പ്രവാസികളെ ചേർത്ത് പിടിച്ച് അബുദബിയുടെ കലക്കൻ നിർദ്ദേശം...! ഇനി ആശങ്ക വേണ്ട, കരാര്‍ അവസാനിപ്പിച്ച തൊഴിലാളികളെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കരുതെന്ന് തൊഴിലുടമകൾക്ക് നിര്‍ദ്ദേശം

ഫെബ്രുവരി മുതലാണ് യുഎഇയില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തിലായത്.തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ നിയമം. ഇപ്പോൾ പ്രവാസികളുൾപ്പെടെയുള്ള തൊഴിലാളികൾക്ക് ആശ്വാസകരമാകുന്ന തീരുമാനമാണ് അബുദാബി ലേബര്‍ കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. കരാര്‍ അവസാനിപ്പിച്ച തൊഴിലാളികളെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കരുതെന്ന് തൊഴിലുടമകളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ് കോടതി.
മറ്റൊരു ജോലി കണ്ടെത്തുന്നതു വരെ കരാര്‍ അവസാനിപ്പിച്ച തൊഴിലാളികളെ നിശ്ചിത ദിവസത്തേക്ക് രാജ്യത്ത് തുടരാന്‍ അനുവദിക്കണമെന്ന് അബുദാബി ലേബര്‍ കോടതി നിര്‍ദ്ദേശിച്ചു. പകരം മറ്റൊരു ജോലി കണ്ടെത്തി മാറാന്‍ 180 ദിവസത്തെ സാവകാശം അനുവദിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ഈ കാലയളവുവരെ സാധുതയുള്ള വിസ ഉണ്ടെന്നും ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.
പുതിയ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യമേഖലാ സ്ഥാപന മേധാവികള്‍ക്കായി നടത്തി വെര്‍ച്വല്‍ നിയമ സാക്ഷരതാ സെഷനിലാണു കോടതി ഇക്കാര്യം ഉന്നയിച്ചത്.യുഎഇയില്‍ തൊഴില്‍ തര്‍ക്ക കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണു കോടതി സ്വരം കടുപ്പിച്ചത്. തൊഴില്‍ നിയമത്തില്‍ പുതുതായി കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ ജീവനക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചുള്ളവയാണെന്നും കോടതി വിശദീകരിച്ചു.
തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തൊഴിലുടമകള്‍ അറിഞ്ഞിരിക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു.ഫെബ്രുവരി രണ്ടുമുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് അബുദബി തൊഴില്‍ കോടതി എമിറേറ്റിലെ സ്വകാര്യ സ്ഥാപന മേധാവികള്‍ക്കും നൽകിയിരിക്കുന്ന നിര്‍ദേശം.
പുതിയ തൊഴില്‍ നിയമങ്ങളെ കുറിച്ച് ബോധവാന്മാരാകണമെന്നും അറിയില്ല, മനസിലായില്ല തുടങ്ങിയ ന്യായം പറഞ്ഞ് നിയമം ലംഘിക്കാന്‍ അനുവദിക്കില്ലെെന്നും തൊഴിലുടമകള്‍ക്കായി സംഘടിപ്പിച്ച വെര്‍ച്വല്‍ സെഷനില്‍ കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പുതിയ നിയമത്തെക്കുറിച്ച് ജഡ്ജി അലി ഹസന്‍ അല്‍ഷാത്തരി വ്യക്തമാക്കി. തൊഴിലുടമയുടെ സമ്മതത്തോടെ തൊഴിലാളികള്‍ക്ക് താല്‍ക്കാലികമായ ജോലിയോ, ഫ്രീലാന്‍സ് ജോലിയോ തൊഴില്‍ സമയമോ അടക്കമുള്ളവ തിരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ തൊഴില്‍ നിയമം.
തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പോലുള്ള രേഖകള്‍ പിടിച്ചുവെക്കരുത്, ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് അവരില്‍നിന്ന് ഈടാക്കരുത്, മൂന്നുവര്‍ഷം വരെ മാത്രമേ തൊഴില്‍ കരാര്‍ പാടുള്ളൂ, അനിശ്ചിതകാല കരാറുകള്‍ നിശ്ചിത വര്‍ഷത്തിലേക്ക് പരിമിതപ്പെടുത്തണം, പ്രൊബേഷന്‍ കാലയളവ് ആറുമാസത്തില്‍ കൂടരുത്, പിരിച്ചുവിടുന്നതിന് രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കണം, പ്രൊബേഷന്‍ കാലയളവില്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്ന തൊഴിലാളി ഒരുമാസം മുമ്ബ് വിവരം ഉടമയെ നോട്ടീസ് നല്‍കി അറിയിക്കണം, രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അക്കാര്യം 14 ദിവസം മുമ്പ് അറിയിക്കണം തുടങ്ങിയവയും നിയമത്തിലെ വ്യവസ്ഥകളാണ്.
https://www.facebook.com/Malayalivartha

























