ശെയ്ഖ് ഖലീഫയുടെ വേര്‍പാട്...! ദുബൈയില്‍ പൊതു പാര്‍കിംഗ് ഫീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു, ബഹുനില പാര്‍കിംഗിന് ഫീസ് ഈടാക്കും, അറിയിപ്പുമായി ദുബൈയ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി...!

യുഎഇ പ്രസിഡന്റ് ആയിരുന്ന ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ രാജ്യത്ത് ദുഖാചരണം തുടരുകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മന്ത്രാലയങ്ങളുടെയും ഫെഡറല്‍, പ്രാദേശിക വകുപ്പുകളുടെയും സ്വകാര്യ മേഖലയുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇതിനെ തുടർന്ന് ദുബൈയില്‍ പൊതു പാര്‍കിംഗ് ഫീസ് തിങ്കളാഴ്ച വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.ഇത് ചൊവ്വാഴ്ച വീണ്ടും സജീവമാകുമെന്ന് ദുബൈയ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അറിയിച്ചു. അതേസമയം ബഹുനില പാര്‍കിംഗിന് ഫീസ് ഈടാക്കും. ശെയ്ഖ് ഖലീഫയോടുള്ള ആദരസൂചകമായി നഗരത്തിലുടനീളമുള്ള എല്ലാ ഇലക്‌ട്രോണിക് പരസ്യബോര്‍ഡുകളും മാറ്റി.
ശൈഖ് ഖലീഫയുടെ ഛായാചിത്രം കാണിക്കുന്ന ആദരാഞ്ജലി ബോര്‍ഡുകളില്‍ 'തീര്‍ചയായും നാം ദൈവത്തിന്റേതാണ്, തീര്‍ചയായും അവനിലേക്ക് മടങ്ങും', എന്ന സന്ദേശം അറബിയില്‍ എഴുതിയിരിക്കുന്നത് കാണാം.
എന്നാൽ അദ്ദേഹത്തിന്റെ സഹോദരമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു. ശൈഖ് ഖലീഫയുടെ മരണത്തെ തുടര്‍ന്ന് സുപ്രീം കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.
ശൈഖ് മുഹമ്മദിന്റെ ചലനാത്മകവും ദീര്‍ഘവീക്ഷണമുള്ളതുമായ നേതൃത്വം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ആഴത്തിലാക്കുമെന്നാണ് പുതിയ പ്രസിഡന്റിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചത്.
ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നതിനായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു മെയ് 15ന് അബുദബിയിലെത്തും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ കണ്ടു ഇന്ത്യയുടെ അനുശോചനം അറിയിക്കും. ഇന്ത്യയുടെ അനുശോചനം അറിയിക്കാന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍ ന്യൂഡല്‍ഹിയിലെ യു എ ഇ എംബസി സന്ദര്‍ശിച്ചിരുന്നു.
വളരെയേറെ നാളായി രോഗബാധിതനായ യുഎഇ പ്രസിഡന്റ് ആയിരുന്ന ശൈഖ് ഖലീഫ 13ന് ആണ് ലോകത്തോട് വിടവാങ്ങിയത്. പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത് . 73 വയസായിരുന്നു. രാജ്യത്തെ സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമാണ്.
പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെത്തുടര്‍ന്നാണ് ഷെയ്ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്. 1948 സെപ്റ്റംബര്‍ ഏഴിനു ജനിച്ച ഷെയ്ഖ് ഖലീഫ, 1971ല്‍ യുഎഇ രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഇരുപത്താറാം വയസ്സില്‍ ഉപപ്രധാനമന്ത്രിയായി. അഞ്ചു വര്‍ഷത്തിനു ശേഷം 1976 മേയില്‍ അദ്ദേഹം യുഎഇയുടെ ഉപസൈന്യാധിപനായി. പ്രസിഡന്റ് എന്ന നിലയില്‍ സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ തലവന്‍ കൂടിയായിരുന്നു ഖലീഫ.
https://www.facebook.com/Malayalivartha


























