പ്രവാസികളെ പ്രതിസന്ധിയിലാക്കി സ്വദേശിവത്കരണ നടപടികള്‍ വേഗത്തിലാക്കി സൗദി, ഇരുപത്തിയൊന്ന് തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു, നിയമം നടപ്പാക്കിയത് ആറു മാസത്തെ സാവകാശത്തിന് ശേഷം...!

പ്രവാസികളെ പ്രതിസന്ധിയിലാക്കി സ്വദേശിവത്കരണ നടപടികള്‍ വേഗത്തിലാക്കുകയാണ് സൗദി അറേബ്യ. സൗദി അറേബ്യയില്‍ നാല് തൊഴിലുകൾ കൂടി പൂർണമായും സൗദി പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തിയ നിയമം ഞായറാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇരുപത്തിയൊന്ന് തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് ജോലിയെടുത്തിരുന്ന തസ്തികകളിലെ മാറ്റം ആശങ്ക ഉയര്‍ത്തുന്നതാണ്. പദ്ധതി വഴി മുപ്പത്തിരണ്ടായിരം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.ആറു മാസത്തെ സാവകാശത്തിന് ശേഷമാണ് നിയമം നടപ്പാക്കിയത്.
കഴിഞ്ഞ സെപ്തംബറിലാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഇരുപത്തിയൊന്ന് തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച തീരുമാനം സൗദി മാനവവിഭവശേഷി മന്ത്രി എൻജി. അഹ്‍മദ്‍ ബിൻ സുലൈമാൻ അൽറാജിഹി പുറപ്പെടുവിച്ചത്.
സ്റ്റോര്‍ കീപ്പിംഗ്,സെക്രട്ടറി, ഡാറ്റാ എന്‍ട്രി, ട്രാന്‍സ്ലേറ്റര്‍ മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണമാണ് നടപ്പായത്. സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച എട്ട് തസ്തികകളിലുള്ള വിദേശികളുടെ പ്രൊഫഷന്‍ മാറുന്നതിനും വിലക്കുണ്ട്. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ഫോട്ടോഗ്രാഫി, പബ്ലിഷിംഗ് മേഖലകളില്‍ ഭാഗികമായും പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നു.
ട്രാന്‍സ്ലേറ്റര്‍, സ്റ്റോര്‍ കീപ്പര്‍ എന്നീ ജോലികള്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 5000 റിയാലായും മാര്‍ക്കറ്റിങ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുറഞ്ഞ ശമ്പളം 5500 റിയാലായും നിജപ്പെടുത്തിയിട്ടുണ്ട്. മാര്‍ക്കറ്റിങ് വിഭാഗത്തില്‍ അഞ്ചില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനത്തിലെ 30 ശതമാനം മാര്‍ക്കറ്റിങ് ജോലികള്‍ സ്വദേശിവത്കരിക്കാനുള്ള തീരുമാനവും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, സൗദി രണ്ടാം ഘട്ട സ്വദേശിവതകരണത്തിലൂടെ 1,30,000 തൊഴിലവസരങ്ങളെയാണ് ലക്ഷ്യമിടുന്നത്. 36 മാസമാണ് പദ്ധതിയുടെ കാലയളവ്. സ്വകാര്യമേഖലയിലെ ടൂറിസം, ആരോഗ്യം, ഗതാഗതം- ലോജിസ്റ്റിക്‌സ്, വ്യവസായം, വാണിജ്യം, റിയല്‍ എസ്‌റ്റേറ്റ്- കെട്ടിട നിര്‍മാണം എന്നീ ആറ് മേഖലയില്‍ 5000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതി.
സ്വകാര്യ ടൂറിസം മേഖല- 30,000, നിര്‍മാണ- റിയല്‍ എസ്റ്റേറ്റ് മേഖല- 20,000, വ്യവസായിക മേഖല- 25,000, ഗതാഗത ലോജിസ്റ്റിക് മേഖല- 20,000, ആരോഗ്യ മേഖല- 20,000, വ്യാപാര മേഖല- 15,000 പേര്‍ക്ക് തൊഴില്‍ നല്‍കും.
വന്‍കിട, ഇടത്തരം കമ്പനികളും അതിവേഗം വളരുന്ന സ്ഥാപനങ്ങളുമായും നിരവധി കരാര്‍ ഒപ്പിടുന്നതിലൂടെ ആയിരിക്കും ഇത് നടപ്പാക്കുക. കമ്പനികളുമായി ചേര്‍ന്ന് നിരവധി ജോലികളില്‍ സ്വദേശികളെ നിയമിക്കാന്‍ നടപടി ഉണ്ടാകും. പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ മേല്‍നോട്ടം കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍ക്ക് നല്‍കും.
https://www.facebook.com/Malayalivartha


























