വ്യാജരേഖകൾ നിർമ്മിച്ച് വിമാനത്താവളം വഴി സ്ത്രീകളെ കടത്തുന്നു, ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ പിടിയിൽ, കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്ത് പൊലീസ്...!!

നെടുമ്പാശേരി വിമാനത്താവളം വഴി സ്ത്രീകളെ കടത്തുന്ന സംഭവങ്ങൾ അടുത്തിടെ ആവർത്തിക്കുകയാണ്. കസ്റ്റംസ് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയിൽ മുമ്പ് ഇത്തരത്തിൽ നിരവധി മനുഷ്യക്കടത്തുകൾ നെടുമ്പാശ്ശേരി വഴി നടന്നിരുന്നു. ഈ മാഫിയയെ കണ്ടെത്തി തടയിട്ടതോടെ എല്ലാം നിലച്ചമട്ടിലായിരുന്നു.
എന്നാൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കടത്തുകാർ നെടുമ്പാശേരി കേന്ദ്രീകരിച്ച് സജീവമാകുകയാണ്. ഇപ്പോഴിതാ വ്യാജരേഖകൾ നിർമ്മിച്ച് നെടുമ്പാശേരി വിമാനത്താവളം വഴി ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ പിടിയിലായിരുക്കുകയാണ്. കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞയാഴ്ച മസ്കറ്റിലേക്ക് ആന്ധ്രയിൽ നിന്നുള്ള പന്ത്രണ്ട് സ്ത്രീകളെ കടത്താൻ ശ്രമിച്ചത് എമിഗ്രേഷൻ വിഭാഗം തടഞ്ഞ സംഭവവും ഉണ്ടായി. ഇതിന് പിന്നിൽ ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ചുള്ള ചില റിക്രൂട്ടിംഗ് ഏജൻസികളാണ്.ഇവർ ലക്ഷക്കണക്കിന് രൂപ ഈടാക്കിയാണ് യുവതികളെ ഗൾഫിലേക്ക് കടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.
വിസിറ്റിംഗ് വിസയിൽ ഗൾഫിൽ എത്തിയ ശേഷം തൊഴിൽ വിസ ഏർപ്പാടാക്കാമെന്നാണ് ഏജൻസികൾ ഇവർക്ക് കൊടുക്കുന്ന വാഗ്ദാനം. പെൺവാണിഭ സംഘമാണോ ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അന്വേഷിക്കുന്നുണ്ട്. ജോലി അന്വേഷിക്കുന്ന സ്ത്രീകളാണ് ഇവരുടെ വലയിൽ പെടുന്നത്.
ഇതിനൊപ്പം അവിടെ എത്തിയ ശേഷമേ പെൺവാണിഭ സംഘങ്ങളാണ് കടത്തുകാരായതെന്ന് അറിയുകയുമുള്ളൂ എന്നത് മറ്റൊരു യാഥാർത്ഥ്യം. കടത്തുകാരായി എത്തി പിടിക്കപ്പെട്ടത് സ്ത്രീകൾ മാത്രമാണെന്നതു കൊണ്ടാണ് പെൺവാണിഭ സംഘത്തെ സംശയിക്കുന്നത്. ഗൾഫിലെ നല്ല ശമ്പളം മോഹിച്ചാണ് പല സ്ത്രീകളും ഇത്തരക്കാരുടെ വലയിൽ വീഴുന്നത്.
പക്ഷേ അവർക്ക് ഗൾഫിൽ നേരിടേണ്ടിവരിക ദുരിത കാലമാകും പലരും വിസിറ്റിംഗ് വിസയിൽ ഗൾഫിൽ എത്തിയ ശേഷം തൊഴിൽ വിസ ലഭിക്കാതെ വരികയും അനധികൃതമായി തങ്ങുന്നതിന്റെ പേരിൽ ഇവർ ജയിലിലാവുകയും ചെയ്യാറുണ്ടെന്നാണ് വിവരം. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെയാണ് ഇത്തരത്തിൽ സ്ത്രീകളെ കടത്തുന്നത്. റിക്രൂട്ടിങ് ഏജൻസികളിലേക്ക് അന്വേഷണം നീണ്ടാലേ ഇതിന് പിന്നിലുള്ള യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ കഴിയൂ.
https://www.facebook.com/Malayalivartha


























