ജനകീയനായ രാഷ്ട്രപതി; ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ ശാസ്ത്രജ്ഞന്‍; ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്ന എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണകള്‍ക്ക് അഞ്ച് വയസ്; അര്‍ധനഗ്നനായ ഫക്കിറല്ല, കോട്ടിട്ട ഫക്കീര്‍
മഹാത്മജിയും എ.പി.ജെ അബ്ദുള്‍ കലാമും. ഒരാള്‍ രാഷ്ട്രപിതാവ് മറ്റൊരാള്‍ ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രപതി. ഇന്ത്യന്‍ ജനഹൃദയത്തില്‍ എന്നും ജീവിക്കുന്നവര്‍. മഹാത്മാ ഗാന്ധിയെയും അബ്ദുള്‍ കലാമിനെയും താരതമ്യം ചെയ്യേണ്ട സമയമല്ലെങ്കിലും പക്ഷേ ഇങ്ങനെയും ചില കാര്യങ്ങളുണ്ട്. മഹാത്മഗാന്ധിയായിരുന്നില്ല എ.പി.ജെ. പക്ഷേ ഇരുവര്‍ക്കും വിമര്‍ശകരുണ്ടായിരുന്നില്ല. അങ്ങനെ വിമര്‍ശിച്ചിട്ടുള്ളവരുണ്ടെങ്കില്‍ പിന്നീട് കീ-ജെ വിളികളോടെ സ്വീകരിക്കുന്ന കാഴ്ച്ചകളുമുണ്ട്. ജീവിച്ചിരുന്ന കാലഘട്ടങ്ങളുടെ വ്യത്യാസവും പ്രവര്‍ത്തന മേഖലയിലെ വ്യത്യാസവുമുണ്ടെങ്കിലും ഇന്ത്യന്‍ ജനഹൃദയത്തില്‍ ഇരുവരുടെയും സ്മരണകള്‍ക്ക് എന്നും യുവത്വമുണ്ടാകും. അര്‍ധനഗ്നനായ ഫക്കിറെന്ന് മഹാത്മഗാന്ധി ബ്രട്ടീഷുക്കാര്‍ വിശേഷിപ്പിക്കുമ്പോള്‍ കോട്ടിട്ട ഫക്കീറെന്ന് എ.പി.ജെയെ വിശേഷിപ്പിക്കാവുന്നതാണ്. അത്രയേറെ സന്യാസ തുല്യാമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.
ഡോ എ.പി.ജെ അബ്ദുള്‍ കലാം നമ്മോട് വിടവാങ്ങിയിട്ട് 5 വര്‍ഷം പിന്നിടുകയാണ്. 2015 ജൂലൈ 27 ന് വൈകിട്ട് ഏഴുമണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു ഇന്ത്യയുടെ മിസൈല്‍ മാന്‍ അന്തരിച്ചത്. എണ്‍പത്തിനാലാം വയസ്സില്‍ അവുല്‍ പക്കീര്‍ ജൈനലാബ്ദീന്‍ അബ്ദുല്‍ കലാം എന്ന എ.പി.ജെ. അബ്ദുല്‍ കലാം ലോകത്തോട് വിട പറഞ്ഞെങ്കിലും വാക്കുകളിലൂടെയും തന്റെ പുസ്തകങ്ങളിലൂടെയും അദ്ദേഹം ഇന്നും ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നു. തന്റെ ഈ ജീവിതത്തെയാണ് കലാം 'അഗ്‌നിച്ചിറകുകള്‍' എന്ന ആത്മകഥയിലൂടെ ലോകത്തോട് പറഞ്ഞത്. ലോകത്തോട് എന്നതിലധികമായി പുതിയ തലമുറയോടാണ് കലാം അരുണ്‍ തിവാരിയുമായിച്ചേര്‍ന്ന് രചിച്ച ആ പുസ്തകത്തിലൂടെ സംസാരിക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ സ്വപ്‌നം എന്ന വാക്കാണ് അദ്ദേഹം തന്റെ ആത്മകഥയില്‍ അധികവും നിറച്ചുവെച്ചത്. അതുകൊണ്ടുതന്നെ ഇറങ്ങിയ ഉടനേ ആ പുസ്തകത്തിന് അപൂര്‍വമായ സ്വീകാര്യതയാണ് 'അഗ്‌നിച്ചിറകുക' ള്‍ക്ക് ലഭിച്ചത്. യുവതലമുറ ആ പുസ്തകത്തെ നേഞ്ചോട് ചേര്‍ത്തു. ഒരു പക്ഷേ, മഹാത്മാഗാന്ധിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍'ക്കുശേഷം ലോകത്തെ തന്നെ പ്രചോദിപ്പിക്കുകയും വായിപ്പിക്കുകയും ചെയ്ത മറ്റൊരു ഇന്ത്യക്കാരന്റെ കഥ.
സ്വപ്‌നം കാണുക, ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുക ഇത് രണ്ടുമായിരുന്നു കലാം എന്ന വ്യക്തിയുടെ ജീവിതദര്‍ശനം. കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെയും രാഷ്ട്രനേതാക്കളെയും മാതാപിതാക്കളെയും സ്ത്രീകളെയുമെല്ലാം കലാം നിരന്തരം പ്രതീക്ഷയാല്‍ ജ്വലിപ്പിച്ചുകൊണ്ടിരുന്നു. 'ജ്വലിക്കുന്ന മനസ്സുകള്‍' എന്ന് അദ്ദേഹം തന്റെ രണ്ടാം പുസ്തകത്തിന് പേര് നല്‍കുമ്പോള്‍ അത് കലാം എന്ന മനുഷ്യന്റെ ദര്‍ശനത്തിന്റെ സാരസര്‍വസ്വമാവുന്നു. ഇതിലും കലാം മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ഊര്‍ജത്തെക്കുറിച്ചാണ് സംസാരിച്ചത്. ഒരുപാട് പരാജയങ്ങളില്‍നിന്നാണ് താന്‍ തന്റെ പാഠങ്ങളിലേറെയും പഠിച്ചത് എന്ന് എവിടേയും അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. രാഷ്ട്രപതി എന്ന മഹത്തരമായ പദവി ഈ മനുഷ്യന്റെ അതുവരെത്തുടര്‍ന്ന ജീവിതത്തെ ഒരു തരത്തിലും ബാധിച്ചില്ല. രാത്രി വൈകും വരെ അദ്ദേഹം നാടിന്റെ നാനാ ഭാഗങ്ങളില്‍നിന്നും വരുന്ന ഇമെയിലുകള്‍ക്ക് മറുപടി അയയ്ക്കുമായിരുന്നു. പ്രതിദിനം നാനൂറിലധികം ഇമെയിലുകള്‍ അദ്ദേഹത്തിന് വരുമായിരുന്നു. അതില്‍ സ്‌കൂള്‍കോളേജ് വിദ്യാര്‍ഥികളുടേത് മുതല്‍ ജീവിത്തിന്റെ നാനാതുറകളില്‍നിന്നുമുള്ളവരുടെ സംശയങ്ങളും പരാതികളുമുണ്ടായിരുന്നു. എല്ലാറ്റിനും പുലര്‍ച്ചെ രണ്ട് മണിവരെയിരുന്ന് അദ്ദേഹം മറുപടി അയയ്ക്കും.
രാഷ്ട്രപതി ഭവനിലെ മുഗള്‍ ഉദ്യാനം കലാം അതിമനോഹരമായി ഒരുക്കിയെടുത്തു. അതിരാവിലെ അദ്ദേഹം അതിലൂടെ നടക്കുമായിരുന്നു. കൂടെയുള്ളവര്‍ സുരക്ഷയെക്കരുതി അത് എതിര്‍ത്തെങ്കിലും കലാം തന്റെ നടത്തം തുടര്‍ന്നു. ഉദ്യാനത്തിന്റെ മരച്ചുവടുകളില്‍ കവിത കുറിച്ചുവെച്ചു. തന്റെ പിറന്നാളുകള്‍ ഇന്ത്യയിലെ ഏതെങ്കിലും ഗ്രാമത്തില്‍ ആയിരിക്കണം എന്ന് കലാം പലപ്പോഴും നിഷ്‌കര്‍ഷിച്ചിരുന്നു. രാജ്യത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഏതെങ്കിലും ഗ്രാമം തിരഞ്ഞെടുക്കാന്‍ അദ്ദേഹം സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നു പതിവ്. രാഷ്ട്രപതി എത്തുന്നു എന്നറിഞ്ഞാല്‍ എത്ര പിന്നാക്കമായ ഗ്രാമമായാലും പെട്ടന്ന് വൈദ്യുതി, വെള്ളം, വെളിച്ചം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ പറന്നെത്തും. പെട്ടന്ന് ഇന്ത്യയില്‍ വികസനം വരാന്‍ ഇതൊക്കെയേ മാര്‍ഗമുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. രാഷ്ട്രപതിപദത്തിന്റെ കാലാവധി തീര്‍ന്നപ്പോള്‍ കലാം ഇനി എന്ത് ചെയ്യും എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയര്‍ന്നിരുന്നു. അതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു 'രാജാജിമാര്‍ഗില്‍നിന്നുമിറങ്ങി രാഷ്ട്രപതിഭവന്‍ വിടുമ്പോള്‍ എനിക്ക് എടുക്കാന്‍ രണ്ട് സ്യൂട്ട്‌കേസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാണുന്നവര്‍ക്കെല്ലാം ഒരേ ചോദ്യങ്ങളേയുണ്ടായിരുന്നുള്ളൂ. ഇനി എന്താണ് ഞാന്‍ ചെയ്യാന്‍ പോകുന്നത്? വീണ്ടും അധ്യാപനത്തിലേക്ക് തിരിച്ചുപോകുമോ? സക്രിയ ജീവിതത്തില്‍നിന്നും ഞാന്‍ വിരമിക്കുമോ? രാഷ്ട്രപതിഭവനിലെ അഞ്ച് വര്‍ഷത്തെ ജീവിതം എന്റെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു: മുഗള്‍ ഉദ്യാനത്തിലെ സ്വാഗതം ചൊരിഞ്ഞുനില്‍ക്കുന്ന പൂക്കള്‍, ഉസ്താദ് ബിസ്മില്ലാഖാന്റെ ഷെഹനായിയുടെ അവസാന കച്ചേരി, ഔഷധോദ്യാനത്തിലെ പൂക്കളുടെ സുഗന്ധം, നൃത്തമാടുന്ന മയിലുകള്‍, ഉരുകുന്ന ഗ്രീഷ്മത്തിലും കൊടും ശൈത്യത്തിലും ഇമചിമ്മാതെ കാവല്‍നില്‍ക്കുന്ന കാവല്‍ക്കാര്‍ ഇവയെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു'.
സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ് എന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. ശരീരത്തെ പ്രായം ബാധിക്കുമ്പോഴും മനസ്സിനെ ജരാനരകള്‍ ബാധിക്കാന്‍ കലാം അനുവദിച്ചില്ല. മനുഷ്യരുമായുള്ള എല്ലാ സംഗമങ്ങളില്‍നിന്നും താന്‍ പഠിക്കുകയാണ് എന്നദ്ദേഹം എഴുതി. റോബന്‍ ദ്വീപില്‍ മണ്ടേലയുടെ കരം പിടിച്ചുനിന്നപ്പോള്‍ ഉള്ള അനുഭവം കലാം ഓര്‍ക്കുന്നുണ്ട്: 'അദ്ദേഹത്തിന്റെ കരം പിടിച്ച് നിന്നപ്പോള്‍ കരുത്തുറ്റ ആത്മാവിനെ സ്പര്‍ശിച്ച് നില്‍ക്കുന്നത് പോലെ തോന്നി. എഴുന്നേറ്റപ്പോള്‍ അദ്ദേഹം തന്റെ ഊന്നുവടി ഉപേക്ഷിച്ചു പകരം ഞാന്‍ അദ്ദേഹത്തിന് ഊന്നുവടിയായി. അദ്ദേഹത്തില്‍നിന്നും വലിയ ഒരു പാഠം ഞാന്‍ പഠിച്ചു: നിങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നവര്‍ക്കുള്ള ഏറ്റവും വലിയ ശിക്ഷ തിരിച്ച് അവര്‍ക്ക് നല്ലത് ചെയ്യുക എന്നതാണ്. ഇതുതന്നെയാണ് തിരുക്കുറളും പറയുന്നത്'. കലാമിനെക്കണ്ടവരും അദ്ദേഹത്തിന്റെ കരസ്പര്‍ശം ഒരിക്കലെങ്കിലും അറിഞ്ഞവരും ഇതേ വികാരം പങ്കിടുന്നവരായിരിക്കും.
https://www.facebook.com/Malayalivartha