മലയാളികളോട് പ്രത്യേക സ്നേഹം, സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ സ്‌നേഹിച്ച യഥാർഥ നേതാവ്, ഷെയ്ഖ് ഖലീഫയുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആ സ്‌നേഹസ്മരണകൾ ഒരിക്കലും വിസ്മരിക്കാനാവില്ല, യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് എം.എ.യൂസഫലി

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തിൽ യുഎഇയിലെ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാൻ ആയ എം.എ.യൂസഫലി അനുശോചിച്ചു. മലയാളികളോട് പ്രത്യേക സ്നേഹം. സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ സ്‌നേഹിച്ച യഥാർഥ നേതാവായിരുന്നു അദ്ദേഹമെന്ന് യൂസഫലി പറഞ്ഞു.
ഷെയ്ഖ് ഖലീഫയുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആ സ്‌നേഹസ്മരണകൾ ഒരിക്കലും വിസ്മരിക്കാനാവില്ല. ലോകത്തിലെ ഏറ്റവും വികസിതവും സുരക്ഷിതവും സഹിഷ്‌ണുതയുള്ളതും സാംസ്‌കാരികമായി സമ്പന്നവുമായ രാജ്യങ്ങളിലൊന്നായി യുഎഇയെ മാറ്റിയെടുത്ത യഥാർഥ മനുഷ്യസ്‌നേഹിയും ദീർഘദർശിയുമാണ് ഷെയ്ഖ് ഖലീഫ. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ എല്ലാ ഭരണാധികാരികളെയും രാജകുടുംബാംഗങ്ങളെയും യുഎഇ പൗരന്മാരെയും അനുശോചനമറിയിക്കുന്നതോടൊപ്പം ഷെയ്ഖ് ഖലീഫയുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് മോദി പറഞ്ഞു. മികച്ച രാഷ്ട്രതന്ത്രജ്ഞനും ദീര്‍ഘവീക്ഷണവുമുള്ള നേതാവുമായിരുന്നു അദ്ദേഹം. ഇന്ത്യ-യു.എ.ഇ ബന്ധം അഭിവൃദ്ധി പ്രാപിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയംഗമമായ അനുശോചനം യു.എ.ഇയെ അറിയിക്കുന്നു.
അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നതായും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. യുഎഇയുടെ ആധുനികവൽക്കരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം കേരളവുമായി എന്നും അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.നമ്മുടെ രാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ഖലീഫ ബിൻ സായിദ് വഹിച്ചിരുന്നത്.
യുഎഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ ആദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓർമിക്കപ്പെടും. പ്രളയസമയത്തുൾപ്പെടെ കേരളത്തിനായി സഹായഹസ്തം നീട്ടിയ അദ്ദേഹം എന്നും കേരളത്തിന്റെ സുഹൃത്തായി നിലകൊണ്ടു. വലിയ നഷ്ടമാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വേർപാട് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ വേർപാടിൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസർവസൈന്യാധിപനും സഹോദരനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു.അദ്ദേഹത്തിന്റെ വാക്കുകൾ ഹൃദയസ്പർശിയായിരുന്നു....ഖലീഫ ബിൻ സായിദ്..
എന്റെ സഹോദരൻ, എന്റെ ഗുരു. അങ്ങയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. യുഎഇയ്ക്ക് പ്രിയപ്പെട്ട ഒരു പൗരനെയും അതിന്റെ ശാക്തീകരണ ഘട്ടത്തിലെ നേതാവിനെയും യാത്രയുടെ സംരക്ഷകനെയും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ നേട്ടങ്ങളും വിവേകവും ഔദാര്യവും സംരംഭങ്ങളും രാജ്യത്തിന്റെ എല്ലാ കോണിലും പ്രതിധ്വനിക്കുന്നു. എന്നാണ് അനുശോചന സന്ദേശത്തിൽ പറഞ്ഞത്.
വളരെയേറെ നാളായി രോഗബാധിതനായ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇന്നലെയാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത് . 73 വയസായിരുന്നു. രാജ്യത്തെ സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമാണ്. പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെത്തുടര്‍ന്നാണ് ഷെയ്ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്. 1948 സെപ്റ്റംബര്‍ ഏഴിനു ജനിച്ച ഷെയ്ഖ് ഖലീഫ, 1971ല്‍ യുഎഇ രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഇരുപത്താറാം വയസ്സില്‍ ഉപപ്രധാനമന്ത്രിയായി. അഞ്ചു വര്‍ഷത്തിനു ശേഷം 1976 മേയില്‍ അദ്ദേഹം യുഎഇയുടെ ഉപ സൈന്യാധിപനായി. പ്രസിഡന്റ് എന്ന നിലയില്‍ സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ തലവന്‍ കൂടിയായിരുന്നു ഖലീഫ.
https://www.facebook.com/Malayalivartha


























