പ്രവാസികൾക്ക് കൊടുത്ത വാക്കുപാലിക്കാൻ ഇനി ദിവസങ്ങൾ മാത്രം, ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ നവീകരണം അന്തിമഘട്ടത്തിൽ, റണ്‍വേ ഈമാസം 22ന് തന്നെ തുറക്കും

ഏറ്റവുമധികം അന്താരാഷ്‍ട്ര യാത്രക്കാര്‍ ആശ്രയിക്കുന്ന ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ നവീകരണം അന്തിമഘട്ടത്തിലെത്തി. അറ്റകുറ്റപ്പണികള്‍ക്കായി മേയ് ഒന്‍പത് മുതല്‍ ജൂണ്‍ 22 വരെ നോര്‍തേണ്‍ റണ്‍വേ അടിച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞിരുന്നത്. ഇത് പ്രകാരം റണ്‍വേ ഈമാസം 22ന് തന്നെ തുറക്കും.
1000ത്തോളം വാഹനങ്ങളും 3000ത്തോളം തൊഴിലാളികളും ചേര്‍ന്നാണ് നവീകരണ ജോലികള്‍ നിര്‍വഹിക്കുന്നത്.നോര്‍തേണ്‍ റണ്‍വേയുടെ 4.5 കിലോമീറ്ററും അറ്റകുറ്റപ്പണികള്‍ നടത്തി.റണ്‍വേ സ്ട്രിപ്പ്, ടാക്സി വേ പോയന്‍റ്, ഡ്രെയ്നേജ് സംവിധാനങ്ങള്‍ എന്നിവയും നവീകരിച്ചു.
എയ്റോനോട്ടിക്കല്‍ ഗ്രൗണ്ട് ലൈറ്റിങ്, കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങള്‍ തുടങ്ങിയവ മാറ്റി സ്ഥാപിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്ര വിപുലമായ അറ്റകുറ്റപ്പണി നടത്തുന്നത്. നോര്‍തേണ്‍ റണ്‍വേയുടെ നവീകരണം പാതി പിന്നിട്ടതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഇതോടെ, നിലവില്‍ ദുബൈ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട വിമാന സര്‍വീസുകള്‍ ദുബൈ വിമാനത്താവളത്തിലേക്ക് തിരിച്ചെത്തും.
റണ്‍വേ അടച്ചതോടെ 1000 ത്തോളം വിമാന സര്‍വീസുകള്‍ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റിയിരുന്നു. ഫ്ലൈ ദുബൈ, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗള്‍ഫ് എയര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഖത്തര്‍ എയര്‍വേസ് എന്നിവയാണ് ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നത്.ഇവിടേക്ക് ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഷാര്‍ജ വിമാനത്താവളം വഴി സര്‍വീസ് നടത്തുക. കൊച്ചി, തിരുവനന്തപുരം, മംഗളൂരു, തിരുച്ചിറപ്പള്ളി, അമൃത്സര്‍, ലക്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങളും അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റിയിരുന്നു.
2014 ലാണ് ഇതിന് മുമ്പായി നോര്‍തേണ്‍ റണ്‍വേ നവീകരിച്ചത്.അടുത്ത നവീകരണം 2024ല്‍ ആണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, കോവിഡ് കാലത്ത് വിമാന സര്‍വിസ് നിര്‍ത്തിവെച്ചതോടെ നവീകരണം വീണ്ടും ആവശ്യമായി വരികയായിരുന്നു. 2019 ല്‍ സതേണ്‍ റണ്‍വേ ഒന്നര മാസം അടച്ചിട്ട് നവീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























