ലുലു എന്ന വാക്കിനർത്ഥം മുത്ത് എന്നാണ്; . ലുലു എന്ന രണ്ടക്ഷരം ഇന്ന് അറബ്നാട്ടിൽ മാത്രമല്ല ലോകം മുഴുവൻ തിളങ്ങുന്നു; ലോകത്തിന്റെ യുസഫ് ഭായിയായ എം എ യൂസഫലിയുടെ ജീവിതം..
ശതകോടീശ്വരൻമാരായ നാന്നൂറിൽ ഒരാൾ. മലയാളിയായ ഏറ്റവും വലിയ സമ്പന്നൻ. ഇന്ത്യയിലും ഗൾഫിലും ഉൾപ്പെടെ 28 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലുലു ഗ്രൂപ്പിന്റെ അധിപൻ. മുസലിയാം വീട്ടിൽ അബ്ദുൾ ഖാദർ യൂസഫലി അഥവാ എം.എ. യൂസഫലി പക്ഷേ, വന്നവഴി മറക്കുന്നില്ല. കോടികളുടെ ബിസിനസ് കയ്യാളുമ്പോഴും ലാളിത്യവും എളിമയും കൊണ്ട് സാധാരണക്കാരക്കാര്‍ക്കു പോലും പ്രിയങ്കരനാണ് ബിസിനസ് ലോകത്തെ ഈ ആരാധ്യപുരുഷന്‍.രാഷ്ട്രത്തലവൻമാർക്കും ബിസിനസ് മേധാവികൾക്കും പുറമെ, നാൽപ്പതിനായിരത്തിലേറെ വരുന്ന ജീവനക്കാർക്കും ഇദ്ദേഹം 'യൂസഫ് ഭായ്' ആണ്. കാരണം 'സർ' എന്ന വിളി യൂസഫലി ഇഷ്ടപ്പെടുന്നില്ല.ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും തുടങ്ങിയതുമുതല്‍ കേരളത്തില്‍ നിക്ഷേപം നടത്തിയതുവരെ റിസ്കുകള്‍ ഏറ്റെടുക്കാന്‍ മടി കാണിച്ചില്ല എന്നതാണ് യൂസഫലിയുടെ ഏറ്റവും വലിയ വിജയരഹസ്യം
ആഗോള കണ്‍സള്‍ട്ടി ഡെലോയ്റ്റിന്‍റെ കണക്ക് പ്രകാരം ഇന്ന് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് റീട്ടെയ്ല്‍ ശൃംഖലകളിലൊന്നാണ് ലുലു. സാർ 30ഓളം രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 41,000 പേര്‍ ലുലു ഗ്രൂപ്പ് സംരംഭങ്ങളില്‍ ജോലി ചെയ്യുന്നു. ഇതില്‍ 25,000-ത്തിലേറെയും മലയാളികളാണ്. കമ്പനിയുടെ വരുമാനത്തിന്‍റെ 60 ശതമാനത്തിലേറെ വരുന്നത് റീട്ടെയ്ലില്‍ നിന്നുതന്നെ.
2022 ആകുമ്പോഴേയ്ക്കും 10 ബില്യണ്‍ ഡോളര്‍ അതായത് 60,000 കോടി രൂപ സ്വന്തമാക്കാനാണ് യൂസഫലിയുടെയും കൂട്ടരുടെയും ശ്രമം. കൂടുതല്‍ രാജ്യങ്ങളിലേക്ക് ലുലു ശ്രദ്ധ പതിപ്പിക്കുന്നതിന്‍റെ കാരണവും ഇതുതന്നെ. ഇനിയും കൂടുതല്‍ സ്ഥാപനങ്ങള്‍... കൂടുതല്‍ രാജ്യങ്ങള്‍... എന്ന ചിന്തയാണ് ഈ ബിസിനസ് സമ്രാട്ടിനെ മുന്നോട്ട് നയിക്കുന്നത്.
എന്തുകൊണ്ട് കേരളത്തില്‍ നിക്ഷേപിക്കുന്നില്ല എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയാണ് കൊച്ചിയിലെ ലുലു മാള്‍, തൃശൂരിലെ ലുലു കണ്‍വന്‍ഷന്‍ സെന്‍റര്‍, മാരിയറ്റ് ഹോട്ടല്‍ എന്നിവയെല്ലാം. ഹോട്ടല്‍ വ്യവസായരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി ലുലു ഗ്രൂപ്പ് നെടുമ്പാശേരി അബാദ് ഹോട്ടലും ഏറ്റെടുത്തു. കേരളത്തില്‍ ഇനിയും പുതിയ പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നു യൂസഫലി. ഗള്‍ഫിനൊപ്പം ഇന്ത്യയും മലേഷ്യയും ലുലുവിന്‍റെ പ്രധാന കേന്ദ്രങ്ങളാണിന്ന്.
കേരളത്തിന്‍റെ വികസനപദ്ധതികളില്‍ യൂസഫലി വഹിക്കുന്ന പങ്കാണ് അദ്ദേഹത്തെ ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനാക്കുന്നത്. വന്‍തോതില്‍ വിദേശനിക്ഷേപം ആവശ്യമുള്ള വന്‍കിട പദ്ധതികള്‍ കേരളത്തിന് നഷ്ടമാകാതിരിക്കാന്‍ യൂസഫലി ശ്രദ്ധിക്കുന്നു.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളിലും ഓഹരിയുള്ള വ്യവസായിയാണ് യൂസഫലി. ഐ.ടി - ലോജിസ്റ്റിക്സ് മേഖലകളില്‍ കൂടുതലായി നിക്ഷേപം നടത്താനും പദ്ധതിയുണ്ട്. ബ്രിട്ടനിലെ ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ 700 കോടിയുടെ നിക്ഷേപത്തിന് തയാറെടുക്കുകയാണ് ലുലു ഗ്രൂപ്പ്. ബര്‍മ്മിംഗ്ഹാമില്‍ ഭക്ഷ്യ സംസ്ക്കരണ പ്ളാന്‍റ് സ്ഥാപിച്ച് 22 രാജ്യങ്ങളിലായുള്ള 154 ലുലു മാളുകളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ ഇവിടെനിന്നും കയറ്റി അയയ്ക്കുകയാണ് ലക്ഷ്യമെന്നും യൂസഫലി വ്യക്തമാക്കി.
ഇന്ത്യയുടെ വ്യവസായ രംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പ്രവാസി ഭാരതീയ സമ്മാന്‍ അദ്ദേഹത്തെ തേടിവന്നു., പത്മശ്രീയും. ഗള്‍ഫ് നാടുകളില്‍ നിന്ന് പത്മ പുരസ്കാരം നേടുന്ന ആദ്യ വ്യക്തിയുമായ യൂസഫലി അബുദബി ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ആദ്യ ഏഷ്യക്കാരനുമാണ്.
ഫോബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി എം.എ. യൂസഫലിയാണ്. ആഗോള റാങ്കിങ്ങില്‍ 388-ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാം സ്ഥാനത്താണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഫോബ്സ് പട്ടികയിലെ സമ്പന്നനായ മലയാളിയായത്.
ബിസിനസ് അവസരങ്ങള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്, അവ കണ്ടെത്തുന്നതല്ല, നമുക്ക് ഏറ്റവും യോജിച്ചത് തിരഞ്ഞെടുക്കുന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറയും. അധികാരം സഹപ്രവര്‍ത്തകര്‍ക്ക് വിഭജിച്ചുനല്‍കി മാത്രമേ വിജയകരമായി ബിസിനസ് നടത്താന്‍ കഴിയൂവെന്ന് സഹപ്രവര്‍ത്തകരെ തനിക്കൊപ്പം പരിഗണിക്കുന്ന, പരോപകാരിയും നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളിലിടം നേടിയ വ്യക്തിയുമായ ഈ മനുഷ്യസ്നേഹി പറയുന്നു.
ചെറിയൊരു ഗ്രോസറി ഷോപ്പില്‍നിന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഷോപ്പിങ് മാളുകളിലേക്കും 45 വര്‍ഷം കൊണ്ട് ലുലു ഗ്രൂപ്പ് വളര്‍ന്നത് മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടാണെന്ന് യൂസഫലി എടുത്തുപറയും. ഏതൊരു വ്യക്തിക്കും സ്വപ്നം കാണാനാവുന്നതിലുമേറെ സമ്പത്തിനുടമയാണെങ്കിലും ബിസിനസില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും എളിമയും ലാളിത്യവുമാണ് അദ്ദേഹത്തിന്‍റെ മുഖമുദ്ര.
ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കിയും ബിസിനസ് സംരംഭങ്ങള്‍ വളര്‍ത്തിയും ശ്രദ്ധേയനായ യൂസഫലി എന്ന മലയാളി വ്യവസായി പകർന്നു തരുന്നത് അതിജീവനത്തിന്റെ ജീവിത പാഠമാണ് , എത്ര ചെറിയ തൊഴിലില്‍നിന്നും വന്‍കിട ബിസിനസ് കെട്ടിപ്പടുക്കാം എന്ന് തെളിയിക്കുന്ന ജീവിതകഥയാണ്.പാരമ്പര്യമായി കച്ചവടക്കാരായിരുന്നു തൃശൂര്‍ നാട്ടിക മുസലിയാം കുടുംബക്കാര്‍ .
അബ്ദുള്‍ ഖാദറിന്‍റെ മകന്‍ യൂസഫലിയും ആ വഴിതന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പിതാവായ എം.കെ അബ്ദുള്‍ ഖാദര്‍ ഹാജിയും അദ്ദേഹത്തിന്‍റെ പിതാവ് കുഞ്ഞഹമ്മു ഹാജിയും സഹോദരങ്ങളുമെല്ലാം ബിസിനസ് വഴികളിലായിരുന്നു. ഗുജറാത്ത് വരെ നീണ്ടിരുന്നു ഈ കൊച്ചു കുടുംബ ബിസിനസിന്‍റെ ശാഖകള്‍. പത്താം ക്ലാസ് കഴിഞ്ഞതോടെ പഠിക്കാനും ബിസിനസില്‍ സഹായിക്കാനുമായി യൂസഫലിയും ഗുജറാത്തിലേക്ക് തിരിച്ചു. കച്ചവടത്തില്‍ സഹായിക്കുന്നതോടൊപ്പം ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡിപ്ലോമയും കരസ്ഥമാക്കി യൂസഫലി. എന്നാല്‍ അവസരങ്ങള്‍ യൂസഫലിയെ കാത്തിരുന്നത് അബുദബിയിലായിരുന്നു.കച്ചവടത്തിരക്കുകൾക്കിടയിൽ പാസ്പോർട്ട് ശരിയാക്കി. അങ്ങനെ 1973 ഡിസംബർ 26ന്, ബോംബേ തുറമുഖത്തു നിന്ന് ‘ദുംറ’ എന്ന കപ്പലിൽ പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ടുമായി ആ ചെറുപ്പക്കാരൻ യാത്ര തുടങ്ങി. യൂസഫലിക്ക് അന്ന് വയസ് 18.പിതൃസഹോദരനായ എം. കെ അബ്ദുള്ള തുടങ്ങിയ എം.കെ സ്റ്റോറില്‍ ചേരാനായി ബോംബെയില്‍ നിന്ന് അബുദബിക്ക് യാത്ര തിരിക്കുമ്പോള്‍ ആരും കരുതിയില്ല ആ യാത്ര ചരിത്രത്തിലേക്കാണെന്ന് .. .
കപ്പലില്‍ ദിവസങ്ങളോളം കഷ്ടപ്പെട്ട് കടലുകള്‍ താണ്ടി ദുബായിലെത്തിയപ്പോള്‍ പൊള്ളുന്ന മരുഭൂമിയാണ് കാത്തിരുന്നത്. വൈദ്യുതി, റോഡ്, കുടിവെള്ളം, സീവേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കാലം. പ്രതീക്ഷകൾക്കൊക്കെ വിപരീതമായിരുന്നു ആ മണലാരണ്യത്തിന്റെ അന്നത്തെ സ്ഥിതി. വെള്ളവും വെളിച്ചവുമെല്ലാം കുറവ്. 50 ഡിഗ്രിക്ക് മേലെ വരെ ചുട്ടുപൊള്ളുന്ന വേനലിൽ മട്ടുപ്പാവിൽ വാടിത്തളർന്ന് ഉറങ്ങിയ രാത്രികൾ. പക്ഷേ, അതൊന്നും ആ ചെറുപ്പക്കാരനെ പിന്നോട്ടു വലിച്ചില്ല.മറ്റ് കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളാണ് എം.കെ സ്റ്റോഴ്സ് വിറ്റിരുന്നതില്‍ ഏറെയും. എങ്കില്‍ പിന്നെ ഇത് സ്വന്തമായി ഇറക്കുമതി ചെയ്തുകൂടേ എന്നായി യൂസഫലി. അങ്ങനെ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ വരുത്തി ലോക്കല്‍ കച്ചവട സ്ഥാപനങ്ങളിലും മറ്റും വിതരണം ചെയ്തുതുടങ്ങി. കച്ചവടവഴികളില്‍ എപ്പോഴും പുതിയ സാധ്യതകള്‍ തേടിക്കൊണ്ടിരുന്നു അദ്ദേഹം.
1983ല്‍ ഹോങ്കോങും ഓസ്ട്രേലിയയും സന്ദര്‍ശിച്ച് സിംഗപ്പൂര്‍ വഴി തിരിച്ചുവരുമ്പോള്‍ അവിടത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ സന്ദര്‍ശിച്ചതോടെയാണ് സൂപ്പര്‍മാര്‍ക്കറ്റ് എന്ന ആശയം തനിക്കും സാധിക്കുമോ എന്ന ചിന്ത യൂസഫലിയുടെ മനസിലുടക്കിയത്.
സൂപ്പര്‍ മാര്‍ക്കറ്റ് എന്ന സ്വപ്നത്തിനായി എല്ലാ കാര്യങ്ങളും പൂര്‍ത്തിയാവുന്ന സമയത്താണ് 1990ല്‍ ഗള്‍ഫ് യുദ്ധമെത്തിയത്. എന്നാല്‍ അദ്ദേഹം പിന്‍വാങ്ങിയില്ല. യുദ്ധം മൂര്‍ദ്ധന്യത്തില്‍ നില്‍ക്കവെ അബുദബിയില്‍ എമിറേറ്റ്സ് ജനറല്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ യൂസഫലി തീരുമാനിച്ചത് എല്ലാവരെയും അമ്പരപ്പിച്ചു. എല്ലാ ബിസിനസ് നിയമങ്ങള്‍ക്കും വിരുദ്ധമായിരുന്നു ആ തീരുമാനം.
ഗൾഫ് യുദ്ധം മുറുകുന്ന സമയത്ത് ബാക്കിയെല്ലാവരും നാടുവിടുമ്പോൾ യൂസഫലി മാത്രമായിരുന്നു സൂപ്പർ മാർക്കറ്റ് തുടങ്ങാൻ മുന്നോട്ട് വന്നത്. ഇതിന്റെ രഹസ്യം അറിയുന്നതിന് അന്ന് യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ കൊട്ടാരത്തിലേക്കു യൂസഫലിയെ വിളിപ്പിച്ചിരുന്നു. രാജകൊട്ടാരത്തിൽ നിന്നുള്ള ക്ഷണം കിട്ടിയപ്പോൾ ഒന്നു പരിഭ്രമിച്ചെങ്കിലും യൂസഫലി പോയി. ഗൾഫ് യുദ്ധം മുറുകുന്ന സമയത്ത് ബാക്കിയെല്ലാവരും നാടുവിടുമ്പോൾ എന്തുകൊണ്ട് ഇവിടെസൂപ്പർമാർക്കറ്റ് തുടങ്ങുന്നു എന്നതിന്റെ കാരണമാണ് ഷെയ്ഖ് സായിദിന് അറിയേണ്ടിയിരുന്നത്.'ലോകത്തിലെ ഏറ്റവും ദാനശീലനായ അങ്ങ് ഈ രാജ്യത്തിന്റെ ഭരണാധികാരി ആയിരിക്കുന്നതിനാലും ദാനശീലരെ അല്ലാഹു ബുദ്ധിമുട്ടിക്കില്ലെന്നതിനാലും ഈ രാജ്യത്തിന് അപകടമൊന്നും വരില്ല' എന്നു യൂസഫലി മറുപടി പറഞ്ഞു. ഷെയ്ഖ് സായിദിനെ അതു സന്തുഷ്ടനാക്കി. തന്നെ പിച്ചവയ്ക്കാൻ സഹായിച്ച ഈ നാടിനെ ഉപേക്ഷിച്ചു പോകേണ്ടെന്നു നേരത്തേ തന്നെ യൂസഫലിയും ഉറപ്പിച്ചിരുന്നു. 1973 ൽ അബുദാബിയിലെത്തിയ യൂസഫലിയിലേക്ക് 1982 ൽ എം.കെ. സ്റ്റോഴ്സിന്റെ സ്വതന്ത്ര ചുമതലയും വന്നെത്തിയിരുന്നു. സമ്പാദ്യം മുഴുവൻ മുടക്കിയാണ് ആദ്യ സംരംഭം തുടങ്ങുന്നത്. അതു പോയാൽ എല്ലാം തകരും. ഈ രാജ്യത്തിന് എന്തെങ്കിലും സംഭവിച്ചാൽ അതോടൊപ്പം എല്ലാം പൊയ്‌ക്കൊള്ളട്ടെ. ദൈവനിശ്ചയമെന്നു കരുതുമെന്ന് യൂസഫലിയും നിശ്ചയിച്ചിരുന്നു.
ഉയർച്ചതാഴ്ചകൾ നിറഞ്ഞതായിരുന്നു യൂസഫലിയുടെ സംരംഭക ജീവിതം. “90കളുടെ ആദ്യ പകുതിയിൽ യുദ്ധത്തെ തുടർന്ന് ജോർദാൻ ഉൾപ്പെടെ പല രാജ്യങ്ങളിലേയും തുറമുഖങ്ങൾ പലായനം തടയാൻ അടച്ചു. ഇന്ത്യയിൽ നിന്ന് ജോർദാനിലേക്ക് ഭക്ഷ്യോത്പന്നങ്ങൾ കപ്പലിൽ കയറ്റി അയച്ച സമയമായിരുന്നു അത്. കപ്പൽ ജോർദാനിൽ എത്താറായപ്പോഴാണ് തുറമുഖം അടച്ചത്. സാധനങ്ങൾ ഇറക്കാനാകാതെ 21 ദിവസമാണ് കാത്തുകിടന്നത്. ഇതിനിടെ, യുദ്ധക്കെടുതി കൊണ്ട് രാജ്യത്ത് ഭക്ഷ്യക്ഷാമമുണ്ടായി”.
ഒടുവിൽ, യൂസഫലി നേരിട്ടെത്തി സൈന്യവുമായി സംസാരിച്ച് സാധനങ്ങൾ ഇറക്കുകയായിരുന്നു. അന്ന് കോടികൾ വിലമതിക്കുന്ന ആ ഭക്ഷ്യോത്പന്നങ്ങൾ അവിടെ ഇറക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ കോടികളുടെ നഷ്ടമുണ്ടാകുമായിരുന്നുവെന്ന് യൂസഫലി ഓർക്കുന്നു. അവിടെ നിന്ന് അദ്ദേഹം ആദ്യം പോയത് മക്കയിലേക്ക്; ഉംറ ചെയ്ത് സർവേശ്വരനോട് നന്ദി പറയാൻ.
ഇതുപോലെ പിന്നെയും ഒട്ടേറെ പ്രതിസന്ധികൾ അദ്ദേഹം നേരിട്ടിട്ടുണ്ട്. പക്ഷേ, അത്തരം സന്ദർഭങ്ങളിൽ തളരാതെ അവയെ അവസരങ്ങളാക്കി മാറ്റിയതാണ് യൂസഫലി എന്ന വ്യവസായ സംരംഭകന്റെ വിജയം.
പ്രശ്നഘട്ടത്തിലും തങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താന്‍ തയ്യാറായ യൂസഫലിക്ക് അബുദബിയുടെ ഭരണകര്‍ത്താക്കളായ അല്‍ നഹ്യാന്‍ കുടുംബം നഗരമധ്യത്തില്‍ 28 ഏക്കര്‍ സ്ഥലം സ്വന്തമായി വീട് വയ്ക്കാന്‍ നല്‍കി. ഇതോടൊപ്പം അനുവദിച്ച സ്ഥലത്താണ് 600 കോടി രൂപ മുടക്കി മുഷ്റിഫ് മാള്‍ യൂസഫലി നിര്‍മിച്ചത്. പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റും ഡിപ്പാര്‍ട്മെന്‍റല്‍ സ്റ്റോറും ഹൈപ്പര്‍മാര്‍ക്കറ്റും കടന്ന് രാജ്യാന്തര ഷോപ്പിംഗ് അനുഭവവുമായി മാളുകള്‍ വരെ അദ്ദേഹത്തിന്‍റെ വ്യവസായ ശൃംഖല നീണ്ടു. റീട്ടെയില്‍ മേഖലയ്ക്കൊപ്പം മൊത്ത വ്യാപാരം, ഭക്ഷ്യസംസ്കരണം, കയറ്റുമതി-ഇറക്കുമതി, ഷിപ്പിംഗ്, ഐ ടി, ഹോട്ടല്‍ തുടങ്ങിയ മേഖലകളിലും ഇന്ന് ലുലു ഗ്രൂപ്പിന്‍റെ നിറഞ്ഞ സാന്നിധ്യമുണ്ട്.
അന്താരാഷ്ട്ര റീട്ടെയ്ല്‍ രംഗത്തെ അതികായന്‍, ലോകത്തെ നാനൂറ് ശതകോടീശ്വരന്‍മാരില്‍ ഒരാള്‍, ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി, പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരന്‍, 28 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലുലു ഗ്രൂപ്പിന്‍റെ അധിപന്‍, പ്രവാസി ബിസിനസ് രംഗത്തെ പ്രമുഖ നാമം എം കെ ഗ്രൂപ്പിന്‍റെ മാനേജിംഗ് ഡയറക്ടര്‍... . നീ ഉയരങ്ങളിലെത്തുമ്പോൾ മറ്റുള്ളവർ താഴ്ന്നവരാണെന്ന് കരുതരുത്. അതു നിന്റെ പതനത്തിന്റെ തുടക്കമായിരിക്കും” എന്ന -കുഞ്ഞുന്നാളിൽ വല്യുപ്പ പകർന്നുനൽകിയ മൂല്യങ്ങൾ ഇന്നും മുറുകെ പ്പിടിച്ചുകൊണ്ട് ലോക വ്യവസായങ്ങളുടെ തലപ്പത്ത് എത്തിയ മുസലിയാം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ യൂസഫലി എന്ന എം.എ. യൂസഫലി വിജയപഥങ്ങളില്‍ യാത്ര തുടരുകയാണ്.
https://www.facebook.com/Malayalivartha