അതീവ ജാഗ്രത, ഇടിമിന്നലും ശക്തമായ കാറ്റും, കനത്ത മഴയിൽ പകച്ച് ഗൾഫ് രാഷ്ട്രം..! തകർത്തുപെയ്ത മഴയെ തുടർന്ന് റോഡുകളിലും കടകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ വെള്ളം ഇരച്ചെത്തി

വേനൽ ചൂടിൽ ആശ്വാസമായി മഴയെത്തിയപ്പോൾ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഒമാനിൽ നടന്നിരിക്കുന്നത്. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഞായറാഴ്ച്ച കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇരച്ചെത്തിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു.
ശക്തമായ മഴയെ തുടർന്ന് റോഡുകളിലും കടകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ വെള്ളം കയറി. ഉള്‍ഭാഗങ്ങളിലെ റോഡുകളില്‍ വെള്ളം കയറി ഗതാഗത തടസ്സവും നേരിട്ടു. എന്നാൽ അനിഷ്ടസംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സിവില്‍ ഡിഫന്‍സും റോയല്‍ ഒമാന്‍ പൊലീസും മുന്‍കരുതല്‍ നടപടികളുമായി രംഗത്തുണ്ട്.രാവിലെ മുതല്‍ തന്നെ ഈ പ്രദേശങ്ങളിലെല്ലാം മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നുവെങ്കിലും ഉച്ചയോടെയാണ് മഴ ശക്തി പ്രാപിച്ചത്. നിസ്‌വ, ദിമാവ തയ്യിന്‍, ഇബ്ര, ജബല്‍ അഖ്ദര്‍, ഇസ്ക്കി എന്നീ സ്ഥലങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
ഇന്ത്യയില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തിന്‍റെ ഭാഗമായി ഒമാന്‍റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ചവരെ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അൽ ഹജർ പർവത നിരകളിലും വടക്കൻ ശർഖിയ, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കൻ ബാത്തിന, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലും ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
അന്തരീക്ഷം മേഘാവൃതാകുമെന്നും മരുഭൂമികളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. കഴിഞ്ഞ ദിവസവും ഒമാനിൽ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആളുകൾ സുരക്ഷ ഉറപ്പുവരുത്തണം.കൂടാതെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























