അവർ വലവിരിച്ച് തുടങ്ങി...! ജാഗ്രത പാലിക്കുക, കർശന മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യുഎഇ ആഭ്യന്തര മന്ത്രാലയം. പ്രവാസികളുൾപ്പെടെ ജാഗ്രത പാലിക്കേണ്ട തരത്തിലുള്ളതാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുദ്രകളോടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇവയോട് ഒരു കാരണവശാലും പ്രതികരിക്കരുതെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മാത്രമല്ല, സംശയാസ്പദമായ ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം പ്രത്യേക ലിങ്കോ, ഒടിപിയോ ഉണ്ടായിരിക്കും. ഇത്തരം സന്ദേശങ്ങള്‍ തുറക്കുകയോ ഒടിപി നല്‍കുകയോ ചെയ്യാന്‍ പാടില്ലെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഏതുസന്ദേശമായാലും തുറക്കുന്നതിന് മുന്‍പു വ്യാജമല്ലെന്ന് ഉറപ്പാക്കണം.
ചതിയില്‍ അകപ്പെട്ടുവെന്ന് മനസിലായാല്‍ എത്രയും വേഗം പോലീസില്‍ പരാതിപ്പെടണം. ജനങ്ങളെ എളുപ്പത്തില്‍ തട്ടിപ്പില്‍ വീഴ്ത്താനാണ് തട്ടിപ്പുകാര്‍ സര്‍ക്കാര്‍ മുദ്രകള്‍ ദുരുപയോഗം ചെയ്യുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. അതിനാൽ യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് ഇത്തരക്കാരുടെ ചതിയിൽ വീഴാതെ ശ്രദ്ധിക്കുക.
അതേസമയം, പണം സ്വീകരിച്ചു വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്ക് കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ നൽകിയിരിക്കുന്നത്. ഇത്തരക്കാർക്ക് തടവും 20 ലക്ഷം ദിർഹം പിഴയും ശിക്ഷ ലഭിക്കും. യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ പുനഃപ്രസിദ്ധീകരിക്കുന്നതിനോ നേരിട്ടോ അല്ലാതെയോ പണം കൈപ്പറ്റുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കുറ്റക്കാർ രാജ്യത്തിനകത്ത് നിന്നോ പുറത്തു നിന്നോ ആയാലും നടപടി സ്വീകരിക്കും.
പിഴ അടച്ചില്ലെങ്കിൽ കുറ്റം ചെയ്ത വ്യക്തിയുടെ സേവനാന്തര ആനുകൂല്യത്തിൽ നിന്ന് ഈ തുക ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുറ്റകരമായ ഉള്ളടക്കം അടങ്ങിയ ഒരു ഓൺലൈൻ അക്കൗണ്ടിന്റെയോ വെബ്സൈറ്റിന്റെയോ പ്രവർത്തനം നിയന്ത്രിക്കുകയോ മേൽനോട്ടം വഹിക്കുകയോ പരസ്യം സ്വീകരിക്കുകയോ ചെയ്യുന്ന വ്യക്തിക്കും ശിക്ഷ ലഭിക്കും.
https://www.facebook.com/Malayalivartha

























