യു.എ.ഇക്ക് അഭിമാനം,രണ്ട് ഗിന്നസ് റെക്കോഡിന്റെ നിറവില്‍ യുഎഇയിലെ മാലാഖമാര്‍, നേട്ടം മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും നഴ്‌സുമാര്‍ അണിനിരന്നതോടെ, 691 നഴ്‌സുമാര്‍ ഒരു വേദിയില്‍ യൂണിഫോമില്‍ ഒത്തുചേര്‍ന്ന റെക്കോര്‍ഡ് 1600പേരുടെ ഒത്തുചേരലിലൂടെ തിരുത്തപ്പെട്ടു

ഇത്തവണത്തെ അന്താരാഷ്ട്ര നഴ്‌സസ് ദിനം യു.എ.ഇക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. യു.എ.ഇയിലെ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ കൊവിഡ് 19 മുന്നണിപോരാളികളെ ആദരിക്കാനായി വ്യാഴാഴ്ച അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ വേദി സാക്ഷിയായത് രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ക്കാണ്.
മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും നഴ്‌സുമാര്‍ അണിനിരന്നതോടെയാണ് ഈ നേട്ടങ്ങള്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗിന്നസില്‍ ഇടം നേടിയ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കാന്‍ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ഒത്തുകൂടിയ ഒറ്റക്കെട്ടായി നഴ്‌സുമാര്‍ ലക്ഷ്യം നേടിയെടുത്തു.
മഹാമാരിക്കാലത്തുടനീളം മുന്നണിയില്‍ പ്രവര്‍ത്തിച്ച നഴ്‌സുമാരെ ആദരിക്കാന്‍ വിപിഎസ് ഹെല്‍ത്ത്കെയറാണ് ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിനുള്ള അപൂര്‍വ വേദിയൊരുക്കിയത്.മഹാമാരിക്കെതിരായ മുന്നണിയിലെ പോരാട്ടത്തിനിടെ ജീവന്‍ നഷ്ടമായ ബുര്‍ജീല്‍ നഴ്സ് ലെസ്‌ലി ഒറീന്‍ ഒക്കാമ്ബോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പ്രാര്‍ത്ഥനയോടെയാണ് സംഗമം തുടങ്ങിയത്.
തുടർന്ന് നഴ്‌സിങ് ആദര്‍ശങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഫ്‌ലോറന്‍സ് നൈറ്റിംഗള്‍ പ്രതിജ്ഞ വേദിയില്‍ മുഴങ്ങി,എറ്റവും കൂടുതല്‍ ആളുകള്‍ ചേര്‍ന്നെടുത്ത പ്രതിജ്ഞയെന്നതാണ് രണ്ടാമത്തെ റെക്കോര്‍ഡ്.ഗിന്നസ് ഉദ്യോഗസ്ഥരും സ്വതന്ത്ര നിരീക്ഷകരും ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി. ഈ ഒത്തുചേരലിനെ റെക്കോര്‍ഡായി പ്രഖ്യാപിച്ചത് ഗിന്നസ് പ്രതിനിധി കന്‍സി എല്‍ ഡെഫ്‌റാവിയാണ്.
നഴ്‌സുമാരുടെ പ്രത്യേക ദിനത്തില്‍ തന്നെ അവര്‍ പുതിയ റെക്കോര്‍ഡ് എഴുതി ചേര്‍ത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് റെക്കോര്‍ഡ് പ്രഖ്യാപിച്ചു കൊണ്ട് ഗിന്നസ് പ്രതിനിധി പറഞ്ഞു.691 നഴ്‌സുമാര്‍ ഒരു വേദിയില്‍ യൂണിഫോമില്‍ ഒത്തുചേര്‍ന്ന റെക്കോര്‍ഡാണ് 1600പേരുടെ ഒത്തുചേരലിലൂടെ തിരുത്തപ്പെട്ടത്.
വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ അബുദാബി, അല്‍ഐന്‍, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ പുലര്‍ച്ചെതന്നെ ഗിന്നസ് റെക്കോര്‍ഡ് വേദിയിലെത്തിയിരുന്നു. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ പ്രത്യേകം സജ്ജീകരിച്ച വേദിക്ക് അകത്തും പുറത്തുമായാണ് നഴ്‌സുമാര്‍ അണിനിരന്നത്.ഗിന്നസ് ഒഫീഷ്യലുകളുടെയും സ്വന്തന്ത്ര നിരീക്ഷകരുടെയും സാന്നിധ്യത്തിലായിരുന്നു റെക്കോര്‍ഡ് സംഗമം. പുതിയ റെക്കോര്‍ഡ് പ്രഖ്യാപനത്തെ നഴ്‌സുമാര്‍ കയ്യടികളോടെയും ആര്‍പ്പുവിളികളോടെയുമാണ് വരവേറ്റത്.
കോവിഡ് -19 നെതിരായ പോരാട്ടത്തിന്റെ മുന്നണിയിലുള്ള നഴ്‌സുമാരില്‍ പലര്‍ക്കും രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്രയും വലിയ സംഗമത്തില്‍ പങ്കെടുത്തത് പുതിയ അനുഭവമായി. മഹാമാരി കാരണം ജോലിക്കിടെ ഏറെ വെല്ലുവിളികള്‍ നേരിട്ട സമയമാണ് കടന്നുപോകുന്നത് . ഈ പശ്ചാത്തലത്തില്‍ നിരവധി സഹപ്രവര്‍ത്തകരെയും സഹ നഴ്സുമാരെയും ഒരു വേദിയില്‍ കണ്ടത് സന്തോഷകരമായ ഒത്തുചേരലായി.
https://www.facebook.com/Malayalivartha


























