ആക്രമിക്കപ്പെട്ട നടിയുടെ കാര്‍, മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയില്‍ ഇരിക്കുന്ന ചിത്രങ്ങള്‍, കോടതി കെട്ടിടങ്ങള്‍, നടി ആക്രമിക്കപ്പെട്ട എസ് യു വി കാറിന് മുന്നില്‍ സലിം നില്‍ക്കുന്ന ചിത്രം തുടങ്ങിയവ പകർത്തിയത് കേസിലെ അഞ്ചാം പ്രതിയും കൂട്ടുകാരനും; രഹസ്യ വിചാരണ കോടതിയില്‍ നടന്നത് നാടകീയ രംഗങ്ങള്‍.. ഗൂഢോദ്ദേശം തിരഞ്ഞ് പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണ നടക്കുന്നതിനിടെ കോടതി പരിസരത്ത് നടന്നത് നാടകീയ രംഗങ്ങള്‍. നടിയുടെ വാഹനം മൊബൈലില്‍ പകര്‍ത്തുകയും, കോടതി നടപടികളുടെ ചിത്രം പകര്‍ത്തുകയും ചെയ്തതായി കണ്ടെത്തി. നടിയെ ആക്രമിച്ച കേസിലെ അഞ്ചാം പ്രതിയും കൂട്ടുകാരനുമാണ് കോടതി ഉത്തരവ് ലംഘിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇത് കണ്ടെത്തിയതോടെ, കേസിലെ പ്രതിയായ സലീമിനെയും കൂട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. കോടതി മുറിയില്‍ മൊബൈല്‍ അടക്കമുള്ള സാധനങ്ങള്‍ക്ക് കോടതി വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോടതി നടപടികളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എടുക്കുന്നതിനും വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതി സലീമും സുഹൃത്തായ ആഷിക്കും കോടതി ഉത്തരവ് ലംഘിച്ചതായി പൊലീസ് കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ ആഷിക് വിചാരണവേളയില്‍ സലീമിനൊപ്പം കോടതിയിലെത്തിയതാണ്.
ആക്രമിക്കപ്പെട്ട നടിയുടെ കാര്‍, മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയില്‍ ഇരിക്കുന്ന ചിത്രങ്ങള്‍, കോടതി കെട്ടിടങ്ങള്‍, നടി ആക്രമിക്കപ്പെട്ട എസ് യു വി കാറിന് മുന്നില്‍ സലിം നില്‍ക്കുന്ന ചിത്രം തുടങ്ങിയവ ഇരുവരുടെയും മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചതായി പൊലീസ് അറിയിച്ചു. വൈകീട്ട് കോടതി നടപടികള്‍ അവസാനിച്ചിട്ടും ഇരുവരും കോടതി പരിസരത്ത് കറങ്ങിനടക്കുന്നത് കണ്ട് സംശയം തോന്നിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയായിരുന്നു പ്രതിയായ വടിവാള്‍ സലീം. കസ്റ്റഡിയില്‍ എടുത്ത സലീമിനെയും ആഷിക്കിനെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ചിത്രങ്ങള്‍ എടുത്തതിന് പിന്നിലെ ഉദ്ദേശം അറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് സലിം. പള്‍സര്‍ സുനി നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സമയത്ത് വാഹനത്തില്‍ സലീമും ഉണ്ടായിരുന്നു.
സുനിയുടെ അടുത്ത ആളായ സലിം മറ്റാരുടെയെങ്കിലും നിര്‍ദേശപ്രകാരമാണോ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നടിയുടെ കാറിന്റെ ചിത്രം അടക്കം പകര്‍ത്തിയത് മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും ഫോണിലേക്ക് വന്ന കോളുകള്‍ അടക്കം പരിശോധിച്ചുവരികയാണ്. കോടതി ഉത്തരവ് ലംഘിച്ച ഇരുവരുടെയും അറസ്റ്റ് എറണാകുളം നോര്‍ത്ത് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി സലിം കോടതി ഉത്തരവ് ലംഘിച്ചതായും അതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍, പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ നടി കണ്ടു. കേസ് പരിഗണിക്കുന്ന വനിതാ ജഡ്ജിയുടെ സാന്നിധ്യത്തിലായിരുന്നു നടി ദൃശ്യങ്ങള്‍ കണ്ടത്. അതിന് ശേഷമാണ് ക്രോസ് വിസ്താരം ആരംഭിച്ചത്.
കേസിലെ പ്രതികളെ മറ്റൊരു ദിവസമാകും ദൃശ്യങ്ങള്‍ കാണിക്കുക. KL39, F5744 മഹീന്ദ്ര XUV യില്‍ ആയിരുന്നു അന്ന് നടി സഞ്ചരിച്ചിരുന്നത്. സംവിധായകനും നടനുമായ ലാലിന്റെ മരുമകളുടെ പേരിലുള്ളതാണ് ഈ വാഹനം. നടി സഞ്ചരിച്ചിരുന്ന എസ്‌യുവിയും പരിശോധനയ്ക്കായി കോടതിയില്‍ എത്തിച്ചിരുന്നു. നടി നേരിട്ട് എത്തി ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞു. എസ് യു വിയില്‍ താന്‍ ഇരുന്നത് എവിടെയായിരുന്നുവെന്ന് നടി കോടതിക്ക് കാണിച്ചു കൊടുത്തു. അഭിഭാഷകരുടെയും പ്രതികളുടെയും സാന്നിധ്യത്തിലായിരുന്നു നടി വാഹനങ്ങള്‍ തിരിച്ചറിഞ്ഞത്. പ്രതികള്‍ നടിയെ പിന്തുടര്‍ന്ന് വന്ന ടെമ്ബോ ട്രാവലറും പ്രത്യേക കോടതിയില്‍ ഹാജരാക്കിയിരുന്നു. മൂന്ന് വര്‍ഷമായി ആലുവ ട്രാഫിക് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ടെമ്ബോ ട്രാവലര്‍. ഇന്നലെ അര്‍ദ്ധരാത്രിയോടെ കെട്ടി വലിച്ച് കോടതി പരിസരത്ത് എത്തിക്കുകയായിരുന്നു.
കേസില്‍ തന്നെ തട്ടിക്കൊണ്ടു പോയ മുഴുവന്‍ പ്രതികളെയും കഴിഞ്ഞ ദിവസത്തെ വിസ്താരത്തില്‍ ഇരയായ യുവനടി തിരിച്ചറിഞ്ഞിരുന്നു. ഇരയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലാണ് വനിതാ ജഡ്ജി ഹണി എം.വര്‍ഗീസ് സാക്ഷി വിസ്താരം നടത്തുന്നത്. നടന്‍ ദിലീപ്, മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, സനല്‍കുമാര്‍, മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ചത്. സര്‍ക്കാരും പോലീസും ശക്തമായ നടപടികള്‍ എടുത്തതോടെ പ്രതികളെ പിടിക്കാനും കോസന്വേഷണം പൂര്‍ത്തിയാക്കാനും കഴിഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കര്‍ശന സുരക്ഷയില്‍ എറണാകുളം അഡീഷണല്‍ സ്‌പെഷല്‍ സെഷന്‍സ് കോടതിയില്‍ രഹസ്യവിചാരണ ആരംഭിച്ചു. താന്‍ ആക്രമിക്കപ്പെട്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച വഴികളും കണ്ണീരോടെയാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുമ്പാകെ നടി കഴിഞ്ഞ ദിവസം വിവരിച്ചത്. പ്രോസിക്യൂട്ടര്‍ എ. സുരേശന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി 2017 ഫെബ്രുവരി 17നു രാത്രിയുണ്ടായ തിക്താനുഭവങ്ങള്‍ ഒന്നൊന്നായി നടി വിവരിച്ചു. സംഭവങ്ങള്‍ കേട്ട് ഒരുവേള കോടതിയും ഹാളിലുണ്ടായിരുന്ന അഭിഭാഷകരും നിശബ്ദരായി.
https://www.facebook.com/Malayalivartha