കോടികൾ വിലയുള്ള കടൽ വെള്ളരി..., ഒമാനിൽ കടൽ വെള്ളരിയുടെ വ്യാപാരം മൂന്ന് വർഷത്തേക്ക് നിരോധിച്ചു

കടൽ വെള്ളരിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഒമാൻ മൂന്ന് വർഷത്തേക്ക് നിരോധിച്ചു. കടൽ വെള്ളരി പിടിക്കുന്നതും, കൈവശം വയ്ക്കൽ, വ്യാപാരം എന്നിവയ്ക്കാണ് നിരോധം ഏർപ്പെടുത്തിയിരിക്കുന്നത്. കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ.സൗദ് ഹമൂദ് അൽ ഹബ്സിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
കോടികൾ വിലമതിക്കുന്ന കടൽ വെള്ളരിയുടെ വിൽപ്പന, വാങ്ങൽ, സംഭരിക്കൽ, കയറ്റുമതി എന്നിവയും നിരോധനത്തിൽ ഉൾപ്പെടുന്നു. മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും.കടലിന്റെ ആവാസവ്യവസ്ഥയെ തകരാതെ സൂക്ഷിക്കുന്നതിൽ കടൽ വെളളരിക്ക് വലിയ പങ്കുണ്ട്.
കടലിലെ മാലിന്യങ്ങള്‍ ഭക്ഷണമായി സ്വീകരിച്ച് ചുറ്റുപാടിനെ ശുദ്ധീകരിക്കുന്നതാണ് ഇതിന്റെ പ്രധാന ധര്‍മ്മം. വളരെയധികം ഔഷധഗുണങ്ങളുള്ള വിഭവം കൂടിയാണ് കടല്‍വെള്ളരി. ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെല്ലാം കടൽ വെളളരി ഉപയോഗിച്ചുവരുന്നുണ്ട്.
കടല്‍വെള്ളം വൃത്തിയായും സുതാര്യമായും സൂക്ഷിക്കുന്നതിനും മറ്റ് ജീവികളുടെ സ്വൈര്യ ജീവിതത്തിനും ആവാസവ്യവസ്ഥയ്ക്കുമെല്ലാം കടല്‍വെള്ളരി അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് വംശനാശത്തിന്റെ ഭീഷണിയിലാണ് കടല്‍വെള്ളരികള്‍. ഇവ കാര്യമായി കാണപ്പെട്ടിരുന്ന ആന്‍ഡമാനില്‍ നിന്നും ലക്ഷദ്വീപ് സമൂഹങ്ങളില്‍നിന്നുമെല്ലാം വന്‍ തോതിലാണ് വേട്ട നടന്നത്. പോയ വര്‍ഷം തന്നെ ലക്ഷദ്വീപില്‍ കോടികളുടെ കടല്‍വെള്ളരി വേട്ടയാണ് നടന്നത്.
https://www.facebook.com/Malayalivartha

























