തി ആചരണത്തിന്റെ പേരിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരിനിടെ, ടിപ്പു സുൽത്താനെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ ടിപ്പു സുൽത്താന്റേത് വീരചരമമായിരുന്നു, യുദ്ധത്തിൽ മൈസൂർ റോക്കറ്റുകൾ ഉപയോഗിച്ച അദ്ദേഹം വികസനകാര്യത്തിൽ മുമ്പേ നടന്നു. മൈസൂർ റോക്കറ്റുകളുടെ സാങ്കേതികവിദ്യ പിന്നീട് യൂറോപ്യന്മാർ സ്വീകരിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. കര്‍ണാടക നിയമസഭയുടെ വജ്ര ജൂബിലി ആഘോഷത്തിലെ സംയുക്ത സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിപ്പുവിന്റെ പോരാട്ടപാരമ്പര്യം കര്‍ണാടക നിലനിര്‍ത്തുന്നുവെന്നും നമ്മുടെ മികച്ച സേനാ മേധാവികളായിരുന്ന ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയും ജനറൽ കെ.എസ്. തിമയ്യയും കർണാടകയുടെ മക്കളാണെന്നും അദ്ദേഹം പറഞ്ഞു. പ്രബലരായ സൈനികരുടെ മണ്ണാണിത്. വിജയനഗര സാമ്രാജ്യത്തിലെ വലിയ ഭരണാധികാരിയായിരുന്ന കൃഷ്ണ ദേവരായർ, എല്ലാ ഇന്ത്യക്കാരുടെയും പ്രചോദനമാണ്. ബംഗളുരു സ്ഥാപിച്ച കെംപെ ഗൗഡ, റാണി ചെന്നമ്മ, റാണി അബ്ബാക്ക എന്നിവരും കൊളോണിയല്‍ ശക്തികള്‍ക്കെതിരായി പട പൊരുതിയെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.
കര്‍ണാടക നിയമസഭയെ അഭിസംബോധന ചെയ്ത രാഷ്ട്രപതിയെ അഭിനന്ദിച്ച് കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നീടു ട്വീറ്റ് ചെയ്തു. ടിപ്പുജയന്തി ആചരണത്തിന്റെ പേരിൽ കോൺഗ്രസും ബിജെപിയും തമ്മിൽ വലിയ പോരാണു നടക്കുന്നത്. നവംബര്‍ പത്തിനാണു കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷം. പരിപാടിയിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തെഴുതിയ കേന്ദ്ര സഹമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്ഡെയാണു വിവാദങ്ങൾ ആളിക്കത്തിച്ചത്.
https://www.facebook.com/Malayalivartha



























