പ്രവാസികളെ പിഴിഞ്ഞ് കൊള്ള ലാഭം കൊയ്ത് വിമാന കമ്പനികൾ, ടിക്കറ്റ് നിരക്കിൽ പത്തിരട്ടിവരെ വര്‍ദ്ധനവെന്ന് പരാതി, കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം, വിമാന ഇന്ധനവില ഉയർന്നതാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് കമ്പനികൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് പത്തിരട്ടിവരെ വര്‍ദ്ധിച്ചെന്നാണ് പ്രവാസികളുടെ പരാതി. ടിക്കറ്റ് നിരക്ക് പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാണ്. ഈ സാഹചര്യത്തിൽ വിമാനടിക്കറ്റ് നിരക്ക് വര്‍ധനയില്‍ കേന്ദ്രസർക്കാർ ഒരു നടപടിയും എടുക്കുന്നില്ലെന്ന ആക്ഷേപവും ഉയരുകയാണ്. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ് കമ്പനികൾ.അന്താരാഷ്ട്ര ടിക്കറ്റ് നിരക്ക് നാൽപ്പത് ശതമാനത്തോളം ഉയര്‍ന്നു.
ഗൾഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂൺ മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് വിമാനക്കമ്പനികൾ പ്രവാസികളില്‍ നിന്നും കൊള്ളലാഭം കൊയ്യുന്നത്.അയ്യായിരം രൂപ മുതല്‍ തുടങ്ങുന്ന ദുബായിലേക്കുള്ള നിരക്കുകൾ ജൂൺ മാസം നാല്‍പതിനായിരം രൂപ വരെയായി ഉയർത്തി.അവധി കഴിഞ്ഞ് പ്രവാസികൾ തിരിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്നത് ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ്. ഈ സാഹചര്യം മുതലെടുക്കാന്‍ കമ്പനികൾ ഇതിനോടകം തന്നെ നിരക്ക് കൂട്ടി തുടങ്ങി.
ആഗസ്റ്റ് മാസത്തിലെ ടിക്കറ്റ് നിരക്കും ഇപ്പോൾ തന്നെ കുതിച്ചു കേറി കഴിഞ്ഞു. കോഴിക്കോട് നിന്നും ആഗസ്റ്റ് മാസം ദുബായിലേക്ക് പോകണമെങ്കില്‍ മിനിമം ഇരുപത്തയ്യായിരം രൂപയെങ്കിലും മുടക്കണമെന്നതാണ് ഇന്നത്തെ അവസ്ഥ. പതിവില്‍നിന്നും വ്യത്യസ്തമായി ആഭ്യന്തര യാത്രാ നിരക്കുകളും നന്നായി കൂടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരുപത് ശതമാനമെങ്കിലും വര്‍ധനയുണ്ടായി.
എന്നാൽ വിമാന ഇന്ധനവില ഉയർന്നതാണ് നിരക്ക് കൂട്ടാൻ കാരണമായി കമ്പനികൾ പറയുന്നത്. ജൂൺ രണ്ടാം വാരം 16 ശതമാനം വിലകൂടി പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ വിമാന ഇന്ധനത്തിന്. കൂടാതെ രൂപയുടെ മൂല്യ തകർച്ചയും ടിക്കറ്റ് നിരക്ക് ഉയർത്താന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ആഭ്യന്തര യാത്രകള്‍ക്കും കൂടിയ നിരക്ക് തുടരുകയാണ്. ഇരുപത് ശതമാനമാണ് ആഭ്യന്തര യാത്രാ നിരക്ക് വര്‍ധിച്ചത്. യാത്രക്കാരും വിവിധ സംസ്ഥാനങ്ങളും നിരക്ക് കുറക്കാന്‍ ഇടപെടണമെന്ന് കേന്ദ്രത്തോടാവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പ്രതികരണമില്ല.എന്നാൽ ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ് വിമാന കമ്പനികൾ .
പെരുന്നാൾ കണക്കിലെടുത്ത് അൻപതിനായിരം രൂപക്ക് അടുത്താണ് യു എ ഇ യിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റു നിരക്ക് . അടിയന്തിര സാഹചര്യങ്ങളിൽ നാട്ടിലേക്ക് പോകേണ്ടവരെ കൂടി ഈ ഉയർന്ന വിമാന ടിക്കറ്റ് പ്രതികൂലമായി ബാധിക്കും.പതിനായിരത്തിനു താഴെ നിന്നിരുന്ന വിമാനയാത്രാ നിരക്കിപ്പോൾ കുറഞ്ഞത് നാൽപതിനായിരത്തോളമായി.പല ഗൾഫ് എയർലൈനുകളിലും ടിക്കറ്റ് ലഭിക്കണമെങ്കിൽ 70,000 രൂപയോളം ചെലവഴിക്കേണ്ടി വരും. കുടുംബസമേതം നാട്ടിൽ പോകണമെങ്കിൽ ലക്ഷക്കണക്കിനു രൂപ ചെലവ് വരും.
https://www.facebook.com/Malayalivartha

























