ജൂബിലി ആഘോഷം ഉമ്മന്‍ചാണ്ടിയുടെ മടങ്ങി വരവ്; ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചാല്‍ അദ്ദേഹം തന്നെയാണ് അടുത്ത മുഖ്യമന്ത്രി; അങ്ങനെയൊന്നു നടക്കില്ലെന്ന പ്രതീക്ഷയില്‍ രമേശ് ചെന്നിത്തല; ഉമ്മന്‍ചാണ്ടി എന്ന കേരളാ ഹൈകമാന്റും എ ഗ്രൂപ്പിന്റെയും നിലപാട് നിര്‍ണായകമാകും
കഴിഞ്ഞ നാലരവര്‍ഷക്കാലം ഉമ്മന്‍ചാണ്ടി എന്ന നേതാവ് ഏറെക്കുറെ നിശബ്ദനായിരുന്നു. എന്നാല്‍ പ്രതികരിക്കേണ്ട വിഷയങ്ങളില്‍ കൃത്യമായി പ്രതികരിക്കുകയും ചെയ്തു. രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി സഹകരിക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ എ ഗ്രൂപ്പിന്റെ സാന്നിധ്യം ശക്തമായി നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചിട്ടുണ്ട്. ഇതിനെ തെളിവാണ് കെ.പി.സി.സി പട്ടികയിലും എ.ഐ.സി.സി പട്ടികയിലും പെട്ട എ ഗ്രൂപ്പുകാര്‍. നിലവില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണെങ്കിലും സംസ്ഥാന രാഷ്ട്രീയം വിട്ടുപോകാന്‍ ഒരിക്കല്‍ പോലും ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചിരുന്നില്ല. ആന്ധ്രയില്‍ നാമവേശമായ കോണ്‍ഗ്രസിനെ ഉദരിക്കാന്‍ അദ്ദേഹം നടത്തിയ ബൈക്ക് യാത്രകളും സമ്മേളനങ്ങളുമെല്ലാം ഹൈകമാന്റിന്റെ ശ്രദ്ധ ആര്‍ജിച്ചിട്ടും ഹൈകമാന്റിന്റെ പ്രിയപ്പെട്ടവനാകാന്‍ ഉമ്മന്‍ചാണ്ടി പോയില്ല. അതിന് കാരണം പുതുപ്പള്ളിയോടുള്ള താല്‍പര്യവും കേരള രാഷ്ട്രീയത്തില്‍ തന്നെ തുടരാനുള്ള താല്‍പര്യവും തന്നെയാണ്. അങ്ങനെ എങ്കില്‍ നിയമസഭാ സമ്മേളനത്തിന് വിരളില്‍ എണ്ണാവുന്ന മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ജൂബിലി ആഘോഷങ്ങള്‍ അദ്ദേഹത്തിന്റെ മടങ്ങി വരവിന് വേദിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അര്‍ധ സെഞ്ചറി തികച്ചു നില്‍ക്കുന്ന കളിക്കാരന് സെഞ്ചറി തികക്കാനുള്ള ആവേശം സ്വാഭാവികമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇതു സാധ്യമല്ലെങ്കിലും അത്തരത്തിലൊരു ആവേശ ഇപ്പോഴും ഉമ്മന്‍ചാണ്ടിയിലുണ്ട്. അതായത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ക്രീസിലും അദ്ദേഹമുണ്ടാകുമെന്ന് സാരം. അതിന്റെ സൂചനകള്‍ അദ്ദേഹം നല്‍കിയ ഇന്റര്‍വ്യുകളില്‍ വ്യക്തമാണ്. മതിയാക്കാനെങ്കില്‍ ഏറ്റവും പറ്റിയ സമയമാണിതെന്ന് അടുപ്പമുള്ളവരോട് അദ്ദേഹം സൂചിപ്പിക്കാറുണ്ടായിരുന്നു. പറയുന്നതു പൂര്‍ത്തിയാക്കാന്‍ പക്ഷേ, അവരാരും അദ്ദേഹത്തെ അനുവദിക്കാറില്ല. കേരളത്തിലെ ഏറ്റവും ജനകീയനായ കോണ്‍ഗ്രസ് നേതാവിന്റെ മത്സരരംഗത്തെ സാന്നിധ്യം യുഡിഎഫ് വിജയത്തിന് അനിവാര്യമായി എ ഗ്രൂപ്പും മിക്ക ഘടകകക്ഷി നേതാക്കളും കരുതുന്നു. അവരെ സംബന്ധിച്ച് എല്‍ഡിഎഫിനെ മാറ്റിനിര്‍ത്തുക എന്നതാണു പരമപ്രധാന ലക്ഷ്യം. ശേഷം എന്തുവേണമെന്ന് അപ്പോള്‍ തീരുമാനിക്കാം. അക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കും വ്യക്തമായ ധാരണകളുണ്ടാകുമെന്നു കരുതുന്നവരാണു കൂടുതല്‍.
അഞ്ചു വര്‍ഷം പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ച ശേഷമുള്ള തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും തന്റെ ഊഴമാണെന്നു രമേശ് ചെന്നിത്തല വിശ്വസിക്കുന്നു. ഒരു അട്ടിമറിനീക്കത്തിന് എ ഗ്രൂപ്പോ ഉമ്മന്‍ ചാണ്ടിയോ തുനിയുമെന്ന് അദ്ദേഹം ഇപ്പോള്‍ കരുതുന്നില്ല. 2016ല്‍ തോറ്റപ്പോള്‍ പ്രതിപക്ഷനേതാവായി ചെന്നിത്തലയെ നിര്‍ദേശിക്കാന്‍ മുന്‍കൈയെടുത്തത് ഉമ്മന്‍ ചാണ്ടി തന്നെയാണ്. ഗ്രൂപ്പ് വീതംവയ്പുകളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പങ്കുവച്ചിട്ടുണ്ടെങ്കിലും ഇരുവരും നല്ല വ്യക്തിബന്ധത്തിലാണ്. കെ.പി.സി.സി പ്രസിഡന്‍് എന്ന നിലക്ക് രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. ഇതിന് തെളിവ് വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോട് സ്വീകരിച്ച നിലപാട് തന്നെയാണ്. ബാര്‍ വിഷയത്തില്‍ സര്‍ക്കാരും പാര്‍ട്ടും രണ്ടു വഴിക്ക് പോയതാണ് ഇത്രയും വലിയ പരാജയം കോണ്‍ഗ്രസ് കഴിഞ്ഞ തവണ ഏറ്റുവാങ്ങിയത്. എന്നാല്‍ രമേശും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ബന്ധം അങ്ങനെയുള്ളതായിരുന്നില്ല. പ്രധാന പ്രശ്‌നങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം തേടിയാണു ചെന്നിത്തല നീങ്ങുന്നത്. ചെന്നിത്തലയുടെ നേതൃത്വത്തെയും പ്രതിപക്ഷനേതാവിന്റെ ആധികാരികതയെയും ദുര്‍ബലപ്പെടുത്തുന്ന ഒന്നും തന്നില്‍നിന്നുണ്ടാകരുതെന്ന കരുതല്‍ ഉമ്മന്‍ ചാണ്ടിയും പുലര്‍ത്തുന്നു.
ഇതൊക്കെയെങ്കിലും മുഖ്യമന്ത്രിപദത്തിന്റെ കാര്യത്തില്‍ ഒരു നിഴല്‍യുദ്ധം ഇരുവര്‍ക്കുമിടയിലുണ്ടെന്നു മിക്കവരും കരുതുന്നു. മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിക്കുമ്പോള്‍ താനുമൊരു സ്ഥാനാര്‍ഥിയാണെന്ന ധ്വനി അതിലുണ്ടെന്നു ചെന്നിത്തലയോടു ചൂടുകയറ്റുന്നവരുണ്ട്. മാധ്യമങ്ങള്‍ തന്നോടു ചോദിച്ചാലും അതേ മറുപടിയല്ലേ നല്‍കാനാകൂ എന്നു ചിരിച്ചുതള്ളുകയാണു രമേശ് ചെയ്യുന്നത്. 2011ല്‍ പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയെ 'മുഖ്യമന്ത്രി സ്ഥാനാര്‍ഥി'യായി കോണ്‍ഗ്രസോ യുഡിഎഫോ പ്രഖ്യാപിച്ചിരുന്നില്ല. കെപിസിസി പ്രസിഡന്റായിരുന്ന ചെന്നിത്തലയും അന്നു മത്സരിച്ചിരുന്നു. ഐ ഗ്രൂപ്പ് അദ്ദേഹത്തിനും സാധ്യത കണ്ടുവെങ്കിലും ഊഴം ഉമ്മന്‍ ചാണ്ടിക്കു തന്നെയായി. ടേം നിശ്ചയിച്ചു മുഖ്യമന്ത്രിസ്ഥാനം ഇരുവരും പങ്കുവയ്ക്കുമെന്നാണു ചിലര്‍ പ്രവചിക്കുന്നത്. എന്നാല്‍, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ക്കായി ഊഴം വച്ചുള്ള കരാര്‍രീതി സര്‍ക്കാരിലേക്കു പകര്‍ത്താന്‍ രണ്ടു മുന്നണികളും ഇതുവരെ മുതിര്‍ന്നിട്ടില്ല. ഇരുനേതാക്കളും തമ്മില്‍ മറ്റാരുമറിയാതെ ഒരു സംഭാഷണവും ധാരണയും രൂപപ്പെടുമെന്നും അതുണ്ടാക്കുന്ന പരസ്പരവിശ്വാസത്തിന്റെ ബലത്തില്‍ മുന്നോട്ടുപോകുമെന്നും വിശ്വസിക്കുന്നവരുണ്ട്.
ഏതായാലും ഉമ്മന്‍ ചാണ്ടി കൂടി മത്സരരംഗത്തുണ്ടാകണമെന്ന പൊതുനിര്‍ദേശത്തോടു ചെന്നിത്തലയ്ക്കു വിയോജിപ്പില്ല. 2016ല്‍ സിപിഎമ്മിനെ വിഎസും പിണറായിയും ഒരുമിച്ചു നയിച്ച മാതൃക കോണ്‍ഗ്രസ് അവലംബിക്കാനുള്ള സാധ്യതയാണു കൂടുതല്‍. ആരാണു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നു തുറന്നുപറയാതെയുള്ള കൗശലമാണു സിപിഎമ്മും അവലംബിച്ചത്. രമേശ് ചെന്നിത്തലയെക്കാള്‍ ഉമ്മന്‍ചാണ്ടിയെ തന്നെയാണ് ഇപ്പോഴും മുസ്ലിംലീഗിന് താല്‍പര്യം. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനും ഉമ്മന്‍ചാണ്ടിക്ക് മാത്രമേ സാധിക്കുകയുള്ളു. അതെ സമയം കോണ്‍ഗ്രസില്‍ നിന്നും അകന്നു പോകുന്ന ഭൂരിപക്ഷ വോട്ടുകള്‍ പിടിച്ചു നിര്‍ത്താന്‍ രമേശ് ചെന്നിത്തല ആവശ്യവുമാണ്. ഈ സാഹചര്യത്തില്‍ ഇരുവരും ചേര്‍ന്ന് തെരഞ്ഞെടുപ്പ് നയിക്കുകയും അവസാനം ഹൈകമാന്റ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha