ഒമാനിൽ അതിശക്തമായ മഴ, കാണാതായ ഒരു പ്രവാസിയുടെ മൃതദേഹം കണ്ടെത്തി, വെള്ളക്കെട്ടില്‍ അകപ്പെട്ടവരെ രക്ഷപെടുത്തി, രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിൽ വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ അതി ശക്തമായ മഴ തുടരുകാണ്. ജബല്‍ അല്‍ ശംസില്‍ തന്നെ വാദിയില്‍ അകപ്പെട്ട് കാണാതായ ഒരു പ്രവാസിയുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ഏഷ്യന്‍ വംശജനാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ ശംസിലുള്ള ഒരു ഗ്രാമത്തില്‍ വീടിന് ചുറ്റും വെള്ളം കയറിയതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ നിരവധിപ്പേരെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തുകയും ചെയ്തു. കുട്ടികള്‍ ഉള്‍പ്പെടെ കുടുങ്ങിയത്.
ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനിടെ വെള്ളക്കെട്ടില്‍ അകപ്പെട്ട നാല് പേരെ കഴിഞ്ഞ ദിവസം സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തിയിരുന്നു. അല്‍ ഹംറ വിലായത്തിലായിരന്നു സംഭവം. ഇവിടെയുള്ള ഒരു വാദിയിലെ വെള്ളക്കെട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിപ്പോവുകയായിരുന്നു.
വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി, നാല് പേരെയും വാഹനത്തില്‍ നിന്ന് പുറത്തിറക്കി രക്ഷപ്പെടുത്തുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വാദികള്‍ മുറിച്ചുകടക്കരുതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം, ഒമാനിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്‍റെയും ഇടിമിന്നലിന്റേയും അകമ്പടിയോടെയായിരിക്കും ശക്തമായ മഴ. വിവിധ പ്രദേശങ്ങളില്‍ 20-80 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.
വാദികള്‍ നിറഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 30-70 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റിന്‍റെ വേഗത. പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ദൂരകാഴ്ചയേയും ബാധിച്ചേക്കും. വാഹനം ഓടിക്കുന്നവർ ശക്തമായ മുൻ കരുതൽ നടപടികൾ സ്വീകരിക്കണം.
കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ ഒമാന്‍റെ തീര പ്രദേശങ്ങളില്‍ തിരമാല രണ്ട് മുതല്‍ മൂന്നുമീറ്റര്‍വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച്ച, മസ്കത്ത്, വടക്കകന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാാഹിറ, അല്‍വുസ്തൂ ദോഫാര്‍ തുടങ്ങിയ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ പെയ്തേക്കും.
https://www.facebook.com/Malayalivartha

























