ബഹ്‍റൈനിൽ വന്‍ തീപിടുത്തം, എ.സി റിപ്പയറിങ് വര്‍ക്ക്ഷോപ്പിൽ കുടുങ്ങിപ്പോയ പ്രവാസി യുവാവ് ശ്വാസം മുട്ടി മരിച്ചു

എ.സി റിപ്പയറിങ് വര്‍ക്ക്ഷോപ്പിൽ ഉണ്ടായ വന്‍ തീപിടുത്തത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. ബഹ്‍റൈനിലെ ഒരു എ.സി റിപ്പയറിങ് വര്‍ക്ക്ഷോപ്പിലാണ് അപകടമുണ്ടായത്. റാസ് സുവൈദിലായിരുന്നു സംഭവം. തീപിടുത്തമുണ്ടായ വര്‍ക്ക്ഷോപ്പിനുള്ളില്‍ കുടുങ്ങിപ്പോയ പ്രവാസി യുവാവ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുപ്പത്തിയേഴ് വയസുകാരനായ ബംഗ്ലാദേശ് സ്വദേശിയാണ് മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് ഫയര്‍ എഞ്ചിനുകളും 27 അഗ്നിശമന സേനാ അംഗങ്ങളും കൂടിച്ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരെ നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തു. സ്ഥലത്ത് അഗ്നിശമന സേനാ അംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും റാസ് സുവൈദിലെ ഒരു പെയിന്റ് സംഭരണ കേന്ദ്രത്തില്‍ വലിയ തീപിടുത്തമുണ്ടായിരുന്നു.
അതേസമയം ഒമാനിലെ വടക്കൻ ബാത്തിന ഗവര്‍ണറേറ്റില്‍ സഹം വിലയത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. സഹമിലെ വ്യവസായ മേഖലയിലുള്ള ഒരു സ്‌ക്രാപ്പ് വെയർ ഹൗസിലാണ് തീപിടുത്തമുണ്ടായത്. വെയർഹൗസിനുള്ളിൽ സൂക്ഷിച്ചിരുന്ന സാമഗ്രികളിലാണ് തീപടർന്നത്. അപകടങ്ങൾ ഉണ്ടാവാതെ തീ നിയന്ത്രണ വിധേയമാക്കിയെന്ന് സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.
ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്ത് എത്തുകയും പിന്നീട് തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്‍തു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വലിയ അപകടങ്ങൾ ഉണ്ടാവാതെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നാണ് സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നത്.
https://www.facebook.com/Malayalivartha


























