മുഖ്യമന്ത്രി റിക്കോര്‍ഡ് നേടി; പക്ഷേ മറുപടി നല്‍കിയോ? പ്രതിപക്ഷം ഉന്നയിച്ചത് പത്തോളം അഴിമതി ആരോപണങ്ങള്‍; പലതിനും മറുപടികള്‍ ഇല്ല; നല്‍കിയ മറുപടികള്‍ക്ക് വ്യക്തതയുമില്ല; ഇനി എല്ലാം ജനമധ്യത്തില്‍
മൂന്നേമുക്കാല്‍ മണിക്കൂര്‍ മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭാ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം സമയം സംസാരിക്കുന്ന വ്യക്തി എന്ന റെക്കോര്‍ഡ് ഇനി പിണറായി വിജയന്. പിന്‍തള്ളിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍ മന്ത്രി കെ.എം മാണിയുടെയും നിയമസഭാ റെക്കോര്‍ഡുകള്‍. എന്നാല്‍ ഈ റിക്കോര്‍ഡ് പ്രസംഗത്തിനിടെ പ്രതിപക്ഷം ഉന്നയിച്ച എത്ര അഴിമതി ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപറി പറഞ്ഞുവെന്ന് ചോദിച്ചാല്‍ ഒന്നുമില്ല. പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്കൊന്നും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. മുഖ്യമന്ത്രിയുടെ മറുപടി മൂന്നുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാല്‍, മുഖ്യമന്ത്രി പിന്മാറിയില്ല. വീണ്ടും ഒരു മണിക്കൂറോളം പ്രതിപക്ഷ ബഹളത്തിനിടയിലും ഭരണനേട്ടങ്ങള്‍ എണ്ണിപ്പറയുകയാണ് അദ്ദേഹം ചെയ്തത്.
സ്വര്‍ണക്കടത്ത് കേസ്, കെ.ടി ജലീലിന്റെ ഖുറാന്റെ മറവിലെ കള്ളക്കടത്തല്‍, ലൈഫ് മിഷന്‍ അഴിമതി, വിമാനത്താവള ടെന്‍ഡര്‍, സ്പ്രിംഗഌ അഴിമതി, പി.എസ്.സി. തട്ടിപ്പ്, പിന്‍വാതില്‍ നിയമനങ്ങള്‍, പാലത്തായി, വാളയാര്‍ പീഡനം, ബ്ലൂവെറി, മണല്‍ കടത്ത്, മാര്‍ക്കു ദാനം, ഓണകിറ്റ് അഴിമതി, പി.പി.ഇ. കിറ്റ് അഴിമതി, ബെവ് ക്യൂ ആപ്പ് എന്നിവയാണ് ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍. ഇതിന് മറുപടിയായി മുഖ്യമന്ത്രി നല്‍കിയ മറുപടി യു.ഡി.എഫിലെ കക്ഷികള്‍ക്ക് പരസ്പരമാണ് വിശ്വാസമില്ലാത്തതെന്നുപറഞ്ഞ് പരിഹസിക്കുകയാണ് ചെയ്ത്. കൂടുതല്‍ നല്ലവാഗ്ദാനങ്ങള്‍ കിട്ടിയാല്‍ കോണ്‍ഗ്രസില്‍നിന്ന് നേതാക്കള്‍ ബി.ജെ.പി.യിലേക്കു പോകാന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓഖി, പ്രളയം, നിപ, കോവിഡ് പ്രതിസന്ധികളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം അക്കമിട്ടുനിരത്തിയ മുഖ്യമന്ത്രി ഭരണത്തെസംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കുമെന്ന് വ്യക്തമാക്കി. 600 വാഗ്ദാനങ്ങളില്‍ 30 എണ്ണമേ ഇനി ചെയ്യാനുള്ളൂവെന്നും അതും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം അഴിമതി ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയുമില്ല.
മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്നൊളിച്ചോടുന്ന സ്ഥിതിവിശേഷമാണ് സഭയില്‍ കണ്ടത്. സഭയുടെ എല്ലാ അന്തസും നടപടിക്രമങ്ങളും പാലിച്ച് കൊണ്ട് പ്രതിപക്ഷം സഭയില്‍ സര്‍ക്കാരിനെ തുറന്ന് കാട്ടാന്‍ ശ്രമിച്ചു. അതായത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭക്കുള്ളില്‍ പ്രതിപക്ഷം കാട്ടിയതുപോലുള്ള അതിക്രമങ്ങളൊന്നും ഇപ്പോഴത്തെ പ്രതിപക്ഷം കാട്ടിയില്ല. അതുകൊണ്ടു തന്നെ ഭരണപക്ഷം പറയുന്നത് പ്രതിപക്ഷത്തിന്റെ അവിശ്വാസം നനഞ്ഞ പടക്കമാണ്. ബ്രൂവറി ഡിസ്റ്റലറി, മാര്‍ക് ദാനം സ്പ്രിംഗഌ, ഇ മൊബലിറ്റി പമ്പാ മണല്‍ക്കടത്ത്, ബെവ് കോ ആപ്പ്, സിവില്‍ സപ്‌ളൈസ് അഴിമതി, തുടങ്ങി അദാനിയെ സഹായിച്ച ആരോപണത്തിന് വരെ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. കേരളത്തിന്റെ കണ്ണായ ഭൂമികള്‍ കൊള്ള സംഘങ്ങള്‍ക്ക് തീറെഴുതി നല്‍കുന്നതുമായി ബന്ധപ്പെട്ടുന്നയിച്ച അഴിമതിയാരോപണത്തിനും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് മറുപടിയുണ്ടായില്ല. തന്റെ ദീര്‍ഘമായ പ്രസംഗത്തില്‍ ഏത് സര്‍ക്കാരുകളും ചെയ്യുന്ന കുറെ കാര്യങ്ങളൊക്കുറിച്ച് മാത്രമാണ് അദ്ദേഹം പറഞ്ഞത്. കാതലായ ഒരു വിഷയങ്ങളും സ്പര്‍ശിച്ചില്ല. പ്രതിപക്ഷം എഴുതിക്കൊടുത്ത് ഉന്നയിച്ച കാതലായ ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ ഇന്നലെ രാവിലെ 10 മണിയോടെ ആരംഭിച്ച അവിശ്വാസ പ്രമേയം വേട്ടിനിട്ടത് രാത്രി 9.20ന്. ഒടുവില്‍, പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം കേരള നിയമസഭ വോട്ടിനിട്ട് 40നെതിരേ 87നു തള്ളി. അഞ്ചു മണിക്കൂര്‍ നിശ്ചയിച്ച നീണ്ടത് പത്തര മണിക്കൂര്‍. അവിശ്വാസ പ്രമേയം കഴിഞ്ഞപ്പോള്‍ വിജയം അവകാശപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും രംഗത്ത് എത്തി. സര്‍ക്കാരിനെതിരായ ആരോപണങ്ങളുടെ മുനയൊടിച്ചെന്ന് ഭരണപക്ഷവും ജനങ്ങളുടെ ഇടയില്‍ ഭരണപക്ഷത്തെ തുറന്നു കാട്ടാന്‍ സാധിച്ചുവെന്ന് പ്രതിപക്ഷവും വാദിച്ചു. വിജയത്തില്‍ മതിമറക്കുന്ന സഖാക്കള്‍ പരാജയം ഉറപ്പിച്ചു തന്നെയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടു വന്നതെന്ന് ഭരണപക്ഷം മറന്നു. എന്തു തന്നെയായലും മുഖ്യമന്ത്രി പറഞ്ഞപോലെ ഇനി ജനമധ്യത്തില്‍ കാണാം എന്നു മാത്രമേ ഇക്കാര്യത്തില്‍ ഇനി പറയാനുള്ളു.
https://www.facebook.com/Malayalivartha