യു.എ.ഇയ്ക്ക് പുതിയ ഭരണാധികാരി, അന്തരിച്ച ശൈഖ് ഖലീഫയുടെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുതിയ പ്രസിഡന്റ്, പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത് സുപ്രീം കൗണ്‍സില്‍ യോഗം ചേര്‍ന്ന്

യു.എ.ഇയ്ക്ക് പുതിയ പ്രസിഡന്റ്. അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരനായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് പുതിയ പ്രസിഡന്റ്. യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റ് ആണ്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസർവസൈന്യാധിപനും ആയിരുന്നു. ഈ ചുമതലകളിൽ നിന്നാണ് അദ്ദേഹം പുതിയ യു.എ.ഇയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ചുമതല ഏൽക്കുന്നത്.
യു.എ.ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ മരണത്തെ തുടര്‍ന്നാണ് 2004 നവംബര്‍ രണ്ടിന് ശൈഖ് ഖലീഫ അബൂദബി ഭരണാധികാരിയായും അടുത്ത ദിവസം യു.എ.ഇ പ്രസിഡന്റായും ചുമതലയേറ്റത്. വളരെയേറെ നാളായി രോഗബാധിതനായ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇന്നലെയാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത് .73 വയസായിരുന്നു. രാജ്യത്തെ സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്നു.
സംസ്‌ക്കാര ചടങ്ങുകളിലെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ്. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വേർപാടിൽ സഹോദരനായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചിരുന്നു. ഖലീഫ ബിൻ സായിദ്.. എന്റെ സഹോദരൻ, എന്റെ ഗുരു. അങ്ങയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
യുഎഇയ്ക്ക് പ്രിയപ്പെട്ട ഒരു പൗരനെയും അതിന്റെ ശാക്തീകരണ ഘട്ടത്തിലെ നേതാവിനെയും യാത്രയുടെ സംരക്ഷകനെയും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ നേട്ടങ്ങളും വിവേകവും ഔദാര്യവും സംരംഭങ്ങളും രാജ്യത്തിന്റെ എല്ലാ കോണിലും പ്രതിധ്വനിക്കുന്നു. സംസ്‌ക്കാര ചടങ്ങുകളിലെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി എന്നായിരുന്നു അനുശോചന സന്ദേശത്തിൽ കുറിച്ചത്.
1948 സെപ്റ്റംബര്‍ ഏഴിനു ജനിച്ച ഷെയ്ഖ് ഖലീഫ, 1971ല്‍ യുഎഇ രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഇരുപത്താറാം വയസ്സില്‍ ഉപപ്രധാനമന്ത്രിയായി. അഞ്ചു വര്‍ഷത്തിനു ശേഷം 1976 മേയില്‍ അദ്ദേഹം യുഎഇയുടെ ഉപ സൈന്യാധിപനായി. പ്രസിഡന്റ് എന്ന നിലയില്‍ സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ തലവന്‍ കൂടിയായിരുന്നു ഖലീഫ. പ്രസിഡന്റായി ചുമതലയേറ്റ് ആറുമാസത്തിനകം, സര്‍ക്കാര്‍ ജീവനക്കാരുടെയെല്ലാം ശമ്പളം ഇരട്ടിയാക്കാന്‍ ഉത്തരവിട്ട ഷെയ്ഖ് ഖലീഫ, ജനക്ഷേമത്തിനുള്ള തന്റെ പ്രതിബദ്ധത വ്യക്തമാക്കി.
ഫലസ്തീനില്‍ ഗസ്സ മുനമ്പിലെ ഷെയ്ഖ് ഖലീഫ നഗരം മുതല്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ജനക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി പോന്നിരുന്നു. വിസ്മയങ്ങളുടെ കലവറയായ അബുദാബി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്, ജാതിമത ഭേദമന്യേ സഞ്ചാരികള്‍ക്കെല്ലാം തുറന്നുകൊടുത്ത അദ്ദേഹം സര്‍വമത സ്‌നേഹത്തിന്റെ സന്ദേശവാഹകനായി. യുഎഇയില്‍ പരമാവധി മതസ്വാതന്ത്ര്യം അനുവദിക്കുന്നതിലും പ്രതിജ്ഞാബദ്ധനായിരുന്നു ഷെയ്ഖ് ഖലീഫ.
യുഎഇ പൗരന്മാരുടെയും താമസക്കാരുടെയും അഭിവൃദ്ധിയിലായിരുന്നു ശ്രദ്ധ. യുഎഇയുടെ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ തന്റെ പിതാവ് ഷെയ്ഖ് സായിദ് മുന്നോട്ടുവെച്ച പാതയില്‍ തുടരുക എന്നതായിരുന്നു.കൊവിഡ് കാലത്ത് ഉടനീളം അദ്ദേഹത്തിന്റെ നടപടികളും പ്രവാസികളെ ചേർത്ത് പിടിക്കുന്ന സമീപനവും അദ്ദേഹത്തെ പ്രവാസലോകത്തെ പ്രിയങ്കരനാക്കി മാറ്റി, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും മറ്റും അദ്ദേഹം നടപടികൾ സ്വീകരിച്ചു. യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും ക്ഷേമത്തിന് പ്രഥമ പരിഗണന നല്‍കി സുസ്ഥിരമായ വികസന പദ്ധതികളിലൂടെ ഭാവിയിലേക്ക് രാഷ്‍ട്രത്തെ സജ്ജമാക്കിയ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ.
https://www.facebook.com/Malayalivartha


























