കഷ്ടപ്പെട്ട് വീട്ടുജോലി ചെയ്തു; പണം നൽകാൻ ആവശ്യപ്പെട്ട പതിനഞ്ചുകാരിയെ കരാറുകാരൻ കൊന്ന് വെട്ടിനുറുക്കി അഴുക്കുചാലില്‍ തള്ളി

വീട്ടുജോലിക്കായി കൊണ്ടുവന്ന പതിനഞ്ചുകാരിയെ കരാറുകാരന്‍ കൊന്ന് വെട്ടിനുറുക്കി ഓടയില്‍ തള്ളി. ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ചതിനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഝാര്‍ഖണ്ഡില്‍ നിന്നും ഡല്‍ഹിയില്‍ ജോലിക്ക് കൊണ്ടുവന്നതായിരുന്നു പെണ്‍കുട്ടിയെ. മേയ് നാലിനാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തിയത്. മൂന്നു കഷ്ണങ്ങളാക്കി വെട്ടിമുറിച്ചാണ് മൃതദേഹം തള്ളിയത്.
മിയാന്‍വാലി നഗറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചു. 200 വീടുകളാണ് ഈ പ്രദേശത്തുള്ളത്. പെണ്‍കുട്ടിയുടെ കൊലയ്ക്കു പിന്നലെ ഝാര്‍ഖണ്ഡ് സ്വദേശിയായ ഒരാളെ കാണാതായി എന്ന് പോലീസിന് വിവരവും ലഭിച്ചിരുന്നു. ഇയാളുടെ നാട്ടില്‍ പോലീസ് അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല.
ഡല്‍ഹിയിലെ വാടകവീട്ടില്‍ ഇയാള്‍ എത്തുമെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. മന്‍ജീത് കര്‍കെത എന്നയാളാണ് പിടിയിലായത്. ഒരു സ്ത്രീയടക്കം രണ്ടു പേരുടെ സഹായത്തോടെയാണ് കൊലനടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഝാര്‍ഖണ്ഡില്‍ നിന്നും നല്ല ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ഡല്‍ഹിയില്‍ കൊണ്ടുവന്ന് ചൂഷണം ചെയ്തിരുന്നുവെന്ന് ഇവര്‍ പറയുന്നു.
മൂന്നു വര്‍ഷം മുന്‍പാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ എത്തിച്ചത്. വീട്ടുജോലിക്ക് അയച്ച് ശമ്പളം ഇവര്‍ കൈപ്പറ്റുകയായിരുന്നു. എന്നാല്‍ കൂലി കിട്ടാതായതോടെ ഒരു വര്‍ഷം മുന്‍പ് പെണ്‍കുട്ടി ജോലി വിട്ടു. ശമ്പളം ചോദിച്ച് ഇക്കഴിഞ്ഞ മൂന്നിന് അവള്‍ മന്‍ജീതിനെ സമീപിക്കുകയും വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തി വെട്ടിനുറുക്കി ഓടയില്‍ തള്ളുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























