രാപകൽ വിശ്രമമില്ലാതെ പണി എടുപ്പിക്കും, ആറു മാസം പണിയെടുപ്പിച്ചിട്ട് രണ്ടു മാസത്തെ ശമ്പളം, സഹികെട്ട് സൗദി പൗരന്റെ വീട്ടിൽ നിന്നും പുറത്തു ചാടി കാണാതായ മലയാളി വനിതയെ മൂന്നരവർഷങ്ങൾക്ക് ശേഷം കണ്ടെത്തി നാട്ടിലേക്കയച്ചു, ഗൾഫിൽ വീട്ടുജോലിക്കായി പോകുന്നവർ തീർച്ചയായും അറിയണം ഫാത്തിമ എന്ന മലയാളി വനിത അനുഭവിച്ചത്...!

ഗൾഫ് നാടുകളിൽ വീട്ടുജോലിക്കായി പോയി ദുരിതമനുഭവിച്ച് നാട്ടിലേക്ക് മടങ്ങിയെത്തുന്നവർ നിരവധിയാണ്.അത്തരത്തിൽ സൗദി മൂന്നര വർഷം മുമ്പാണ് നാട്ടിൽ നിന്നും സൗദി പൗരന്റെ വീട്ടിൽ ജോലിയ്ക്ക് പോയ മലയാളി വനിതയ്ക്കും പറയാനുള്ളത് അത്തരത്തിലൊരു കഥയാണ്. തൃശൂർ മതിലകം സ്വദേശിനി ഹനീഫ ഫാത്തിമ മൂന്നര വർഷം മുമ്പാണ് നാട്ടിൽ നിന്നും റിയാദിനടുത്തുള്ള അൽഖർജിൽ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്.
രാപകൽ വിശ്രമമില്ലാതെ ആറു മാസം പണിയെടുപ്പിച്ചിട്ടും രണ്ടു മാസത്തെ ശമ്പളം മാത്രമാണ് കൊടുത്തത്. സ്പോൺസറോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. അവിടെ നിന്നും പുറത്ത് ചാടിയ ഫാത്തിമയെക്കുറിച്ച് പിന്നീട് ഒരു വിവരവും ബന്ധുക്കൾക്ക് ലഭിച്ചില്ല. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഇവരെ കണ്ടെത്തി സാമൂഹിക പ്രവർത്തകർ നാട്ടിലേക്ക് അയച്ചു.
ഇവരുടെ മകൻ, ഒരു മാധ്യമ പ്രവർത്തകനുമായി ബന്ധപ്പെടുകയും മൂന്ന് വർഷത്തോളമായി ഉമ്മയെ കുറിച്ച് അറിവില്ലെന്നും അവരെ കണ്ടെത്തി നാട്ടിലെത്തിക്കണമെന്നും അഭ്യർത്ഥിക്കുകയും ചെയ്തു. അദ്ദേഹമാണ് ദമ്മാമിലെ നവയുഗം ജീവകാരുണ്യ വിഭാഗത്തെ ഈ വിവരം അറിയിച്ചത്.
നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ, പദ്‍മനാഭൻ മണിക്കുട്ടന്റെ നേതൃത്വത്തിൽ ജീവകാരുണ്യവിഭാഗം നടത്തിയ ദീർഘമായ അന്വേഷണത്തിന് ഒടുവിൽ, ഫാത്തിമയെ ജിദ്ദയിൽ ഒരു വീട്ടിൽ ജോലി ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു.
അവിടെ നിന്നും പുറത്തു ചാടിയ ഫാത്തിമയെ, സാമൂഹ്യപ്രവർത്തകൻ എന്ന വ്യാജേന ഒരാൾ ജിദ്ദയിൽ ചെന്നാൽ നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഫൈനൽ എക്സിറ്റ് തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞു രണ്ടായിരം റിയാൽ വാങ്ങി, ജിദ്ദയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ജിദ്ദയിൽ എത്തിയപ്പോൾ അവരെ ഒരു സ്വദേശിയുടെ വീട്ടിൽ കൊണ്ടുപോയാക്കി അയാൾ തന്ത്രപൂർവ്വം കടന്നുകളയുകയായിരുന്നു. പിന്നീട് മറ്റു വഴിയൊന്നുമില്ലാതെ, ഇത്രയും കാലം ആ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു ഫാത്തിമ
പഴയ ഫോൺ നഷ്ടമായതിനാലാണ് ഇവർക്ക് വീട്ടുകാരുമായി ഇത്രയും വർഷം ബന്ധപ്പെടാൻ കഴിയാതെ പോയത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ മഞ്ജു മണിക്കുട്ടൻ വിവരങ്ങൾ ഇന്ത്യൻ എംബസ്സിയെ അറിയിക്കുകയും, ഫാത്തിമയ്ക്ക് എംബസ്സിയിൽ നിന്നും ഔട്ട്പാസ്സ് ഇഷ്യു ചെയ്യുകയും ചെയ്തു. മഞ്ജു മണിക്കുട്ടൻ ദമ്മാം വനിതാ അഭയകേന്ദ്രം മാനേജറുമായി സംസാരിയ്ക്കുകയും, അദ്ദേഹത്തിന്റെ സഹായത്തോടെ ഫാത്തിമയ്ക്ക് ഫൈനൽ എക്സിറ്റ് കൊടുക്കുകയും ചെയ്തു.തുടർന്ന് ഫാത്തിമ ജിദ്ദയിൽ നിന്നും ദമ്മാമിൽ എത്തി. മഞ്ജു മണിക്കുട്ടന്റെ അഭ്യർത്ഥന മാനിച്ചു തൃശൂർ നാട്ടുകൂട്ടം ഫാത്തിമയ്ക്ക് വിമാനടിക്കറ്റ് എടുത്തുകൊടുത്ത് നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























