കത്തിന് പിന്നിലെ ആസൂത്രകന്‍ ശശി തരൂര്‍? കത്തി പടരുന്ന കത്ത്; കത്തെഴുതുന്നത് ഓഗസ്റ്റ് ഏഴിന്; വിരുന്നിന് പങ്കെടുത്തിട്ടും കത്തില്‍ ഒപ്പ് വയ്ക്കാതെ പി ചിദംബരം, കാര്‍ത്തി ചിദംബരം, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍; പ്രശ്‌ന പരിഹാരത്തിന് രാഹുല്‍ അധ്യക്ഷനാകും
കോണ്‍ഗ്രസില്‍ പൊട്ടിത്തെറിലേക്ക് എത്തിക്കുകയാണ് കത്ത് വിവാദം. ഈ കത്തിന്റെ ആസൂത്രകന്‍ തിരുവനന്തപുരത്തിന്റെ സ്വന്തം എം.പി ശശി തരൂര്‍ ആണെന്ന ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കത്തിന് തുടക്കമിട്ടത് ശശി തരൂരിന്റെ വീട്ടില്‍ വെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ തരൂരിന്റെ വീട്ടില്‍ വെച്ചു നടന്ന വിരുന്നിനിടെയാണ് കത്തിന്റെ പ്രാരംഭരൂപം തയ്യാറാക്കിയത്. എന്നാല്‍ വിരുന്നില്‍ പങ്കെടുത്ത എല്ലാവരും ഇതില്‍ ഒപ്പുവെച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. വിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, കാര്‍ത്തി ചിദംബരം, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ പങ്കെടുത്തെങ്കിലും ഒപ്പിടാന്‍ തയ്യാറായില്ല. അന്നു തയ്യാറാക്കിയ കരടുരൂപമാണ് പിന്നീട് കത്തായി കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ കത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തരൂരിന്റെ ഭാഗത്തു നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ല.
ഇന്നലത്തെ നിര്‍ണ്ണായകമായ എഐസിസി യോഗത്തിന് വഴിയൊരുക്കിയത് തരൂരും ഗുലാം നബി ആസാദും കബില്‍ സിബലും ഉള്‍പ്പെടെയുള്ള 23 നേതാക്കള്‍ സോണിയയ്‌ക്കെഴുതിയ കത്താണ്. പാര്‍ട്ടിക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന നേതൃത്വം വേണമെന്നതായിരുന്നു കത്തിലെ മുഖ്യ ആവശ്യം. കോണ്‍ഗ്രസ് ഇന്നു നേരിടുന്ന വെല്ലുവിളിയും ഉണര്‍വും ഉത്സാഹവമുള്ള രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലേക്ക് കോണ്‍ഗ്രസ് തിരിച്ചുവരേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്ന കത്തിലെ ആശയങ്ങള്‍ തരൂരിന്റെ വിരുന്നില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് എഴുതപ്പെട്ടതായാണ് കത്തിലുള്ളത്.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആശുപത്രിയില്‍ ആയിരുന്നപ്പോഴല്ല കത്ത് നല്‍കിയത് എന്ന് കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ പറയുന്നു. സോണിയ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമാണ് കത്തുനല്‍കിയത്. ഓഗസ്റ്റ് ഏഴിനാണ് കത്തുനല്‍കിയത്. ഇന്ദിരാഗാന്ധിക്കൊപ്പം എല്ലാക്കാലത്തും ഉറച്ചുനിന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ പൊളിറ്റിക്കല്‍ ടൂറിസ്റ്റുകളല്ലെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു. കത്തില്‍ ഒപ്പുവെച്ച നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന അംബികാ സോണിയുടെ അഭിപ്രായത്തിന് പ്രതികരണമായിട്ടായിരുന്നു ആനന്ദ് ശര്‍മ്മയുടെ അഭിപ്രായപ്രകടനം. കത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യരുത്. അടിയുറച്ച കോണ്‍ഗ്രസുകാരാണ് ഞങ്ങളെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു. അതിനിടെ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്തില്‍ വിശദീകരണവുമായി കപില്‍ സിബല്‍ വീണ്ടും രംഗത്തെത്തി. സ്ഥാനത്തിന് വേണ്ടിയല്ല, രാജ്യമാണ് പരമപ്രധാനമെന്ന് കപില്‍ സിബല്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ കത്തില്‍ ഒപ്പിട്ട നാലു നേതാക്കളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക്ക്, ജിതിന്‍ പ്രസാദ എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഗുലാംനബി ആസാദ് രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. പ്രവര്‍ത്തകസമിതിയോഗത്തിന് ശേഷം രാത്രിയില്‍ ഗുലാംനബി ആസാദിന്റെ വസതിയില്‍ നേതാക്കള്‍ യോഗം ചേരുകയും ചെയ്തു. ഈ യോഗത്തില്‍ ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക്ക്, ശശി തരൂര്‍, മനീഷ് തിവാരി തുടങ്ങിയവര്‍ സംബന്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
1999 ല്‍ ശരദ്പവാറും താരിഖ് അന്‍വറും പി എ സങ്മയും സോണിയുടെ നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ വെല്ലുവിളിക്കു ശേഷം കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്ന ആദ്യ കലാപമായാണ് ഈ കത്ത് വിശേഷിപ്പിക്കപ്പെടുന്നത്. കോണ്‍ഗ്രസ് വലിയൊരു കുടുംബമാണെന്നും ആര്‍ക്കുമെതിരെ ഒരു വിദ്വേഷവും തനിക്കില്ലെന്നും സോണിയ തിങ്കളാഴ്ച എഐസിസി യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ സീനിയര്‍ നേതാക്കള്‍ വിമര്‍ശം ഉയര്‍ത്തേണ്ടത് പാര്‍ട്ടി ഫോറത്തില്‍ മാത്രമായിരിക്കണമെന്ന താക്കീതും സോണിയയുടെ ഭാഗത്തു നിന്നുണ്ടായി.
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മുതിര്‍ന്ന നേതാക്കളുടെ പടപ്പുറപ്പാടിന്റെ തുടക്കമായാണ് കത്തിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. കത്ത് അനവസരത്തിലുള്ളതാണെന്ന് രാഹുല്‍ വിമര്‍ശിച്ചിരുന്നു. കത്ത് എഴുതിയവര്‍ ബിജെപിയെ സഹായിക്കുകയാണെന്ന ധ്വനിയും രാഹുലിന്റെ ഭാഗത്തു നിന്നുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ വിമര്‍ശിച്ച് കബില്‍ സിബല്‍ രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ 30 വര്‍ഷമായി ഒരു വാക്കു കൊണ്ടു പോലും ബിജെപിയെ സഹായിച്ചിട്ടില്ലെന്നാണ് സിബല്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ രാഹുല്‍ തന്നെ നേരിട്ട് സിബലിനെ വിളിച്ച് ബിജെപിയെ സഹായിച്ചുവെന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്ന് പറഞ്ഞു. ഇതോടെ സിബല്‍ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha