കീശ കീറുന്ന ടിക്കറ്റ് നിരക്ക്...! പ്രവാസി കുടുംബങ്ങൾക്ക് നാട്ടിലേക്ക് പോകാൻ ലോൺ എടുക്കേണ്ടി വരുമോ?

അവധിക്കാലം ആരംഭിച്ചതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാനനിരക്ക് അഞ്ച് ഇരട്ടിയോളം ഉയർന്നു. യുഎഇയിലെ സ്‌കൂളുകള്‍ വേനല്‍ അവധിക്ക് അടച്ചതിനാല്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്ന നിരവധി പ്രവാസി കുടുംബങ്ങളെ വെട്ടിലാക്കുകയാണ് ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക്. മാസങ്ങള്‍ക്കു മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരക്കിളവില്‍ ടിക്കറ്റ് ലഭിച്ചിരുന്നു.
എന്നാല്‍ ജോലിയിലുള്ളവരുടെ അവധിയടക്കം മറ്റു കാര്യങ്ങള്‍ കാരണം നേരത്തെ ടിക്കറ്റെടുക്കാനാവാത്തവര്‍ ഇപ്പോള്‍ പ്രതിസന്ധിയാലാണ്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച പല യാത്രക്കാരും കുതിച്ചുയരുന്ന വില കാരണം യാത്ര മാറ്റിവെക്കുകയാണ്.കേരള സെക്ടറിലേക്കുള്ള വിമാന ടിക്കറ്റുകളാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്നതെന്ന് ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കുന്നു.
ടിക്കറ്റ് നല്‍കുന്ന സെര്‍ച്ച് എഞ്ചിനുകള്‍ പ്രകാരം ജൂലൈ 3-ന് കേരളത്തിലെ കൊച്ചിയിലേക്കുള്ള വണ്‍-വേ ഡയറക്‌ട് ഫ്‌ലൈറ്റ് ടിക്കറ്റ് നിരക്കുകള്‍ 1,554 ദിര്‍ഹത്തിനും 2,287 ദിര്‍ഹത്തിനും ഇടയിലാണ്. അതേസമയം, 7 മണിക്കൂറും 45 മിനിറ്റും എടുക്കുന്ന ദുബൈ - ഹീത്രൂ നേരിട്ടുള്ള വിമാനത്തിന് 2,680 ദിര്‍ഹം ആണ് വില. ഏതാണ്ട് നാല് മണിക്കൂറാണ് കേരളത്തിലെ ഏത് എയര്‍പോര്‍ട്ടിലേക്കും എടുക്കുന്ന സമയം.
അബുദാബിയിൽനിന്ന് പുതുതായി കൊച്ചിയിലേക്കു സർവീസ് ആരംഭിച്ച ഗൊ ഫസ്റ്റിൽ 3.39 ലക്ഷം രൂപയാണ് നിരക്ക്. മുംബൈ വഴി കണക്‌ഷൻ വിമാനത്തിലാമ് സീറ്റുള്ളത്. എയർ ഇന്ത്യ എക്സ്പ്രസിൽ 3.35 ലക്ഷം രൂപയും സ്പൈസ് ജെറ്റിൽ 3.5 ലക്ഷവും ഹാൻ എയറിൽ 3.7 ലക്ഷവും എയർ അറേബ്യയിൽ 3.8 ലക്ഷം രൂപയും ഇക്കോണമി ക്ലാസ് ടിക്കറ്റിനു നൽകണം. എമിറേറ്റ്സ് എയർലൈനിൽ 4.7 ലക്ഷം രൂപയാണ് കുറഞ്ഞ നിരക്ക്. ജൂലൈ പകുതി വരെ ഈ സ്ഥിതി തുടരാം.
ഈദ് അവധി ദിനങ്ങള്‍ കൂടി വരുന്നതിനാല്‍ ആവശ്യക്കാരുടെ എണ്ണം കൂടുതല്‍ വര്‍ധിച്ചിട്ടുണ്ട്.അതിനിടെ വിവിധ ട്രാവല്‍ ഏജന്റുമാര്‍ ഒരുക്കിയ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയവര്‍ ധാരാളമുണ്ട്. ഇതിലും ടിക്കറ്റ് നിരക്ക് സാധാരണത്തെക്കാളും ഉയര്‍ന്ന നിലയിലാണ്. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് എന്നീ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും വില ഉയര്‍ന്നു തന്നെയാനുള്ളത്.
കണക്ഷന്‍ ഫ്ളെറ്റുകളെ ആശ്രയിക്കുന്നവര്‍ക്കും പതിവില്‍ കൂടിയ നിരക്ക് തന്നെയാണ് നല്‍കേണ്ടി വരുന്നത്.ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിമാനക്കൂലിയിലെ വര്‍ധനവിനെതിരെ നിരവധി തവണകളായി പ്രവാസികള്‍ ശബ്ദമുയര്‍ത്തുന്നുണ്ട്.
എന്നാല്‍ അത്തരമൊരു ആവശ്യത്തെ സര്‍ക്കാരും വിമാനക്കമ്പനികളും കണക്കിലെടുക്കുന്നില്ലെന്നാണ് പ്രവാസികള്‍ പറയുന്നത്.ഇതിന് പരിഹാരമെന്ന നിലയില്‍ കേരള സര്‍ക്കാര്‍ കെ ഫ്‌ളൈറ്റ് ഏര്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് നിരക്കിളവിന് ശ്രമിക്കണമെന്നും ലോക കേരള സഭയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























