പ്രവാസികളുടെ പ്രിയപ്പെട്ട ഭരണാധികാരി, കൊവിഡ് കാലത്ത് ഉടനീളമുള്ള നടപടികളും പ്രവാസികളെ ചേർത്ത് പിടിക്കുന്ന സമീപനവും ശൈഖ് ഖലീഫയെ പ്രവാസലോകത്തെ പ്രിയങ്കരനാക്കി, 50 വർഷത്തെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഭരണ ജീവിതം അവസാനിക്കുമ്പോൾ.....

പ്രവാസികളുടെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഏറെ ഞെട്ടലോടെയാണ് പ്രവാസകൾ കേട്ടതും. വളരെ അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത പുറത്തുവന്നത്.
കൊവിഡ് കാലത്ത് ഉടനീളം അദ്ദേഹത്തിന്റെ നടപടികളും പ്രവാസികളെ ചേർത്ത് പിടിക്കുന്ന സമീപനവും അദ്ദേഹത്തെ പ്രവാസലോകത്തെ പ്രിയങ്കരനാക്കി മാറ്റി, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും മറ്റും അദ്ദേഹം നടപടികൾ സ്വീകരിച്ചു. യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും ക്ഷേമത്തിന് പ്രഥമ പരിഗണന നല്‍കി സുസ്ഥിരമായ വികസന പദ്ധതികളിലൂടെ ഭാവിയിലേക്ക് രാഷ്‍ട്രത്തെ സജ്ജമാക്കിയ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ.
രാജ്യത്തെ എണ്ണ, വാതക രംഗത്തെ വന്‍ വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും സാമ്പത്തിക വൈവിദ്ധീകരണത്തിനും അദ്ദേഹം നേതൃത്വം നല്‍കി. വടക്കന്‍ എമിറേറ്റുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും ഭവന, വിദ്യാഭ്യാസ പദ്ധതികളുള്‍പ്പെടെ ഒട്ടേറെ പ്രത്യേക പദ്ധതികള്‍ അവിടങ്ങളില്‍ നടപ്പാക്കുകയും ചെയ്‍തു.
യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലേക്ക് അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയും കൊണ്ടുവന്നത് ശൈഖ് ഖലീഫയുടെ നേതൃത്വത്തിലാണ്. ജനങ്ങളുടെ പ്രശ്‍നങ്ങളില്‍ എപ്പോഴും ശ്രദ്ധപതിപ്പിച്ചിരുന്ന ജനങ്ങളാല്‍ അത്യധികം സ്‍നേഹിക്കപ്പെട്ട ഭരണാധികാരി കൂടിയായിരുന്നു ശൈഖ് ഖലീഫ.
1948ല്‍ ജനിച്ച ശൈഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയിലെ 16-ാമത് ഭരണാധികാരിയുമായിരുന്നു. രാഷ്‍ട്ര സ്ഥാപകന്‍ ശൈഖ് സായിദിന്റെ മൂത്ത മകനായിരുന്നു ശൈഖ് ഖലീഫ. ഭരണമേറ്റെടുത്ത ശേഷം യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ശൈഖ് ഖലീഫ നേതൃത്വം നല്‍കി.
വന്‍ വികസന കുതിപ്പിലേക്ക് രാജ്യത്തെ നയിക്കുകയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം വീടുപോലെ ആ രാജ്യത്തെ പ്രിയങ്കരമാക്കുകയും ചെയ്‍ത ഭരണാധികാരിയാണ് അദ്ദേഹം.യുഎഇ.യുടെ പ്രസിഡന്റായതിന് ശേഷം അബുദാബിയിലെ ഫെഡറൽ ഗവൺമെന്റിന്റെ ബൃഹത്തായ പുനഃക്രമീകരണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി.
അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ, രാജ്യത്തെ ജനങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്ന ത്വരിതഗതിയിലുള്ള വികസനത്തിന് യുഎഇ സാക്ഷ്യം വഹിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, സന്തുലിതവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിന് ഷെയ്ഖ് ഖലീഫ തന്റെ ആദ്യ തന്ത്രപരമായ പദ്ധതി ആരംഭിച്ചു.
യുഎഇ.യുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ തന്റെ പിതാവ് ഷെയ്ഖ് സായിദ് മുന്നോട്ടുവെച്ച പാതയിൽ തുടരുക എന്നതായിരുന്നു. ജനങ്ങളുടെ കാര്യങ്ങളിൽ പ്രത്യേക താൽപര്യം പ്രകടിപ്പിച്ച വ്യക്തിയായി ഖ്യാതിനേടിയ അദ്ദേഹം യുഎഇയിലും മേഖലയിലും പ്രിയപ്പെട്ട നേതാവായിരുന്നു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം യു.എ.ഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളെ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഏതാനും മാസങ്ങളായി ആരോഗ്യപരമായ കാരണങ്ങളാൽ പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ ചികിത്സക്കായി കൊണ്ടുപോയിരുന്നെങ്കിലും ഗൾഫ് മേഖലയുടെ പ്രാർഥനകൾ വിഫലമാക്കി അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.
https://www.facebook.com/Malayalivartha


























