കരാര്‍ നിയമനം, കണ്‍സല്‍ട്ടന്‍സി നിയമനം സ്വന്തക്കാരെ കുത്തിതിരുകാന്‍ ന്യുതന മാര്‍ഗങ്ങള്‍ വെറെയും; പിന്നെ എന്തിന് പി.എസ്.സിയും എംപ്ലോയിമെന്റ് എക്‌സ്‌ചെയ്ഞ്ചും; കിന്‍ഫ്രയുടെ ജോബ് കണ്‍സല്‍ട്ടന്‍സി കരാര്‍ നിയമവിരുദ്ധം; ഇങ്ങനെയൊക്കെ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യാമോ?
സ്വര്‍ണക്കടത്തുക്കേസും അതിനുപിന്നിലെയുണ്ടായി രാഷ്ട്രീയ സംവാദങ്ങളുമാണ് കേരളത്തിലെ കണ്‍സെല്‍ട്ടന്‍സി നിയമനങ്ങളെയും കരാര്‍ നിയമനങ്ങളെയും സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവരാന്‍ സഹായിച്ചത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ സാധ്യത പഠനത്തിനായി നിയോഗിക്കപ്പെടുന്ന കണ്‍സെല്‍ട്ടന്‍സികള്‍ പിന്നീട് പദ്ധതിക്കായി കരാര്‍ ഉറപ്പിക്കുന്നതും പദ്ധതതി നിര്‍വഹണവും ജീവനക്കാരെ നിയമിക്കുന്നതും വരെയുള്ള എല്ലാ കാര്യത്തിലും യാതൊരു ചട്ടങ്ങളും പാലിക്കാതെ ഇടപെടുന്നു. ഇതിന് പിന്നില്‍ സര്‍ക്കാരിന്റെ മൗന സമ്മതം വ്യക്തമാണ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാകുന്നതും ഇത്തരത്തിലൊരു കണ്‍സല്‍ട്ടന്‍സി നിയമനത്തിലൂടെയാണ്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വിവിധ പൊതുമേഖല സ്ഥപനത്തിലേക്കും എന്തിന് സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ പോലും കരാര്‍ നിയനമം നടത്തുന്നത് സ്വകാര്യ ജോബ് കണ്‍സല്‍ട്ടസികളാണെന്ന് തെളിയുന്നത്. ചീഫ് സെക്രട്ടറിയുടെ ഐ.ടി. സെല്ലില്‍ സാങ്കേതികവിദഗ്ധരെ നിയമിച്ചതടക്കം കിന്‍ഫ്രയുടെ ജോബ് കണ്‍സല്‍ട്ടന്‍സി കരാറും നിയമവിരുദ്ധമാണെന്നാണ് കണ്ടെത്തല്‍.
മിന്റ് എന്ന സ്വകാര്യ ജോബ് കണ്‍സല്‍ട്ടന്‍സി സ്ഥാപനമാണ് കിന്‍ഫ്രയ്ക്ക് ജീവനക്കാരെ നല്‍കിയത്. സര്‍ക്കാര്‍സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയിലെ നിയമനങ്ങള്‍ക്ക് കംപല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സീസ് ആക്ട് (സി.എന്‍.വി.) ബാധകമാണ്. ഇതുപ്രകാരം പി.എസ്.സി.വഴിയും അതിനുപുറത്തുള്ള നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴിയുമാണ് നടത്തേണ്ടത്. കിന്‍ഫ്ര സ്വകാര്യസ്ഥാപനത്തിന് കരാര്‍ നല്‍കിയത് നിയമവിരുദ്ധമാണെന്ന് തൊഴില്‍വകുപ്പ് അധികൃതര്‍ പറയുന്നു. ഇത്തരത്തില്‍ കരാര്‍നിയമനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരേ തൊഴില്‍വകുപ്പ് നടപടിയെടുത്തിട്ടുണ്ട്. സര്‍ക്കാര്‍വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങള്‍ സി.എന്‍.വി. ആക്ടിന് വിധേയമാണെന്നും സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുന്നത് നിയമവിരുദ്ധമാണെന്നും പൊതുഭരണവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. സ്ഥാപനമേധാവിക്കെതിരേ നടപടി സ്വീകരിക്കാം.
സര്‍ക്കാരില്‍നിന്ന് പ്രതിഫലംവാങ്ങുന്ന നിയമനങ്ങളെല്ലാം സുതാര്യമായിരിക്കണമെന്നാണ് നിയമം. എന്നാല്‍, ഒട്ടേറെ സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായി കരാര്‍നിയമനങ്ങള്‍ നല്‍കുന്നുണ്ട്. സ്വകാര്യ ഏജന്‍സികളില്‍നിന്ന് ജീവനക്കാരെ എടുക്കണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം.ജീവനക്കാരുടെ കുറവുകൊണ്ടാണ് സ്വകാര്യ കണ്‍സല്‍ട്ടന്‍സിയുടെ സേവനംതേടിയതെന്നാണ് കിന്‍ഫ്രയുടെ വാദം. 1993 മുതല്‍ ജോബ് കണ്‍സല്‍ട്ടന്‍സി സ്ഥാപനങ്ങളുടെ സേവനം കിന്‍ഫ്ര തേടുന്നുണ്ട്. കിന്‍ഫ്രയുടെ കീഴില്‍ 24 പാര്‍ക്കുകളും 16 പ്രോജക്ടുകളുമുണ്ട്. 37 സ്ഥിരംജീവനക്കാര്‍ മാത്രമാണുള്ളത്. മറ്റുനിയമനങ്ങളെല്ലാം സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുകയാണ്. എന്നാല്‍, സി.എന്‍.വി. ആക്ട് ലംഘിച്ചതിനെക്കുറിച്ച് പ്രതികരിക്കാന്‍ കിന്‍ഫ്ര അധികൃതര്‍ തയ്യാറായില്ല.
എന്നാല്‍ ഇത്തരം നിയമനങ്ങളെ ന്യായികരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വികരിച്ചത്. ഇത്തരം കരാര്‍, കണ്‍സല്‍ട്ടെന്‍സി നിയമനങ്ങള്‍ വിദഗ്ധതെഴിലാളികളുടെ നിയമനത്തിന് ആവശ്യമെന്നാണ് അദ്ദേഹം പറയുന്നത്. പിന്നെ എന്തിനാണ് സര്‍ക്കാരിന് കീഴില്‍ പി.എസ്.സി, എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് പോലുള്ള സംവിധാനങ്ങള്‍. ഇത്തരം നിയമനങ്ങളില്‍ പക്ഷപാതപരമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നാണ് പ്രധാന ആക്ഷേപം. ഇത്തരത്തിന്‍ നിയമനം നേടുന്നവരില്‍ നല്ലൊരു ശതമാനം പാര്‍ട്ടി പ്രവര്‍ത്തകരോ, അല്ലാത്തവര്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അടുപ്പക്കാരോയാണ്. അതിന് തെളിവാണ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും മന്ത്രി കെ.ടി ജലിന്റെയും എന്തിന് എം. ശിവശങ്കറിന്റെ വരെയുള്ളവരുടെ അടുപ്പക്കാരുടെ നിയമനങ്ങള്‍. എന്നാല്‍ ഇതിനെതിരെ ഇടതുപക്ഷ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ ഒന്നും പ്രതികരിക്കാന്‍ പോലും തയ്യാറാകുന്നില്ല. പ്രതിപക്ഷ യുവജന സംഘടകളുടെ പ്രതികരണത്തിന് ശക്തി പോരാ.
https://www.facebook.com/Malayalivartha