നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികത്തിന് ഒരാഴ്ച ശേഷിക്കേ എത്തിയത് 99 ശതമാനം നോട്ടുകള്‍; ഇതുവരെ എണ്ണിയത് 1,134 കോടി 500 രൂപയും 524.90 കോടി 1000 രൂപാ നോട്ടുകളും

2016 നവംബര്‍ 8ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് നിലവിലുള്ള 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിക്കുകയുണ്ടായി. കള്ളപ്പണവും വ്യാജനോട്ടും തടയാനും രാജ്യത്തിന്റെ സാമ്പത്തിക ഘടന തകര്‍ക്കാന്‍ ശ്രമിക്കുന്ന തീവ്രവാദശക്തികളെ പ്രതിരോധിക്കാനുമുള്ള നടപടിയെന്ന നിലയിലാണ് കറന്‍സി നിരോധനത്തെ പ്രധാനമന്ത്രിയും പരിവാരങ്ങളും അവതരിപ്പിച്ചത്.
സര്‍ക്കാരിന്റെ വിശദീകരണം മുഖവിലക്കെടുത്തുകൊണ്ട് കള്ളപ്പണം തടയാന്‍ ഈ നടപടി സഹായിക്കുമെങ്കില്‍ അത് രാജ്യത്തിന് ഗുണകരമാകുമല്ലോ എന്ന പ്രതീക്ഷയില്‍ നിരവധി സാധാരണക്കാര്‍ ഈ നടപടിയെ തുടക്കത്തില്‍ സ്വാഗതം ചെയ്യുകയുണ്ടായി. അതിനായി കുറച്ചു ക്ലേശങ്ങള്‍ സഹിക്കാനും ജനങ്ങള്‍ തയ്യാറായി. രാജ്യമെമ്പാടും സാധാരണജനങ്ങള്‍ വെറും 2000 രൂപ പിന്‍വലിക്കുന്നതിനായി ബാങ്കിനു മുമ്പിലും എ.ടി.എമ്മുകള്‍ക്കു മുമ്പിലും പൊരിവെയിലത്തും നിന്ന ക്യൂ മറന്നിട്ടില്ല. അതേസമയം പൊതുമേഖലാ ബാങ്കുകളെ കവര്‍ച്ച ചെയ്ത വിജയമല്യ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നു. കോടിക്കണക്കായ സാധാരണ ജനങ്ങളെ കള്ളപ്പണക്കാരെന്ന സംശയത്തിന്റെ മറയില്‍ നിര്‍ത്തി അവരുടെ വിരലുകളില്‍ മഷി പുരട്ടുകയും ചെയ്തു.
അതേസമയം നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് പുറത്തുണ്ടായിരുന്ന 99 ശതമാനം അസാധു നോട്ടുകളും തിരിച്ചെത്തിയതോടെ കേന്ദ്ര നടപടി പൊളിഞ്ഞെന്ന വാദം തെറ്റെന്നാണ് ബിജെപി അനുകൂലികള്‍ പറയുന്നത് അതിന് പല കാരണങ്ങളാണ് അവര്‍ നിരത്തുന്നത്.
1. പലരുടെ കൈയിലുമുണ്ടായിരുന്ന കള്ളപ്പണം വളഞ്ഞ വഴിയിലും ബാങ്ക് ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായങ്ങളും വഴി ബാങ്കുകളില്‍ മടങ്ങിയെത്തി. അങ്ങനെ ഇവ പൊതുധനത്തിന്റെ ഭാഗമായി, വെള്ളപ്പണമായി. ഇവയ്ക്ക് ഇനി നികുതിയും ചുമത്താം. അവ സര്‍ക്കാരിന്റെ പണമായി. കേന്ദ്ര പദ്ധതികള്‍ക്ക് അവ പ്രയോജനപ്പെടുത്താം. അതായത് സര്‍ക്കാരിന്റെ വരുമാനം വന്‍തോതില്‍ വര്‍ദ്ധിച്ചു.
2. ഇങ്ങനെ പണം നിക്ഷേപിച്ചവരുടെ വിശദാംശങ്ങള്‍ സര്‍ക്കാരിന്റെ കൈവശമെത്തി. ഇനി ആദായ നികുതി വകുപ്പ് ഇവരെ കണ്ടെത്തി ഇവരുടെ സ്വത്തു വിവരങ്ങള്‍, വരുമാനം തുടങ്ങിയ ശേഖരിച്ച് പിടിമുറുക്കും. ഇവര്‍ ആദായ നികുതി പരിധിയില്‍ പെട്ടുവെന്നു മാത്രമല്ല ഇവര്‍ക്കെതിരെ നടപടിയും സാധിക്കും.
3. നോട്ട് അസാധുവാക്കലിനു ശേഷം ബാങ്കുകളില്‍ എത്തിയ 2.89 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്. 13.33 ലക്ഷം അക്കൗണ്ടുകളിലായി 9.72 ലക്ഷം ആളുകളാണ് വഴിവിട്ട് സമ്പാദിച്ച സ്വത്ത് നിക്ഷേപിച്ചത്. ഇവ ബാങ്കുകളില്‍ മടങ്ങിയെത്തിയ കള്ളപ്പണം തന്നെ.ഇവക്ക് പിഴയും ഈടാക്കും. ബാങ്കുകളില്‍ വന്നവയില്‍ 70 ശതമാനം പിഴ വാങ്ങി വെളുപ്പിച്ച കള്ളപ്പണവുമുണ്ട്.
നോട്ട് റദ്ദാക്കലിനു ശേഷം സംശയകരമായ ഇടപാടുകള്‍ 706 ശതമാനമാണ് കൂടിയത്. ഇതും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്.
4. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാരിക്കൂട്ടിയ അസാധു നോട്ടുകള്‍ പലയിടങ്ങളിലും ആര്‍ബിഐയുടെ പക്കലുണ്ട്. ഇവ ഇനിയും തിട്ടപ്പെടുത്തിക്കഴിഞ്ഞിട്ടില്ല.
5. കേരളത്തില്‍ ഏതാനും ദിവസങ്ങളിലായി പതിനഞ്ചു കോടിയോളം രൂപയുടെ അസാധു നോട്ട് പിടിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. രാജ്യമൊട്ടാകെ ഇങ്ങനെ ഇതിനകം കോടികളാണ് പിടിച്ചെടുത്തത്. ഇനിയും എങ്ങനെയെങ്കിലും മാറാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ നോട്ട് കെട്ടുകള്‍ സൂക്ഷിച്ചവര്‍ ഇനിയുമുണ്ട്. ഇവരില്‍ നിന്നാണ് ഏജന്റുമാര്‍ കോടികള്‍ വാങ്ങിക്കൊണ്ടുപോകുന്നത്.
6. ഇനി മടങ്ങിയെത്താനുള്ളത് 16000 കോടി രൂപയാണ്. അത് പലരും സൂക്ഷിച്ചു വച്ച കള്ളപ്പണം തന്നെ.
7. നോട്ട് അസാധുവാക്കലിനു ശേഷം ദുരൂഹ സാഹചര്യത്തില്‍ കോടാനു കോടി രൂപയുടെ വസ്തു ഇടപാടുകളാണ് നടന്നത്.അവയും ആദായ നികുതി വകുപ്പ് പരിശോധിച്ചുവരികയാണ്. ഇവക്കെതിരെ നടപടികളും ഉറപ്പ്.
8. ഡിജിറ്റല്‍ ഇടപാടുകള്‍ വെേളയറെ വര്‍ദ്ധിച്ചു. ഭാവിയില്‍ വര്‍ദ്ധിക്കുകയും ചെയ്യും. അതായത് സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യമായി എന്നര്‍ത്ഥം. ഇതിന്റെ ഫലമായി കൂടുതല്‍ പേര്‍ നികുതി ദായകരായി. ഇനിയും കൂടുതല്‍ പേര്‍ നികുതി ദായകരാകും.
10. നോട്ട് അസാധുവാക്കല്‍ സാമ്പത്തിക രംഗത്ത് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ വലിയ നേട്ടം തന്നെയാണ്.ഇവയൊന്നും കാണാതെയാണ് മടങ്ങിവന്ന നോട്ടുകളുടെ എണ്ണം മാത്രം പറഞ്ഞ് നോട്ട് അസാധുവാക്കല്‍ പൊളിഞ്ഞെന്ന് പ്രചരിപ്പിക്കുന്നത്.
11. വന്‍തോതില്‍ കള്ളപ്പണം ബാങ്കില്‍ എത്തിയെന്നതിന്റെ സൂചനയാണ് ഒരു രൂപ പോലും ഇല്ലാതിരുന്ന പലരുടെയും ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഒരു ദിവസം ലക്ഷങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇങ്ങനെ വന്നത് അക്കൗണ്ടുടമകളുടേതല്ല മറ്റും പലരുടേയും പണമാണ്. ആദായ നികുതി വകുപ്പ് ഇത്തരം അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.
അതേ സമയം നോട്ട് അസാധുവാക്കിയതിന്റെ വാര്‍ഷികം അടുത്തിട്ടും മടങ്ങിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു നല്‍കിയ മറുപടിയിലാണു റിസര്‍വ് ബാങ്ക്(ആര്‍.ബി.ഐ.) ഇതു വ്യക്തമാക്കിയത്.
റദ്ദാക്കിയ 1,134 കോടി 500 രൂപാ നോട്ടുകളും 524.90 കോടി 1000 രൂപാ നോട്ടുകളും സെപ്റ്റംബര്‍ 30 വരെ എണ്ണിത്തിട്ടപ്പെടുത്തി. യാഥാക്രമം 5.67 ലക്ഷം കോടി രൂപയും 5.24 ലക്ഷം കോടി രൂപയുമാണ് ഇതിന്റെ മൂല്യം.
അത്യാധുനിക നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നടപടി പുരോഗമിക്കുന്നത്. രണ്ടു ഷിഫ്റ്റുകളിലായി ജീവനക്കാര്‍ ഇതിനായി ജോലിചെയ്യുന്നെന്നും ആര്‍.ബി.ഐ. അറിയിച്ചു.റദ്ദാക്കിയ നോട്ടുകള്‍ പൂര്‍ണമായി എന്ന് എണ്ണിത്തീരുമെന്ന ചോദ്യത്തിനു ''നടപടി പുരോഗമിക്കുകയാണെ''ന്നായിരുന്നു മറുപടി.
നോട്ട് റദ്ദാക്കലിന് ശേഷം വിവിധ ബാങ്കുകള്‍ വഴി സമാഹരിച്ച പഴയ നോട്ടുകള്‍ എണ്ണുന്നതിനും പരിശോധിക്കുന്നതിനും അത്യന്താധുനികമായ 66 കറന്‍സി വേരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിങ് (സി.വി.പി.എസ്.) മെഷീനുകളാണ് ഉപയോഗിക്കുന്നതെന്നും മറുപടിയിലുണ്ട്.
കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500, 1000 രൂപാ നോട്ടുകള്‍ റദ്ദാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരേയുള്ള യുദ്ധപ്രഖ്യാപനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിശേഷിപ്പിച്ചത്. നോട്ട് നിരോധനത്തെ എതിര്‍ത്ത് പ്രതിപക്ഷം അതിശക്തമായി രംഗത്തുണ്ട്.
https://www.facebook.com/Malayalivartha


























