കുവൈറ്റില്‍ പരിശോധനയിൽ നിയമം ലംഘനം കണ്ടെത്തി, മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ അന്‍പതിലധികം തൊഴിലാളികൾ അറസ്റ്റിൽ...! അധികൃതര്‍ പരിശോധന ശക്തമാക്കും...

കുവൈറ്റില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച അന്‍പതിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു. രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നുള്ള നിര്‍ദേശം നല്‍കിയിരുന്നു.
മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.കഴിഞ്ഞ ദിവസം മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ മസായീല്‍ ഏരിയയിലെ 12 കണ്‍ട്രക്ഷന്‍ സൈറ്റുകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
നിയമലംഘനം കണ്ടെത്തിയ സ്ഥലങ്ങളില്‍ നടപടികള്‍ സ്വീകരിച്ചതായും ജോലി ചെയ്ത അന്‍പതിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും അറബ് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് നിയമം പ്രാബല്യത്തില്‍ വന്നത്.
മറ്റ് തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാനും അതോറിറ്റിയും മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
ഇവരെ ജോലിക്കു നിയോഗിച്ച കമ്പനികൾക്ക് വാർണിങ് നോട്ടീസ് നൽകിയിരുന്നു.നിയമലംഘനം ആവർത്തിച്ചാൽ കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പരിശോധക സംഘത്തിന് നേതൃത്വം നൽകിയ എൻജിനീയർ ഹുസ്സൈൻ അൽ ബനായി പറഞ്ഞു. ഒരു തൊഴിലാളിക്ക് 100 ദിനാർ എന്ന തോതിൽ പിഴ ഈടാക്കുകയും കമ്പനിയുടെ ഫയൽ മരവിപ്പിക്കുകയും ചെയ്യും.
ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കുകയും ഫയൽ അടച്ചു പൂട്ടുകയുമാണ് ചെയ്യുക. തൊഴിലാളികൾക്കെതിരെയും നടപടിയുണ്ടാകും. അതേസമയം തൊഴിലാളികളെകൊണ്ട് നിർബന്ധിച്ചാണ് തൊഴിൽ എടുപ്പിക്കുന്നതെങ്കിൽ കമ്പനികൾക്കെതിരെ മറ്റൊരു കേസ് കൂടി ഫയൽ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























