കുലുങ്ങി വിറച്ച് ഗള്‍ഫ് രാഷ്ട്രങ്ങൾ, ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിൽ, റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നടുങ്ങി വിറച്ച് പ്രവാസികൾ

ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഗള്‍ഫ് രാഷ്ട്രങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ട്. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ ഖാമിര്‍ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇ, സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടായി.ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.32നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
ബന്ദറെ ഖാമിറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. യുഎഇയുടെ വിവിധ ഭാഗങ്ങളിലും ഇതിന്‍റെ പ്രകമ്പനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ ഉദ്ദരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വാം' റിപ്പോര്‍ട്ട് ചെയ്തു.
യുഎഇയില്‍ ഒരിടത്തും ഭൂചലനം മൂലം യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് എന്‍സിഎം വ്യക്തമാക്കി. സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ ഇതേസമയം ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകൾ.
എന്നാൽ ഒരാഴ്ച്ച മുമ്പാണ് ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടിരുന്നു. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്നാണ് ഇതിന്റെ പ്രകമ്പനങ്ങള്‍ യുഎഇയിലും അനുഭവപ്പെടുകയുണ്ടായത്.
തുടരെ തുടരെ ഉണ്ടാകുന്ന ഇത്തരം ഭൂകമ്പ പ്രകമ്പനം മൂലം പ്രവാസികളും ഭീതിയിലാണ്. ഈ വർഷം പകുതി കഴിയുമ്പോൾ തന്നെ നിരവധി തവണ സമാന രീതിയിൽ പ്രകമ്പനം അനുഭവപ്പെടുയുണ്ടായി.ആറ് ഏഴ് സെക്കന്‍ഡ് വരെയായിരുന്നു യുഎഇയിലെ പല സ്ഥലങ്ങളിലും നേരത്തെ പ്രകമ്പനം അനുഭവപ്പെട്ടതെന്നാണ് താമസക്കാര്‍ വ്യക്തമാക്കിയത്.
യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ പ്രകാരം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ താഴ്ചയില്‍ തെക്കന്‍ ഇറാന്‍ മേഖലയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പലരും തങ്ങൾക്ക് പ്രകമ്പനം അനുഭവപ്പെട്ടതായും ഇത് മുമ്പുണ്ടായതിനേക്കാൾ കൂടുതലായിരുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്തിരുന്നു. മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ കെട്ടിടങ്ങൾ കുലുങ്ങുകയും വീട്ടു സാധനങ്ങൾ നിരങ്ങി നിരങ്ങി നീങ്ങിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.എന്നാൽ, നാശനഷ്ടങ്ങളോ പേടിക്കേണ്ട സാഹചര്യമോ ഇല്ലെന്നാണ് ദേശീയ ഭൗമ പഠനകേന്ദ്രം വാർത്താ കുറിപ്പിൽ അറിയിച്ചത്.
https://www.facebook.com/Malayalivartha
























