ആ പെണ്‍കുട്ടിയെ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ ചാരിറ്റിയെ തകര്‍ക്കുകയാണ്... ആ പെണ്‍കുട്ടി ഇവരുടെ വലയില്‍ കുടുങ്ങിപ്പോയി... 21 വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയാണ്... അവളും നമ്മുടെ പെങ്ങളല്ലേ, ചേര്‍ത്തു പിടിക്കണം'; ഫിറോസ് കുന്നംപറമ്പിൽ പറയുന്നതിങ്ങനെ...
മാതാവിന്റെ ചികിത്സയ്ക്ക് ബാങ്കിലെത്തിയ പണം കൈകാര്യം ചെയ്യാന്‍ അനുവദിക്കാത്തതിനു ഭീഷണി നേരിടുന്ന കണ്ണൂര്‍ സ്വദേശിനി വര്‍ഷ പൊലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിൽ.
ഫിറോസ് പറയുന്നത് ഇങ്ങനെ...
വര്‍ഷയുടെ വിഷയത്തില്‍ ഒരുപാടു നിഗൂഢതകള്‍ ഒളിഞ്ഞിരിപ്പുണ്ട്. വര്‍ഷയുടെ വിഷയം സാജന്‍ കേച്ചേരിയുടെ അടുത്തെത്തുന്നതിനു മുന്നേ ഒരാള്‍ എന്നെ അറിയിച്ചിരുന്നു. പിന്നീട് സാജന്‍ കേച്ചേരി വര്‍ഷയുടെ അവസ്ഥ മനസ്സിലാക്കി വിഡിയോ ചെയ്തു. അതു ഷെയര്‍ ചെയ്യണമെന്ന് എന്നോടും പറഞ്ഞു. വിഡിയോ കണ്ടപ്പോള്‍ തന്നെ ഞാനവരോടു വിളിച്ചു പറഞ്ഞതു നല്ല പണം ലഭിക്കുമെന്നാണ്.
ഞാനും വിഡിയോ ഷെയര്‍ ചെയ്യും. അന്നു ഞാന്‍ അവരോടു പറഞ്ഞത് അമ്മയ്ക്കു ചികില്‍സയ്ക്കു വേണ്ട പണത്തിന്റെ ബാക്കി വരുന്ന തുക മറ്റ് ആവശ്യക്കാര്‍ക്കു നല്‍കുമോ എന്നാണ്. ആ പെണ്‍കുട്ടി ലൈവില്‍ വന്നു സംസാരിച്ച വാക്കുകളൊക്കെ എല്ലാവരും കേട്ടതാണ്. അവള്‍ പറഞ്ഞതൊക്കെ സത്യമാണ്.
ഒരുപാട് സ്നേഹത്തോടെയാണ് അവര്‍ സാജന്‍ കേച്ചേരിയെക്കുറിച്ചു പറഞ്ഞത്. എന്റെ മൊബൈലില്‍ ഗൂഗിള്‍ പേ അക്കൗണ്ടില്‍ ലക്ഷക്കണക്കിനു പണമുണ്ട്. അത് ആവശ്യക്കാര്‍ക്കു വീതിച്ചു നല്‍കിക്കോളൂ എന്നാണ് ഓപ്പറേഷന്‍ തിയറ്ററില്‍ കയറുന്നതിനു മുമ്ബായി പറഞ്ഞത്. എന്നാല്‍ അവര്‍ ആ കുട്ടി ഓപ്പറേഷന്‍ കഴിഞ്ഞ് തിരികെ എത്തിയിട്ട് ആ കുട്ടിയുടെ കൈ കൊണ്ട് തന്നെ വീതിച്ച് നല്‍കാമെന്നാണ് അവരുടെ നല്ല മനസ്സുകൊണ്ട് കരുതിയത്.
ദൈവതുല്യരായി നിന്നത് സാജന്‍ കേച്ചേരിയും ഷഹീന്‍ കെ മൊയ്തീനും പി.എം.എ. സലാമും സുശാന്ത് നിലമ്ബൂരും ഫിറോസ് കുന്നംപറമ്ബിലുമൊക്കെയാണെന്ന് ആ കുട്ടി പറഞ്ഞിരുന്നല്ലോ. ആ കുട്ടി 100 ശതമാനം ബാക്കിയുള്ള പണം മറ്റുള്ളവര്‍ക്ക് നല്‍കാന്‍ തയാറാണ്. അവള്‍ക്ക് ആ ഒരു കോടി തുക വേണമെങ്കില്‍ അവള്‍ ആ ഫോണ്‍ സാജന്‍ കേച്ചേരിയെ ഏല്‍പ്പിക്കുകയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പെണ്‍കുട്ടിയെ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ ചാരിറ്റിയെ തകര്‍ക്കുകയാണ്. ആ പെണ്‍കുട്ടി ഇവരുടെ വലയില്‍ കുടുങ്ങിപ്പോയി. 21 വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയാണ്.
അവളെ സഹായിക്കാന്‍ ആരുമില്ല എന്ന് ആ കുട്ടി പറഞ്ഞതിന്റെ ചുരുക്കം സാമ്ബത്തികമായി സഹായിക്കാന്‍ ആരുമില്ല എന്നാണ്. വര്‍ഷ അങ്ങനെ പറയുന്നതിനു പിന്നില്‍ ചില ആളുകളുടെ ഗൂഢാലോചനയാണ്. പലരും അവളെ തെറ്റിദ്ധരിപ്പിച്ചതാണ്- ഫിറോസ് കുന്നംപറമ്ബില്‍ പറഞ്ഞു. ചികിത്സയ്ക്കു പണം ഇല്ലാത്തതറിഞ്ഞു തന്നെ ആദ്യം സഹായിക്കുന്നതിന് എത്തിയ സാജന്‍ കേച്ചേരി എന്നയാളും അദ്ദേഹത്തിന്റെ ആളുകളും ഫോണില്‍ വിളിച്ചും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയെന്ന് വര്‍ഷ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അതോടൊപ്പം പെണ്‍കുട്ടിയെ അപരിചിത നമ്ബരുകളില്‍ നിന്നു വിളിച്ചു സാജന്‍ പറഞ്ഞിട്ടാണു വിളിക്കുന്നത്, പണം നല്‍കുമെന്നു പറഞ്ഞു എന്ന മട്ടിലുള്ള സഹായ അഭ്യര്‍ഥനകളും എത്തുന്നതായി പെണ്‍കുട്ടി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഫോണിലൂടെയുള്ള ഭീഷണി ഭയന്ന് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്നും വര്‍ഷ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മാതാവിന്റെ ചികിത്സയ്ക്കായി പണം ഇല്ലാതെ വന്നപ്പോള്‍ സഹായിക്കുന്നതിനായി സമൂഹ മാധ്യമങ്ങളിലൂടെ വിഡീയോ പ്രചരിപ്പിക്കുകയും 1.35 കോടി രൂപയോളം പെണ്‍കുട്ടിയുടെ അക്കൗണ്ടിലെത്തുകയും ചെയ്തിരുന്നു.
ചികിത്സയ്ക്കായി ആവശ്യമുള്ള 30 ലക്ഷം രൂപ കഴിച്ചുള്ള തുക തനിക്കു കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും വിധം അക്കൗണ്ടിലേക്കു മാറ്റണമെന്നാണു സാജന്‍ കേച്ചേരി ആവശ്യപ്പെടുന്നത് എന്നു കഴിഞ്ഞ ദിവസം പെണ്‍കുട്ടി ഫെയ്സ്ബുക് ലൈവിലൂടെ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ യുവതിയെ സഹായിക്കുന്നവര്‍ക്കു നേരെയും സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി ഉയര്‍ത്തിയതായും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha