പ്രവാസികളും കൂട്ടത്തോടെ നാട്ടിലേക്ക്...! ഇനിയാ നിർണായക ദിനങ്ങൾ വിമാനങ്ങൾ യാത്രക്കാരെ കൊണ്ട് തിങ്ങിനിറയും

ബലിപെരുന്നാൾ അവധിക്കാലത്ത് വിമാനങ്ങൾ യാത്രക്കാരെ കൊണ്ട് തിങ്ങിനിറയുമെന്നാണ് റിപ്പോർട്ടുകൾ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണം എടുക്കുകയാണെങ്കിൽ അഞ്ച് ലക്ഷം കവിഞ്ഞിരിക്കുകയാണ്.ഒമ്പത് ദിവസം അടുപ്പിച്ച് അവധി ലഭിച്ചത് ഉപയോഗപ്പെടുത്തവരിൽ പ്രവാസികളും ഉൾപ്പെടുന്നു. നിരവധി പ്രവാസികളും അവധി പ്രമാണിച്ച് നാട്ടിൽ പോകുന്നുണ്ട്.
തിരക്ക് നേരിടാൻ വിമാനത്താവളത്തിലെ വിവിധ വകുപ്പുകളും എയർലൈൻ കമ്പനികളും പൂർണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിൽ കൃത്യമായ വർക്ക് പ്ലാൻ നടപ്പാക്കിത്തുടങ്ങി. യാത്ര നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ചെക്കിങ് കൗണ്ടറുകൾ വർധിപ്പിച്ചിട്ടുണ്ട്.
ഏകദേശം അഞ്ചര ലക്ഷത്തിലേറെ യാത്രക്കാരാണ് ബലിപെരുന്നാൾ അവധിക്കാലത്ത് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. അടുത്ത ദിവസങ്ങളിൽ ടിക്കറ്റ് എടുക്കുന്നവരെ കൂടി കൂട്ടുമ്പോൾ എണ്ണം ഉയരും. ജൂലൈ ഏഴിനും 16നും ഇടയിൽ 5,42,161 പേർ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് വ്യോമയാന വകുപ്പ് ഡയറക്ടർ ജനറൽ യൂസുഫ് അൽ ഫൗസാൻ പറഞ്ഞു.
2,85,155 പേർ കുവൈത്തിലേക്കും 2,57,006 പേർ കുവൈത്തിൽനിന്ന് മറ്റ് രാജ്യങ്ങളിലേക്കും ടിക്കറ്റ് എടുത്തിട്ടുണ്ട്. 1737 വിമാനങ്ങൾ കുവൈത്തിലേക്ക് വരുമ്പോൾ 1747 വിമാനം കുവൈത്തിൽനിന്ന് പുറപ്പെടും. ഈ ദിവസങ്ങളിൽ 3484 വിമാനങ്ങളാണ് യാത്രക്കാർക്കായി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.. കൈറോ, ദുബൈ, ഇസ്തംബൂൾ, ദോഹ, ജിദ്ദ നഗരങ്ങളിലേക്കാണ് കൂടുതൽ പേരും പോകുന്നത്. ഇതിൽ അധികവും അവധി ആഘോഷിക്കാൻ പോകുന്ന കുവൈത്തികളാണ്.
അതേസമയം കൊവിഡിന്റെ പ്രതിസന്ധികൾ നിലനിൽക്കുന്ന ഈ സമയത്ത് പ്രവാസികൾക്ക് വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് വിമാന കമ്പനിയായ എമിറേറ്റ്സ്. വിമാനത്തിൽ ദുബായിലേക്ക് ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. ഇവർക്ക് ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ള സൗജന്യ ടിക്കറ്റ് ഉൾപ്പടെ ഒട്ടേറെ ഓഫറുകളാണ് എമിറേറ്റ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബായ് ഫൗണ്ടൻ ബോർഡ് വാക്ക്, അബുദാബി ലുവ്റ് മ്യൂസിയം എന്നിവ കാണാനും ടിക്കറ്റുകൾ നൽകും. ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ എടുക്കുന്നവർക്കാണ് ഈ സൗജന്യങ്ങൾ. ഒരോ പ്രദേശത്തെയും ബുക്കിങ് കാലാവധിക്ക് വ്യത്യാസം ഉണ്ടാകാമെന്നും ഇത് വെബ്സൈറ്റിൽ നോക്കി മനസ്സിലാക്കണമെന്നും എമിറേറ്റ്സ് അധികൃതർ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























