ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ഒരുങ്ങി എയര്‍ ഇന്ത്യ, 300 വിമാനങ്ങള്‍ വാങ്ങും, കമ്പനിയെ വിപുലീകരിക്കുന്നതിന് നീക്കങ്ങള്‍ ത്വരിതഗതിയില്‍

ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് എയര്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 300 വിമാനങ്ങള്‍ വാങ്ങി കമ്പനിയെ വിപുലീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ എയര്‍ ഇന്ത്യയില്‍ ത്വരിതഗതിയില്‍ നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
300 വിമാനങ്ങള്‍ വാങ്ങുന്ന ഇടപാട് പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ എടുക്കും. ചിലപ്പോള്‍ പത്തുവര്‍ഷം വരെ എടുക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.എയര്‍ബസ്, ബോയിങ് കമ്പനികളുടെ വിമാനം വാങ്ങാനാണ് ടാറ്റ പദ്ധതിയിടുന്നതെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറയുന്നു.
എയര്‍ബസിന്റെ എസ്‌ഇഎ 320 നിയോ ജെറ്റോ ബോയിങ്ങിന്റെ 737 മാക്സ് മോഡലുകളോ വാങ്ങാനാണ് ടാറ്റ നീക്കം നടത്തുന്നത്. ചിലപ്പോള്‍ രണ്ടു കമ്പനികളുടെ വിമാനങ്ങള്‍ ഒരുമിച്ച് വാങ്ങാനും ആലോചനയുണ്ട്.
ബോയിങ്ങിന്റെ 737 മാസ്‌ക് വിമാനം 300 എണ്ണം വാങ്ങാന്‍ പദ്ധതിയിട്ടാല്‍ ഏകദേശം 4000 കോടി ഡോളര്‍ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപ ചെലവ് വരും
എന്നാൽ എയർബസിന്‍റെ എ350 വിമാനങ്ങൾ സ്വന്തമാക്കാൻ എയർ ഇന്ത്യ തീരുമാനമെടുത്തായും റിപ്പോർട്ടുകളുണ്ട്. മാർച്ച് 2023ഓടെ ആദ്യ വിമാനം ഇന്ത്യയിലെത്തും. വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം വ്യക്തമല്ല.
ഇന്ത്യ-അമേരിക്ക ദീർഘദൂര സർവിസുകൾക്ക് ഉതകുംവിധത്തിലുള്ള വലിയ ഇന്ധന ടാങ്കുകളാണ് എ350 വിമാനങ്ങളുടേത്. 2006ലാണ് എയർ ഇന്ത്യ അവസാനമായി വിമാനങ്ങൾ വാങ്ങിയത്.ജനുവരി 27നാണ് പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയുടെ നിയന്ത്രണം ടാറ്റ ഗ്രൂപ് ഏറ്റെടുത്തത്.
https://www.facebook.com/Malayalivartha

























