പ്രവാസികൾക്ക് പ്രയോജകരമായി അബുദബിയുടെ പുതിയ തൊഴില്‍ നിയമം, മുടന്തൻ ന്യായങ്ങൾ നിരത്താതെ കര്‍ശനമായി പാലിക്കണമെന്ന് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശവുമായി കോടതി

തൊഴിൽ നിയമങ്ങൾ കടുപ്പിക്കാൻ തന്നെയാണ് അബുദബിയുടെ തീരുമാനം. ഇതി ഭാഗമായി ഫെബ്രുവരി രണ്ടുമുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് അബുദബി തൊഴില്‍ കോടതി എമിറേറ്റിലെ സ്വകാര്യ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിയമങ്ങൾ കൃത്യമായി മനസിലാക്കി അത് പാലിക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല. അത്തരത്തിൽ കർശനമായ താക്കീതാണ് കോടതി തൊഴിലുടമകള്‍ക്ക് നൽകിയിരിക്കുന്നത്.പുതിയ തൊഴില്‍ നിയമങ്ങളെ കുറിച്ച് ബോധവാന്മാരാകണമെന്നും അറിയില്ല, മനസിലായില്ല തുടങ്ങിയ ന്യായം പറഞ്ഞ് നിയമം ലംഘിക്കാന്‍ അനുവദിക്കില്ലെെന്നും തൊഴിലുടമകള്‍ക്കായി സംഘടിപ്പിച്ച വെര്‍ച്വല്‍ സെഷനില്‍ കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പുതിയ നിയമത്തെക്കുറിച്ച് ജഡ്ജി അലി ഹസന്‍ അല്‍ഷാത്തരി വ്യക്തമാക്കി. തൊഴിലുടമയുടെ സമ്മതത്തോടെ തൊഴിലാളികള്‍ക്ക് താല്‍ക്കാലികമായ ജോലിയോ, ഫ്രീലാന്‍സ് ജോലിയോ തൊഴില്‍ സമയമോ അടക്കമുള്ളവ തിരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ തൊഴില്‍ നിയമം.
തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പോലുള്ള രേഖകള്‍ പിടിച്ചുവെക്കരുത്, ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് അവരില്‍നിന്ന് ഈടാക്കരുത്, മൂന്നുവര്‍ഷം വരെ മാത്രമേ തൊഴില്‍ കരാര്‍ പാടുള്ളൂ, അനിശ്ചിതകാല കരാറുകള്‍ നിശ്ചിത വര്‍ഷത്തിലേക്ക് പരിമിതപ്പെടുത്തണം, പ്രൊബേഷന്‍ കാലയളവ് ആറുമാസത്തില്‍ കൂടരുത്, പിരിച്ചുവിടുന്നതിന് രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കണം, പ്രൊബേഷന്‍ കാലയളവില്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്ന തൊഴിലാളി ഒരുമാസം മുമ്ബ് വിവരം ഉടമയെ നോട്ടീസ് നല്‍കി അറിയിക്കണം, രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അക്കാര്യം 14 ദിവസം മുമ്പ് അറിയിക്കണം തുടങ്ങിയവയും നിയമത്തിലെ വ്യവസ്ഥകളാണ്.
ദിവസം രണ്ടുമണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം അനുവദിക്കില്ല, കൂടുതല്‍ ഓവര്‍ടൈം അനിവാര്യമായ ജോലിയാണെങ്കില്‍ മണിക്കൂറിന് സാധാരണ നല്‍കുന്നതിന്‍റെ 25 ശതമാനം കൂടുതല്‍ വേതനം നല്‍കണം, ശമ്ബളത്തോടുകൂടിയ അവധി ദിവസം നല്‍കണം തുടങ്ങിയ നിയമങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കോടതിക്ക് മുമ്പാകെയെത്തുന്ന കേസുകളുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ ഉടമകളെ നിയമത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിയമ സാക്ഷരത പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മാത്രമല്ല, വേനൽ ശക്തമായതോടെ യു.എ.ഇയും ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഈമാസം15 മുതൽ നിയമം പ്രാബല്യത്തിൽ വന്നത്. മൂന്ന് മാസത്തേക്കാണ് വെയിലത്ത് ജോലിചെയ്യുന്നവർക്ക് ഉച്ചവിശ്രമം നിർബന്ധമാക്കിയിരിക്കുന്നത്. സെപ്തംബർ 15 വരെ നിയമം നിലവിലുണ്ടാകും. അടുത്ത ദിവസങ്ങളിൽ ചൂട് കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് തൊഴിൽമന്ത്രാലയം ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.
15ാം തീയതി മുതൽ ഉച്ചക്ക് 12:30 മുതൽ വൈകുന്നേരം മൂന്നര വരെ തുറസായ സ്ഥലത്ത് വെയിലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. ഈസമയത്ത്, തൊഴിലാളികൾക്ക് വെയിലേൽക്കാതെ വിശ്രമിക്കാനുള്ള സൗകര്യം തൊഴിലുടമകൾ ഒരുക്കി നൽകണം. ഇല്ലാത്ത പക്ഷം സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടിയുണ്ടാകും എന്നാണ് നിർദ്ദേശം നൽകിയത്. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടിയുണ്ടാകും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാം. യു.എ.ഇ കഴിഞ്ഞ 18 വർഷമായി വേനൽകാലത്ത് ഉച്ചവിശ്രമം നടപ്പാക്കിവരികയാണ്.
https://www.facebook.com/Malayalivartha

























