സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍, കോടീശ്വരന്‍ ഷോയിലെ മല്‍സരാര്‍ത്ഥിയെ കാണാനാഗ്രഹിച്ചതിനു പിന്നിലെ കഥ
നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ ഷോയിലൂടെയാണ് ശ്രീധരന്‍ എന്ന മല്‍സരാര്‍ഥിയെ കേരളം അറിയുന്നത്. 40 വര്‍ഷം തലച്ചുമടുകള്‍ ചുമന്ന് മൂന്നു പെണ്മക്കളെ വളര്‍ത്തിയ ശ്രീധരന്‍ എന്ന അസാമാന്യ വ്യക്തിത്വത്തിന്റെ കഥ കേരളക്കരയാകെ അഭിമാനപുരസ്സരം കേട്ടിരുന്നു.പന്ത്രണ്ടര ലക്ഷം രൂപയാണ് അദ്ദേഹം മല്‍സരത്തില്‍ നിന്നും സ്വന്തമാക്കിയത്.
മല്‍സരത്തില്‍ അദ്ദേഹം നേരിട്ട ഒരു ചോദ്യം എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനെ ശ്രീധരന്‍ ചേട്ടന്റെ ആരാധകനാക്കി. മനുഷ്യന് ഒരു ആമുഖം എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെ കുറിച്ചായിരുന്നു ചോദ്യം. കൃത്യമായ ഉത്തരം അപ്പോള്‍ തന്നെ ശ്രീധരന്‍ ലോക്ക് ചെയ്തു. ഇതിന് പിന്നാലെ സുരേഷ്ഗോപി ഈ പുസ്തകത്തിന്റെ എഴുത്തുകാരന്‍ ആരെന്നറിയാമോ എന്ന് ചോദിച്ചു. അറിയാം. ഞാന്‍ വായിച്ചിട്ടുണ്ട്. ഏതോ ഒരു ചന്ദ്രന്‍ ആണ്. പേരു പൂര്‍ണമായും ഓര്‍മ കിട്ടുന്നില്ല എന്നായിരുന്നു ശ്രീധരന്‍ നല്‍കിയ മറുപടി.
ചില സുഹൃത്തുക്കള്‍ ഈ വിഡിയോ സുഭാഷ്ചന്ദ്രന് അയച്ചുകൊടുത്തു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട സുഭാഷ് ചന്ദ്രന്‍ ശ്രീധരനെ നേരില്‍ കാണണം എന്ന ആഗ്രഹം ഫേസ്ബുക്കിലൂടെ പ്രകടിപ്പിക്കുകയായിരുന്നു. അന്ന് അദ്ദേഹം ഇങ്ങനെ എഴുതി:
ഈ അജ്ഞാത ജ്യേഷ്ഠന് സ്തുതി!
ഇദ്ദേഹത്തെ ഒന്നു കാണാന്‍ കൊതി!
സുഹൃത്തുക്കള്‍ എനിക്ക് അയച്ചുതന്ന ഒരു വീഡിയോ ക്ലിപ് ആണ് ഇതോടൊപ്പം. ഞാനിത് പല വട്ടം കണ്ടു. സിനിമാതാരം സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഈ ചാനല്‍ ഷോയില്‍ ഈ മനുഷ്യനോട് ഉന്നയിക്കപ്പെട്ട ഒരു ചോദ്യവും അതിനിദ്ദേഹം ഒട്ടും സന്ദേഹമില്ലാതെ പറഞ്ഞ മറുപടിയും എന്നെ സന്തോഷിപ്പിച്ചു എന്നത് സത്യം. എന്നാല്‍ അതിനേക്കാള്‍ ഉപരിയായി ഈ മനുഷ്യനെ ഒന്നു കാണാനും പരിചയപ്പെടാനും കഴിയുന്നില്ലല്ലോ എന്ന സങ്കടവും ഉണ്ട് ഇപ്പോള്‍.
പ്രിയരേ, ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കൂ. എന്റെ മുഴുവന്‍ പുസ്തകങ്ങളുടേയും ഒരു കോപ്പി വീതം എന്നെ ഞെട്ടിച്ചുകളഞ്ഞ ഇദ്ദേഹത്തിനായി ഞാന്‍ എടുത്തുവച്ചിരിക്കുന്നു!
പിന്നീട് അദ്ദേഹം ആഗ്രഹിച്ചതുപോലെ ശ്രീധരനെന്ന മല്‍സരാര്‍ത്ഥിയെ നേരില്‍ കാണുകയും ചെയ്തു. ആ കൂടിക്കാഴ്ചയെ കുറിച്ച് സുഭാഷ്ചന്ദ്രന്‍ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം.
അന്വേഷിച്ചു; കണ്ടെത്തി!
കഴിഞ്ഞ ദിവസമാണ് ശ്രീധരേട്ടനെക്കുറിച്ച് ഞാനൊരു പോസ്റ്റ് ഇട്ടത്: അതിനു ലഭിച്ച പ്രതികരണങ്ങള്‍ അത്ഭുതകരമായിരുന്നു. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ അവധിക്കുവന്ന അനൂപ് എന്നൊരു യുവാവ് , താന്‍ എത്രയും പെട്ടെന്ന് ശ്രീധരേട്ടനേയും കൊണ്ട് നേരില്‍ വരുന്നതാണ് എന്ന് അറിയിച്ചതായിരുന്നു അതില്‍ ഏറ്റവും മുന്തിയ സന്ദേശം. ഇന്ന് പതിനൊന്നരയോടെ, തന്നെ നയിക്കുന്ന യുവാവിനൊപ്പം വാതില്‍ തുറന്നു വന്ന ആ മനുഷ്യനെ ഞാന്‍ പെട്ടെന്നു തിരിച്ചറിഞ്ഞു: ശ്രീധരേട്ടാ എന്നു വിളിച്ചതും സന്തോഷാശ്രുക്കളോടെ അദ്ദേഹം എന്നെ ആലിംഗനം ചെയ്തു.
40 വര്‍ഷം തലച്ചുമടുകള്‍ ചുമന്ന് മൂന്നു പെണ്മക്കളെ വളര്‍ത്തിയ ശ്രീധരന്‍ എന്ന അസാമാന്യ വ്യക്തിത്വത്തിന്റെ കഥ എന്റെ മുന്നില്‍ ചുരുള്‍ വിടര്‍ന്നു. ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയിലും വീടിനടുത്തുള്ള വായനശാലയിലെ മുക്കാല്‍പ്പങ്കു പുസ്തകങ്ങളും വായിച്ചുതീര്‍ത്തു. നാടകങ്ങളില്‍ അഭിനയിച്ചു. കവിതകള്‍ എഴുതി. 'പണ്ടത്തെ പത്താംക്ലാസ്' വിജയിച്ചു. മൂന്നുപെണ്‍മക്കളേയും നന്നായി പഠിപ്പിച്ച് വിവാഹം ചെയ്തയച്ചു. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടിയില്‍ തന്റെ അറിവുകളെ തുറുപ്പുശീട്ടാക്കി പന്ത്രണ്ടര ലക്ഷം സമ്മാനമായി നേടി.
മാതൃഭൂമിയുടേയും എന്റേയും വകയായി സമ്മാനിച്ച പുസ്തകക്കെട്ടുകളില്‍ വിസ്മയത്തോടെ തലോടിക്കൊണ്ട് എന്നിട്ടും അദ്ദേഹം പറഞ്ഞതിങ്ങനെ: 'പക്ഷേ അതിനേക്കാളുമൊക്കെ സന്തോഷം എനിക്കിതാണ്. ഇവിടെ വരാനും ങ്ങളെയൊക്കെ നേരില്‍ കാണാനും കഴിഞ്ഞല്ലോ!'
മല്‍സരത്തില്‍ 'എന്തോ ഒരു ചന്ദ്രന്‍' എന്ന് എഴുത്തുകാരന്റെ പേരു മുഴുവന്‍ കിട്ടാതെ വിഷമിച്ചതിനെക്കുറിച്ച് അദ്ദേഹം എന്റെ മുന്നില്‍ വീണ്ടും ഖേദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു:' ആ ചന്ദ്രന്‍ എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ പേര്‍ ആദ്യമായി ഒരാള്‍ ടിവിയില്‍ പറയുന്നതുകേട്ടാല്‍ ഞാന്‍ കൂടുതല്‍ സന്തോഷിക്കുകയല്ലേ ചെയ്യുക?' ശ്രീധരേട്ടന്‍ അപ്പോള്‍ ചിരിച്ച ചിരിക്ക് എന്റെ അച്ഛന്റെ ഛായയുണ്ടായിരുന്നു. മോനേ എന്ന് കണ്ണു നിറഞ്ഞുമാത്രം വിളിച്ചിരുന്ന ഒരാളുടെ ഛായ!
https://www.facebook.com/Malayalivartha