മാനദണ്ഡം പുറത്തിറക്കി യു.എ.ഇ, ഹജ്ജ് തീര്‍ത്ഥാടനത്തിനായി പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, ഇന്ത്യന്‍ ഹാജിമാര്‍ക്ക് പുണ്യ നഗരങ്ങളില്‍ സൗകര്യങ്ങളൊരുക്കുന്നത് അവസാനഘട്ടത്തിലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി...!
ഹജ്ജ് തീര്‍ത്ഥാടനത്തിനായി എത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങളില്‍ സൗകര്യങ്ങളൊരുക്കുന്നത് അവസാനഘട്ടത്തിലാണ്. സൗകര്യങ്ങള്‍ വിലയിരുത്താനായി സൗദിയിലെത്തിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
ഇപ്രാവശ്യത്തെ ഹജ്ജ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വളരെ കുറഞ്ഞ സമയമാണ് ലഭിച്ചതെങ്കിലും ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റിയും സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരും അശ്രാന്ത പരിശ്രമം നടത്തി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
അതിനിടയിൽ ഈ വർഷത്തെ ഹജ്ജ് കർമത്തിന് പോകാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കുമുള്ള മാനദണ്ഡം യു.എ.ഇ അധികൃതർ പുറത്തിറക്കി.നേരത്തെ ഹജ്ജ് നിർവഹിച്ചവരാകാതിരിക്കുക, 65 വയസ്സിൽ കുറഞ്ഞവരായിരിക്കുക, അംഗീകാരമുള്ള കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസടക്കം പൂർത്തീകരിച്ചിരിക്കുക, സൗദിയിൽ എത്തുന്നതിന് 72 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റിവ് ഫലം ഹാജരാക്കുക എന്നീ നിർദേശമാണുള്ളത്.
ഈ മാനദണ്ഡം പാലിക്കുകയും ഓൺലൈൻ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തവർക്കാണ് മുൻഗണനയെന്ന് അധികൃതർ വ്യക്തമാക്കി.യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതിയും ഇസ്ലാമിക-വഖഫ് കാര്യാലയ വകുപ്പുമാണ് ഹജ്ജ് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
സൗദി മാനദണ്ഡം അടിസ്ഥാനമാക്കിയാണ് നിർദേശം. ഹജജ് കര്‍മ്മത്തിനുശേഷമായിരിക്കും പുതിയ ഉംറ സീസണ്‍ ആരംഭിക്കുക. നിലവിലെ ഹജജ് സീസണ്‍, തിങ്കളാഴ്ച്ചവരെ സ്വീകരിച്ച അപക്ഷേ സമർപ്പിച്ചവർ ഉംറ ചെയ്ത് മടങ്ങുന്നതോടെ അവസാനിക്കും. അതിനുശേഷം ഹജജ് കര്‍മ്മത്തിനുള്ള സൗകര്യങ്ങളൊരുക്കുന്ന തിരക്കിലായിരിക്കും അധികൃതര്‍.
ആഭ്യന്തര വിദേശ ഹാജിമാരടക്കം ഈ വര്‍ഷം പത്ത് ലക്ഷം പേര്‍ വിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് സൗദി ഹജജ് മന്ത്രാലയം അറിയിച്ചത്.ഓരോ രാജ്യങ്ങള്‍ക്കും നിശ്ചിത ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരമായിരിക്കും തീര്‍ഥാടകര്‍ക്ക് ഹജജിന് അനുമതി നല്‍കുക. ഈ വർഷത്തെ ഹജ്ജിന് കൂടുതൽ പേരും സൗദിക്ക് പുറത്തുനിന്ന് വരുന്ന തീർഥാടകരാകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി ഹജ്ജ് നിർവഹിക്കാനുള്ള അവസരം നഷ്ടപ്പെട്ടത് കണക്കിലെടുത്താണ് വിദേശ തീർഥാടകർക്ക് വലിയ വിഹിതം അനുവദിച്ചത്. തീർഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തുള്ള മാനദണ്ഡമാണ് സൗദി മന്ത്രാലയം തയാറാക്കിയത്.
https://www.facebook.com/Malayalivartha