യുഎഇയിൽ ട്രാഫിക്ക് നിയമങ്ങൾ കടുപ്പിക്കുന്നു, കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കും, റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുമാക്കാൻ അധികൃതരുടെ തീരുമാനം, റെഡ്‌സിഗ്‌നല്‍ മറികടന്നാല്‍ കടുത്ത ശിക്ഷ
സുരക്ഷയുടെ കാര്യത്തിൽ ഏതറ്റം വരേയും പോകാൻ തയ്യാറാണ് യുഎഇ. രാജ്യത്ത് ട്രാഫിക്ക് നിയമങ്ങൾ നടപ്പാക്കുന്നത് എല്ലാം പൗരൻമാരുടേയും പ്രവാസികളുടേയും, വിദേശികളുടേയും എല്ലാ തരത്തിലുള്ള സുരക്ഷയും മുൻ നിർത്തിയാണ്. ട്രാഫിക് സുരക്ഷ സംബന്ധിച്ച് ഡ്രൈവർമാർക്ക് ക്ലാസുകളും നൽകാറുണ്ട്. ഇപ്പോളിതാ യുഎഇയിൽ ട്രാഫിക്ക് നിയമങ്ങൾ കടുപ്പിക്കുകയാണ്.
റെഡ്‌സിഗ്‌നല്‍ മറികടന്നാല്‍ കടുത്ത ശിക്ഷ നല്‍കുമെന്നാണ് അധികൃതര്‍ നൽകുന്ന മുന്നറിയിപ്പ്. ചുവപ്പ് സിഗ്‌നല്‍ മറികടന്നാല്‍ ലഘു വാഹനങ്ങള്‍ക്ക് 1000 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ 12 ബ്ലാക്ക്മാര്‍ക്കുമാണ് ശിക്ഷ. കൂടാതെ ഈ വാഹനങ്ങള്‍ ട്രാഫിക്ക് ചട്ടപ്രകാരം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. ചരക്കു വാഹനങ്ങള്‍ക്ക് 3000 ദിര്‍ഹവുമാണ് പിഴ.
കൂടാതെ നിയമം ലംഘിച്ച ഹെവി വാഹന ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കും. ഗുരുതരമായ നിയമ ലംഘനം മൂലം പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ അബുദാബി എമിറേറ്റില്‍ അരലക്ഷം ദിര്‍ഹം നല്‍കണമെന്നാണു നിയമം. നിശ്ചിത കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ വിട്ട് കിട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നാല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ പരസ്യ ലേലത്തില്‍ വില്‍ക്കും.
കാല്‍നടയാത്രയ്‌ക്കുള്ള ചുവപ്പ് സിഗ്‌നനല്‍ മറികടന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. റെഡ്‌സിഗ്‌നല്‍ മറികടന്നതു മൂലം കഴിഞ്ഞ വര്‍ഷം യുഎഇയില്‍ 135 വാഹനാപകടങ്ങള്‍ ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇടത് ഭാഗത്തേക്കുള്ള ചുവപ്പ് സിഗ്‌നല്‍ മറികടന്നത് കൊണ്ട് മാത്രം അബുദാബിയില്‍ 39 അപകടങ്ങളുമാണ് ഉണ്ടായത്.
അതേസമയം ഇന്റര്‍ചെയ്ഞ്ചുകളില്‍ കൂടുതല്‍ ക്യാമറകള്‍ ഘടിപ്പിച്ചതിനാല്‍ ഇത്തരം അപകടങ്ങളും മരണസംഖ്യയും ഇപ്പോള്‍ പകുതിയായെന്ന് അധികൃതര്‍ പറഞ്ഞു.കൂടുതല്‍ ക്യാമറകള്‍ ഘടിപ്പിച്ചും നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചും റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുമാക്കാനാണ് അധികൃതരുടെ തീരുമാനം.
മാത്രമല്ല, ട്രാഫിക് സുരക്ഷ മുൻ നിർത്തി ദുബായ് പോലീസ് ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ടാക്‌സി കോർപറേഷനിലെ 50 ഡ്രൈവർമാർക്കാണ് ട്രാഫിക് സുരക്ഷ സംബന്ധിച്ച് ദുബായ് പോലീസ് ക്ലാസെടുത്തത്. ദുബായ് പൊലീസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. സുരക്ഷാ നിയമങ്ങൾ, തെറ്റായ പാർക്കിങ്, ട്രാഫിക് സിഗ്‌നലുകൾ, ചിഹ്നങ്ങൾ, ശിക്ഷകൾക്കുള്ള പിഴ എന്നിവ സംബന്ധിച്ചായിരുന്നു ക്ലാസ് നടന്നതെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha