സ്വപ്നയ്ക്കും ശിവശങ്കറിനും പിന്നാലെ ഫൈസല്‍ ഫരീദും! സ്‌ഥാവര സ്വത്തുവിവരങ്ങൾ തപ്പിയെടുക്കാൻ അന്വേഷണം! പ്രതികളുടെ സമ്പാദ്യം കൂടുതലും സ്വർണക്കട്ടി, സ്വര്‍ണക്കടത്തിലെ ലാഭം ഉപയോഗിച്ച് മറ്റൊരു ബിസിനസും... മണിമണിയായി എല്ലാം പുറത്തു കൊണ്ടുവരാൻ ഇ.ഡി
രാജ്യത്തെ ഞെട്ടിച്ച സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ഇപ്പോഴിതാ സ്വര്‍ണക്കടത്തിലെ ലാഭമൊഴുകിയത് എങ്ങോട്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അന്വേഷണം. സ്വപ്‌ന സുരേഷടക്കമുള്ള പ്രതികളുടെയും അവര്‍ക്കു സഹായം ചെയ്‌തെന്നു സംശയിക്കുന്ന എം. ശിവശങ്കര്‍ അടക്കമുള്ളവരുടെയും സ്‌ഥാവര സ്വത്തുവിവരം ആവശ്യപ്പെട്ട് ജില്ലാ രജിസ്‌ട്രാര്‍മാര്‍ക്ക് കത്തുനല്‍കി.
അറസ്‌റ്റിലായ പ്രതികള്‍ക്കു പുറമേ, ദുബായില്‍ കഴിയുന്ന ഫൈസല്‍ ഫരീദിന്റെ സ്വത്തിനെപ്പറ്റിയും അന്വേഷണം. കൈകാര്യം ചെയ്യാന്‍ എളുപ്പമായതിനാല്‍ പ്രതികളുടെ സമ്പാദ്യം കൂടുതലും സ്വര്‍ണമായാണ് പ്രതികൾ സൂക്ഷിച്ചിരുന്നത്.
ഇവരില്‍ പലര്‍ക്കും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുണ്ട്. സ്വര്‍ണക്കടത്തിലെ ലാഭം ഇതില്‍ വിനിയോഗിച്ചിരിക്കാമെന്നാണ് ഇ.ഡിയുടെ നിഗമനം. റെഡ് ക്രസന്റ് - ലൈഫ് മിഷന്‍ കരാറില്‍നിന്നു കമ്മിഷനായി ലഭിച്ച പണവും റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ മുടക്കിയിട്ടുണ്ടാകാം. ഭവനപദ്ധതിക്കും ആശുപത്രിക്കുമായി 20 കോടി രൂപയാണു റെഡ് ക്രസന്റ് നല്‍കിയത്. നാലുകോടി രൂപ കമ്മിഷനായി നല്‍കിയെന്നു ഭവനപദ്ധതി നിര്‍മാണത്തിന്റെ കരാറെടുത്ത യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഇത്രയും വലിയ തുക കമ്മിഷന്‍ കൊടുക്കാനുണ്ടായ സാഹചര്യം, ആരെല്ലാമാണ് ഇടപാടില്‍ പങ്കാളികളായത് തുടങ്ങിയ കാര്യങ്ങളിലേക്കും അന്വേഷണം നീളും.
യു.എ.ഇ. കോണ്‍സുലേറ്റിന്റെ ഇടപെടലോടെ കരാര്‍ ഉറപ്പിച്ചതിനും കമ്മിഷന്‍ വാങ്ങിയതിനും പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു വ്യക്‌തമായ പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്. രാജ്യാന്തര ഇടപാടുകളില്‍ കമ്മിഷന്‍ പതിവാണെന്നു സ്വപ്‌ന കോടതിയില്‍ വാദിച്ചെങ്കിലും അതിനെപ്പറ്റി കരാറില്‍ പരാമര്‍ശമില്ല. പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കുള്ള കമ്മിഷന്‍ തുക സന്ദീപിന്റെ സ്‌ഥാപനത്തിന്റെ അക്കൗണ്ടിലേക്കു ട്രാന്‍സ്‌ഫര്‍ ചെയ്‌തെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. ഇതു സന്ദീപ് സമ്മതിച്ചു. സ്വപ്‌നയുടെ ലോക്കറില്‍നിന്നു കണ്ടെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്റെ കമ്മിഷനല്ലെന്നു വ്യക്‌തം. കമ്മിഷനില്‍നിന്ന് കോണ്‍സുല്‍ ജനറല്‍ തനിക്കു നല്‍കിയ പണമാണ് ഇതെന്നു സ്വപ്‌ന വാദിക്കുന്നു. എന്നാല്‍ സ്വര്‍ണക്കടത്തിന്റെ വരുമാനത്തില്‍നിന്ന് പലര്‍ക്കായി വീതിക്കാനുള്ള തുകയായിരുന്നു ഇതെന്നാണ് ഇ.ഡി. കണക്കാക്കുന്നത്.
അതേസമയം സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്കു മാത്രമേ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ നല്‍കാവൂ എന്നു ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും കരാര്‍ സ്വകാര്യ കമ്പനിയായ യൂണിടാക്കിനു നല്‍കിയത് കമ്മീഷനായി കോടികള്‍ ലക്ഷ്യമിട്ടെന്നും സൂചനകൾ പുറത്ത് വരുകയാണ്. ഇതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെയും സ്വപ്‌നാ സുരേഷിന്റെയും പങ്കു വ്യക്‌തം. മറ്റു ചില ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും കമ്മീഷനില്‍ പങ്ക് ലഭിച്ചിട്ടുണ്ടെന്നു വിവരം. വടക്കാഞ്ചേരി പദ്ധതിക്കായി അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയത്. അതിനു ചെലവായ തുക പോലും സര്‍ക്കാര്‍ കൊടുത്തിട്ടില്ല.
ഹാബിറ്റാറ്റിനാണു കരാറെങ്കില്‍ കമ്മീഷന്‍ കിട്ടില്ലെന്നറിയാവുന്ന സ്വപ്‌നയുടെ പിടിവാശി മൂലം കരാര്‍ മാറ്റത്തിനു ശിവശങ്കര്‍ നേരിട്ടിടപെട്ടെന്നാണ് അറിയുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ പങ്കാളികളാകാന്‍ റെഡ്‌ക്രസന്റിനെ സ്വാധീനിച്ചതിനു പിന്നിലും സ്വപ്‌നയുടെ പങ്ക് പുറത്തുവരികയാണ്. സര്‍ക്കാര്‍ പങ്കാളിയായ കരാറില്‍ സാമ്പത്തിക ഓഡിറ്റിങ്ങിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നതുതന്നെ തട്ടിപ്പിനു മുന്‍കൂട്ടി കരുക്കള്‍ നീക്കിയിരുന്നുവെന്നതിനു തെളിവാണ്. പദ്ധതിയില്‍ സര്‍ക്കാരിനു കാര്യമായ റോളില്ലെന്നും പുറത്തുനിന്നുള്ള സ്വകാര്യ സംരംഭകര്‍ നടപ്പാക്കുന്ന പദ്ധതിയാണെന്നുമുള്ള സര്‍ക്കാര്‍ വാദം ഓഡിറ്റ് ഒഴിവാക്കാന്‍ നടത്തിയ തന്ത്രമാണെന്നും സൂചനയുണ്ട്.
പദ്ധതിയുടെ നിര്‍മ്മാണത്തെക്കുറിച്ചോ പൂര്‍ത്തീകരണത്തെക്കുറിച്ചോ കരാറില്‍ പരാമര്‍ശിച്ചിട്ടില്ലെന്നുള്ളതു സംശയം ബലപ്പെടുത്തുന്നു. ലൈഫ് മിഷന്‍ കെട്ടിടനിര്‍മാണത്തിനു സര്‍ക്കാര്‍ കക്ഷിയായി റെഡ്‌ക്രസന്റുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 20 കോടിയുടെ പദ്ധതിയില്‍ 14.5 കോടി രൂപ ഫ്‌ളാറ്റ് നിര്‍മാണത്തിനും ബാക്കിയുള്ള തുക ആശുപത്രി നിര്‍മാണത്തിനെന്നുമാണു കരാര്‍.
ആശുപത്രി പദ്ധതി വെറും തട്ടിപ്പാണെന്നാണ് ആക്ഷേപം. കമ്മീഷനില്‍ ഓരോരുത്തര്‍ക്കുമുള്ള വിഹിതം നിശ്‌ചയിച്ചതും സ്വപ്‌നയുടെ നിര്‍ദേശാനുസരണമായിരുന്നെന്നാണു വിവരം. തിരുവനന്തപുരത്ത് പുതിയ കോണ്‍സുലേറ്റ് കെട്ടിടം പണിയുന്നതിനു കരാര്‍ നല്‍കാമെന്ന പേരിലാണു യൂണിടാക്കില്‍നിന്നു കമ്മീഷന്‍ വാങ്ങിയത്. അതിന്റെ ചരടുവലിയിലും സ്വപ്‌നയ്‌ക്കു പങ്കുണ്ട്. യു.എ.ഇ. റെഡ്‌ക്രസന്റ് ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്‌ദീക്ക് അല്‍ ഫലാഹിയും സ്വപ്‌നയും പണ്ടേ പരിചയക്കാരാണെന്ന് എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha