ബി.ജെ.പി. നേതാക്കൾ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഫോണിൽ സംസാരിച്ചു ; പ്രശ്നം ഇത് വരെയും പരിഹരിക്കാനായില്ല; കൺവീനർസ്ഥാനം ഒഴിയുവാൻ ഒരുങ്ങി ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ എൻഡിഎയ്ക്ക് ഉള്ളിൽ വളരെയധികം പൊട്ടിത്തെറികൾ സംഭവിച്ചു. ബിഡിജെഎസും ബിജെപിയും തമ്മിൽ കോർക്കുന്ന സാഹചര്യം വരെ ഉണ്ടായി
. ഇപ്പോൾ ഇതാ ഇരുവരും അകലുന്ന കാഴ്ചയാണ് രാഷ്ട്രീയ ലോകം കണ്ടുകൊണ്ടിരിക്കുന്നത് വോട്ട് വിഹിതത്തില്‍ ഇടിവ്, വോട്ട് മറിച്ചെന്ന ആരോപണം ഉയർന്നതോടെ ബി.ജെ.പി.യും ബി.ഡി.ജെ.എസും രണ്ടു വഴിയിലേക്ക്.
ബി.ജെ.പി. നേതാക്കൾ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഫോണിൽ സംസാരിച്ചെങ്കിലും ഇതുവരെ പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഇതിനിടെ, കൺവീനർസ്ഥാനം ഒഴിയുമെന്ന് ബി.ഡി.ജെ.എസ്. അധ്യക്ഷൻകൂടിയായ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചതോടെ പ്രതിസന്ധി ഘട്ടം കൂടുതൽ കനക്കുകയായിരുന്നു .
മുൻകാല തിരഞ്ഞെടുപ്പുകളെക്കാൾ വോട്ടുവിഹിതത്തിൽ ഇത്തവണയുണ്ടായ കുറവാണ് പരസ്പരം പോരാട്ടങ്ങള്ക്ക് ആധാരം. വോട്ടുമറിച്ചെന്ന ആരോപണം ഇരുകൂട്ടരും രഹസ്യമായി ഉയർത്തുന്നതിനിടെയാണ് തുഷാറിന്റെ നിലപാട്. കാലങ്ങളായി ബി.ജെ.പി. തുടരുന്ന അവഗണനയാണ് തുഷാറിനെയും കൂട്ടരെയും വളരെയധികം വേദനിപ്പിക്കുന്നത്.
2016-ൽ കോവളം മണ്ഡലത്തിൽ ബി.ഡി.ജെ.എസിലെ കോവളം ടി.എൻ. സുരേഷ് 30,987 വോട്ടുനേടിയിരുന്നു. ഇത്തവണ മറ്റൊരു ഘടകകക്ഷിയായ കാമരാജ് കോൺഗ്രസിലെ വിഷ്ണുപുരം ചന്ദ്രശേഖരൻ താമരചിഹ്നത്തിൽ മത്സരിച്ചപ്പോൾ കിട്ടിയത് 18,664 വോട്ടാണ്.
ഇതോടെ, ഇപ്പോഴത്തെ നിലയിൽ എൻ.ഡി.എ.യ്ക്ക് ബി.ഡി.ജെ.എസ്. ബാധ്യതയാണെന്നും ഇടതുമുന്നണിക്ക് വോട്ടുമറിച്ചുകൊടുക്കുന്ന ഇങ്ങനെയൊരു ഘടകകക്ഷി എൻ.ഡി.എ.യിൽ വേണോയെന്നും ചോദിച്ച് വിഷ്ണുപുരം ചന്ദ്രശേഖരൻ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതോടെ ഘടകകക്ഷികൾക്കിടയിലെ ഭിന്നത വെളിച്ചത്ത് ആവുകയായിരുന്നു
21 മണ്ഡലങ്ങളിൽ മത്സരിച്ച ബി.ഡി.ജെ.എസ്. ശക്തിതെളിയിച്ചില്ലെന്നാണ് ബി.ജെ.പി. ഉയർത്തുന്ന ആക്ഷേപം. തദ്ദേശ തിരഞ്ഞെടുപ്പിലും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ലെന്ന് ബി.ജെ.പി. നേതാക്കൾ പറയുന്നു. ഇനി ബി.ജെ.പി.യുടെ വിശദമായ വിലയിരുത്തലുകൾക്കുശേഷമേ ഘടകക്ഷികളുമായി കൂടുതൽ ചർച്ചയുള്ളൂവെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിച്ചയിടങ്ങളിലെല്ലാം ബി.ജെ.പി. പിന്നിൽനിന്നു കുത്തിയെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർത്തിയിരുന്നു.
അവഗണന സഹിച്ച് എൻ.ഡി.എ.യിൽ തുടരരുതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ബി.ജെ.പി.ക്കൊപ്പം തുടരുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നും ചുരുങ്ങിയപക്ഷം മുന്നണിക്കു പുറത്തുവന്ന് ഒറ്റയ്ക്കു നിൽക്കണമെന്നും അഭിപ്രായമുയർന്നു.
പ്രകടനപത്രിക തയ്യാറാക്കുന്നതിലും ബി.ഡി.ജെ.എസിനെ പൂർണമായി അവഗണിച്ചു. പോസ്റ്ററുകളിൽ തുഷാർ വെള്ളാപ്പള്ളിയുടെ ചിത്രം ഒഴിവാക്കി. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ ബി.ഡി.ജെ.എസ്. നേതാക്കൾക്ക് സംസാരിക്കാൻ അവസരം നൽകിയില്ല. സംഘടനയെ ചെറുതാക്കി ചില ബി.ജെ.പി. നേതാക്കൾ ചാനൽ ചർച്ചകളിൽ സംസാരിച്ചതിനെതിരേയും വിമർശനമുണ്ടായി.
വിവിധ സാമൂഹിക വിഭാഗങ്ങളെ സംഘടിപ്പിച്ച് വളർന്നുവന്ന ബി.ഡി.ജെ.എസിനെ ഒപ്പംകൂട്ടി ബി.ജെ.പി. നക്കിക്കൊല്ലുകയായിരുന്നുവെന്നും അവർ ആരോപിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 1200 പ്രതിനിധികളെ വിജയിപ്പിച്ചപ്പോൾ ബി.ഡി.ജെ.എസിന് അഞ്ചുപേരെ പോലും ലഭിച്ചില്ലെന്നും അംഗങ്ങൾ പറഞ്ഞു.
മുന്നണിമാറ്റത്തെ സംബന്ധിച്ച് തിടുക്കപ്പെട്ടു തീരുമാനം കൈക്കൊള്ളരുതെന്ന് ബി.ജെ.പി. ദേശീയനേതൃത്വം അഭ്യർഥിച്ചതായി ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി യോഗത്തെ അറിയിച്ചു. മുന്നണിമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കാൻ തുഷാർ വെള്ളാപ്പള്ളിയെ കൗൺസിൽ ചുമതലപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha