ഇന്ത്യക്കെതിരെ ഉറ്റ സുഹൃത്തായ യു.എ.ഇയും...! മതവിശ്വാസങ്ങളെ ആക്രമിക്കാനും വിദ്വേഷ പ്രസംഗങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ ഒന്നിച്ചു നിന്ന് നേരിടണം, സഹിഷ്ണുതയുടേയും മാനുഷിക സഹവര്‍ത്തിത്വത്തിന്റേയും മൂല്യങ്ങള്‍ പ്രചരിപ്പിക്കാൻ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചു വരണം, വിവാദ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ, നബിയെ അവഹേളിച്ച പരാമര്‍ശത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച് കുവൈത്തും ഖത്തറും...

പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ച പരാമര്‍ശത്തില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ജിസിസി രാജ്യങ്ങള്‍ക്കു പുറമെ ജോര്‍ദ്ദാന്‍ ഇന്തോനേഷ്യ, മാലിദ്വീപ് അടക്കം കൂടുതല്‍ രാജ്യങ്ങള്‍ പ്രവാചക നിന്ദയിൽ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വിവാദ പ്രസ്താവനക്കെതിരെ ഇപ്പോൾ യുഎഇ പ്രതികരിച്ചിരിക്കുകയാണ്. വിവാദ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഏത് തരം പ്രവര്‍ത്തനങ്ങളും തടയാണമെന്നും നടപടിയുണ്ടാകണം. ധാര്‍മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും തള്ളിക്കളയണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
യുഎഇയുടെ പ്രതികരണം കേന്ദ്ര സര്‍ക്കാരിന് വലിയ പ്രഹരമാണ്. മാനുഷിക മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും വിരുദ്ധമായിട്ടുള്ള എല്ലാത്തരം ആശയങ്ങളേയും പ്രസ്താവനകളേയും പ്രവൃത്തികളേയും യുഎഇ തള്ളിക്കളയുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. മതവിശ്വാസങ്ങളെ ആക്രമിക്കാനും വിദ്വേഷ പ്രസംഗങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ ഒന്നിച്ചു നിന്ന് നേരിടണമെന്നും സഹിഷ്ണുതയുടേയും മാനുഷിക സഹവര്‍ത്തിത്വത്തിന്റേയും മൂല്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചു വരണമെന്നും പ്രസ്താവനയില്‍ യുഎഇ വ്യക്തമാക്കി.
അതേസമയം, പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കളെ ഔദ്യോഗിക പദവിയിൽ നിന്ന് നീക്കിയാല്‍ മാത്രം പ്രതിഷേധം അവസാനിക്കില്ല. സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുവൈത്തും ഖത്തറും. ആഗോള തലത്തിലുള്ള ലക്ഷകണക്കിന് വരുന്ന ഇസ്‌ലാം വിശ്വാസികളില്‍ പരാമാര്‍ശം വേദനയുണ്ടാക്കിയ പശ്ചാതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരസ്യമായി ക്ഷണാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ചൂണ്ടിക്കാട്ടി.
വിദേശകാര്യമന്ത്രി സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലിന് കൈമാറിയ ഔദ്യോഗിക കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കുവൈത്തില്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിച്ചു.
അൽ-അർദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ ഉല്‍പന്നങ്ങള്‍ ഒഴിവാക്കിയത്. കുവൈത്ത് മുസ്‍ലിം ജനതയെന്ന നിലയിൽ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരികരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, രാജ്യത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പിച്ച നടപടി കടുത്ത ക്ഷീണമായി.
https://www.facebook.com/Malayalivartha


























