ബി.ജെ.പിക്കാരനു വേണ്ടി സി.പി.എം സര്‍ക്കാര്‍ കേസ് അട്ടിമറിക്കുമോ? ഇരട്ടചങ്കന്റെ പോലീസിന്റെ കരുതല്‍ ആര്‍ക്കുവേണ്ടി? പാലത്തായി പീഢനക്കേസില്‍ വനിതാ കമ്മീഷനോ ബാലാവകാശ കമ്മീഷനോ ഇടപ്പെട്ടില്ല, എന്തോ ചീഞ്ഞു നാറുന്നില്ലെ?
കണ്ണൂരിലെ പാനൂരില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. തലശ്ശേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്. നിസാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പാണ് ക്രൈംബ്രാഞ്ച് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് റിമാന്‍ഡ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.
ബി.ജെ.പിക്കാരനായ പ്രതിയെ രക്ഷപ്പെടുത്താന്‍ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് ശ്രമിക്കുമോ? അതു ഇരട്ടച്ചങ്കന്റെ പോലീസ്. അപ്പോള്‍ അങ്ങനെ സംഭവിച്ചുവെങ്കില്‍ എവിടെയോ എന്തോ സംഭവിക്കുന്നുണ്ട്. ഒരു ഭാഗത്ത് സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ വഴി കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണക്കേസില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കൊങ്ങക്ക് പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ബി.ജെ.പിക്കെതിരായ ഉപയോഗിക്കാന്‍ ലഭിച്ച ആയുധം അവരുടെ കൈകളില്‍ തിരികെ നല്‍കി മാതൃകയായി സി.പി.എം മാറി നില്‍ക്കുമോ? ഈ ചോദ്യങ്ങള്‍ തന്നെയാണ് പാലത്തായി കേസിനെ അവിശ്വാസനീയമാക്കുന്നത്. പീഢനത്തിന് ഇരയായ കുട്ടിക്ക് പത്തുവയസിന് താഴെ മാത്രം പ്രായമുള്ളതിനാല്‍ ഇടപെടാന്‍ സാധിക്കില്ലെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫെന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ബാലാവകാശ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപ്പെട്ടോ? അതും നടന്നിട്ടില്ല. എല്ലാവരും കൈയൊഴിയാന്‍ മാത്രം എന്താണ് ഈ കേസിന് സംഭവിച്ചത്.
സംഭവം നടന്ന കണ്ണൂരിലെ പാനൂരിലെ സ്ഥലം എംഎല്‍എ ശക്തയായ മന്ത്രി ശൈലജ ടീച്ചര്‍. കേരളം ഭരിക്കുന്നത് എല്‍ഡിഎഫ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനെന്ന ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ്. എന്നിട്ടും പ്രതിയെ പിടിക്കാന്‍ ഒരു മാസത്തോളം വൈകിയ കേരളാപോലീസ്. ലോക്ഡൗണ്‍ ഉള്ളതുക്കൊണ്ടു തന്നെ എങ്ങും പോലീസ് വിന്യാസം അതിശക്തമായ കണ്ണൂരില്‍ ഒരു പോക്‌സോ കേസ് പ്രതി ഒരു മാസത്തോളം കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞുവെന്നത് തീര്‍ത്തും അവിശ്വസനീയമായിരുന്നു. മാര്‍ച്ച് 17ന് ചൈല്‍ഡ് ലൈന്‍ ടീം വീട്ടില്‍ വന്ന് കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി എടുത്തു. അന്ന് തന്നെ പാനൂര്‍ പോലീസും വീട്ടില്‍ വന്ന് മൊഴി എടുത്തുവെന്നും രാത്രിയോടെ എഫ് .ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച് 18ന് കുട്ടിയെ തലശ്ശേരിയില്‍ വൈദ്യ പരിശോധന നടത്തി. വൈകീട്ട് മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മൊഴി കൊടുത്തു. മാര്‍ച്ച് 19ന് രാവിലെ പാനൂര്‍ സി.ഐ വീട്ടില്‍ വരികയും കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്യുതു. മാര്‍ച്ച് 21 ന് തലശ്ശേരി ഡി.വൈ.എസ്.പി കുട്ടിയേയും രക്ഷിതാക്കളെയും ഓഫിസിലേക്ക് വിളിപ്പിച്ച് രാവിലെ 11 മുതല്‍ വൈകുന്നേരം 4:30 വരെ ചോദ്യം ചെയ്യുന്നു. മാര്‍ച്ച് 22ന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോയി വീണ്ടും ചോദ്യം ചെയ്യുന്നു. മാര്‍ച്ച് 27ന് കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി പിന്നെയും ചോദ്യം ചെയ്യല്‍. ലൈംഗിക പീഡനത്തിരയായ ഒമ്പതു വയസ്സ് മാത്രം പ്രായമായ പെണ്‍ക്കുഞ്ഞിനെയാണ് കേരള പോലീസ് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഈ രീതിയില്‍ ചോദ്യം ചെയ്തത്.
എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും, സംഘപരിവാറിനെ ആക്രമിച്ച് വശം കെടുത്താനുള്ള എല്ലാ ചേരുവകളും രസക്കൂട്ടുകളും ഒന്നാംതരമായി ഉണ്ടായിട്ടും പ്രമുഖ പുരോഗമനവാദ സ്ത്രീപക്ഷ കമ്മ്യുണിസ്റ്റ് പ്രൊഫൈലുകളിലൊന്നും സംഘവിരുദ്ധ പോസ്റ്റുകള്‍ നാട്ടികണ്ടതേയില്ലയെന്നത് ഈ കേസിനു പിന്നിലുള്ള രാഷ്ട്രീയ അജണ്ട അതാണ് ഇനി തെളിയേണ്ടത്. ഈ വിഷയത്തില്‍ പലരും പ്രതികരിച്ചു കണ്ടത് പോലും ഏപ്രില്‍ 14 മുതലാണ്. അതിന്റെ പിറ്റേന്ന് ഇയാള്‍ പിടിയിലാവുകയും ചെയ്തു. മാര്‍ച്ച് 19 മുതല്‍ സജീവമാവേണ്ടിയിരുന്ന ഒരു കുറ്റകൃത്യം ചര്‍ച്ചയാവുന്നത് ഏപ്രില്‍ 14 മുതലെങ്കില്‍ അതിനിടയിലെ കാലവിളംബം കോവിഡ് 19 അല്ല, മറിച്ച് അതിനേക്കാള്‍ മാരകമായ മറ്റെന്തോ ആണ്.
https://www.facebook.com/Malayalivartha