തെരഞ്ഞെടുപ്പ് മാറ്റുന്നത് ഉപതെരഞ്ഞെടുപ്പിലെ ചിലവ് ഭയന്ന്; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ് വരെ സര്‍ക്കാര്‍ പറഞ്ഞത് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന്; നിലപാട് ഹൈക്കോടതിയെയും അറിയച്ചു; ഇപ്പോള്‍ പറയുന്നത് സാധിക്കില്ലെന്ന്; ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ തദ്ദേശ തെഞ്ഞെടുപ്പ് മാറ്റി
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റാനും ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാനും സര്‍ക്കാരും പ്രതിപക്ഷവും കൈകോര്‍ത്തു. എന്നാല്‍ മുമ്പ് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് ഹൈക്കോടതിയെ ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ച സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്രയും വേഗം നിലപാട് മാറ്റിയതിന് പിന്നിലുള്ള കാരണം. അതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ എന്ന സ്ഥാപനത്തന്റെ ചെയര്‍മാന്‍ ജെയിംസ് വടക്കന്‍ എന്ന വ്യക്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ സര്‍ക്കാരിന്റെ മറുപടി തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതി ചീഫ് ജഡ്ജി അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളി.
എന്നാല്‍ 22 പേജുള്ള വിധിന്യായത്തില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിക്കാത്ത പശ്ചാത്തലത്തില്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് പറഞ്ഞ ഹൈക്കോടതി തിരഞ്ഞെടുപ്പുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന അവസരത്തില്‍ ഹര്‍ജി വീണ്ടും നല്‍കാമെന്നും അഭിപ്രായപ്പെട്ടു. അന്ന് കോടതി ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരുടെ വിശദീകരണം തേടിയിരുന്നു. എന്നാല്‍ അന്ന് തെരഞ്ഞെടുപ്പ് നടത്തുന്നതിന് അനുകൂലമായിരുന്നു ഇവരുടെ നിലപാടുകള്‍. ഈ നിലപാടിന് മാറ്റം വരാന്‍ കാരണം പ്രതീക്ഷിക്കാതെയുണ്ടായ ഉപതെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനമാണ്.
കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നായിരുന്നു തീരുമാനമെടുത്ത്. അതുകൊണ്ടു തന്നെ ചവറ, കുട്ടനാട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകില്ലെന്ന കണക്കുക്കൂട്ടലിലായിരുന്നു സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും. അതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഉദ്യേശിച്ചാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയത്. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്രതീക്ഷിതമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. സത്യത്തില്‍ കോവിഡല്ല തെരഞ്ഞെടുപ്പ് മാറ്റുന്നതിനുള്ള യഥാര്‍ഥ കാരണം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഓരോ മണ്ഡലത്തിലും മുന്നണികള്‍ക്ക് ഏകദേശം 15 കോടി രൂപ വരെ ചിലവഴിക്കേണ്ടി വരും. സ്ഥാനാര്‍ഥിക്കും ഇതിന് അനുസൃതമായ പണം കണ്ടത്തേണ്ടി വരും. ഇത്രയും പണം ചെലവഴിച്ച് സഭയില്‍ എത്തിയാല്‍ ആ അംഗത്തിന് ലഭിക്കുന്നത് പരമാവധി 5 മാസക്കാലം മാത്രമാണ്. ഇത്രയും വലിയ തുക ചെറിയ കാലത്തേക്ക് ചെലവഴിക്കാന്‍ പാര്‍ട്ടികള്‍ മടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ സഹായത്തോടെ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് മാത്രം പോര തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന പ്രതിപക്ഷ നിലപാടിനോട് സര്‍ക്കാര്‍ സഹകരിക്കാന്‍ തയ്യാറാകുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. അതെസമയം ഉപതെരഞ്ഞെടുപ്പ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ആഗസ്റ്റ് 21 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരുന്നു. അതില്‍ ചീഫ് സെക്രട്ടറി പറയുന്നത് കോവിഡ് സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ദുഷ്‌കരമാണെന്നാണ്. പക്ഷേ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി സ്വീകരിച്ചത് മറ്റൊരു നിലപാടാണെന്നും ഓക്കണം. വിധി ന്യായത്തിനും പുതിയ നിലപാടിനും ഇടയിലുള്ള ദൂരം ഒരാഴ്ച്ച മാത്രമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ലക്ഷ്യം എങ്ങനെയും ഉപതെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുയെന്നതു മാത്രമാണെന്നും വ്യക്തമാണ്.
തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ മതിയായ കാരണം വേണമെന്നുള്ളതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. അതായത് അഞ്ചു മാസം മാത്രം പുതിയ അംഗത്തിന് കാലാവധി ഉണ്ടാകുവെന്ന വാദം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കില്ലെന്നു സാരം. അതെ സമയം കോവിഡ്, പ്രളയം പോലുള്ള ആവശ്യം പരിഗണിക്കാവുന്ന വിഷയമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. ബിഹിര്‍ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ജി.ഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കാരണം ബിഹാറിലെ കോവിഡ് വ്യാപനവും വെള്ളപക്കവുമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ കോവിഡ് മുന്‍ നിര്‍ത്തി തദേശ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാല്‍ മാത്രമേ ഉപതെരഞ്ഞെടുപ്പു മാറ്റി വയ്ക്കാന്‍ സാധ്യതയുള്ളു. ഇതു തന്നെയാകും സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്ത്. പുതിയ നിയമസഭാംഗത്തിന് കേവലം മൂന്നര മാസക്കാലമേ ലഭിക്കുള്ളുവെന്ന കാരണമാണ് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ കാരണമായി മുഖ്യമന്ത്രി ചൂണ്ടികാട്ടിയത്.
https://www.facebook.com/Malayalivartha