ചികിത്സയില്‍ പുഴുവരിക്കുന്നു; ആരും തിരിഞ്ഞുനോക്കില്ല .....കേരളത്തിന്റെ ആരോഗ്യമേഖലക്ക് ഇത് എന്തുപറ്റി; വിഴ്ചകള്‍ മാത്രമല്ല ചികില്‍സ നിഷേധവും; ഒന്നാം സ്ഥാനം അച്ചുനിരത്തലില്‍ മാത്രമോ? കോവിഡ് ബാധിതര്‍ കേരളത്തില്‍ നേരുന്ന വെല്ലുവിളികള്‍; മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും
കേരളം ആരോഗ്യമേഖലയില്‍ ഒന്നാം സ്ഥാനത്താണ്. നമ്മുടെ ആരോഗ്യമേഖല ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളോടല്ല വിദേശ രാജ്യങ്ങളോടാണ് താരതമ്യം ചെയ്യപ്പെടുന്നത് എന്നാണ് ഓരോ മലയാളിയും അഭിമാനിക്കുന്നത്. പക്ഷേ ഇത് നാലരവര്‍ഷം കൊണ്ടു സംഭവിച്ചതല്ല പതിറ്റാണ്ടുകളുടെ ശ്രമഫലമാണെന്ന് പിണറായി ഭക്തര്‍ ഒഴികെ എല്ലാവരും സമ്മതിക്കും. പിണറായി സര്‍ക്കാര്‍ വന്ന ശേഷം ആരോഗ്യമേഖല ആകെ ഉടച്ചു വര്‍ത്തുവെന്നാണ് അവകാശപ്പെടുന്നത്. കോവിഡ് നിയന്ത്രണത്തില്‍ ലോകത്തിന് ആകെ മാതൃക കേരളമാണെന്നും വരെ തള്ളലുണ്ടായി. എന്നാല്‍ കേരളത്തിലെ ആരോഗ്യ മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എന്ന് ഒരോ മലയാളിയും മനസിലാക്കിയിരിക്കുന്നത് നല്ലതാണ്. കോവിഡ് ബാധിതര്‍ക്ക് ചികില്‍സ നിഷേധിക്കുന്നതും കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആശുപത്രിയുടെ വാര്‍ഡില്‍ ഉപേക്ഷിക്കുന്നതും ചികില്‍സ നിഷേധിച്ചതിന്റെ പേരില്‍ രോഗികള്‍ മരിക്കുന്നതും എന്തിന് ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സില്‍ കോവിഡ് ബാധിതയായ സ്ത്രീ പീഡനത്തിന് ഇരയാകുന്നതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്ല ഇങ്ങു കേരളത്തില്‍ തന്നെയാണെന്ന് നാം മലയാളികള്‍ മറക്കരുത്. എന്നിട്ടും സര്‍ക്കാര്‍ പറയും കേരളം ഒന്നാമതാണെന്ന്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് അധിദാരുണമായ സംഭവമുണ്ടായത്. കോവിഡ് മാറിയ ഗര്‍ഭിണിക്ക് കോവിഡിന്റെ പേരില്‍ ചികില്‍സ നിഷേധിച്ചത്. മലപ്പുറം കിഴിശേരിയിലെ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്. ഇതേ തുടര്‍ന്ന് യുവതിയുടെ ഇരട്ടക്കുട്ടികള്‍ പ്രസവത്തിനിടെ മരിച്ചു. എന്‍സി ഷെരീഫ് -സഹല ദമ്പതികള്‍ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. സ്വകാര്യ ആശുപത്രികള്‍ ആര്‍ടി പിസിആര്‍ ഫലം വേണമെന്ന് നിര്‍ബന്ധം പിടിച്ചെന്ന് ഭര്‍ത്താവ് ഷെരീഫ് പറയുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് കോവിഡ് ചികിത്സ പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്പാണ് സഹല വീട്ടിലേക്ക് പോയത്. തുടര്‍ന്ന് കടുത്ത വേദനയെ തുടര്‍ന്നാണ് പുലര്‍ച്ചെ തിരികെ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ കോവിഡ് ചികിത്സ പൂര്‍ത്തിയാക്കിയതിനാല്‍ കൊവിഡ് ആശുപത്രിയായ മഞ്ചേരിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. പിന്നീട് അഞ്ച് ആശുപത്രികള്‍ കയറിയിറങ്ങി. കോവിഡിന്റെ ആര്‍ടി പിസിആര്‍ ഫലം വേണമെന്ന് ആശുപത്രികളില്‍ നിന്ന് നിര്‍ബന്ധം പിടിച്ചുവെന്ന് കുടുംബം പറയുന്നു. കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലും ഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ല. കോട്ടപ്പറമ്പ് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലായിരുന്നു. 14 മണിക്കൂറോളം ചികിത്സ കിട്ടിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴേക്കും 14 മണിക്കൂര്‍ കഴിഞ്ഞു. പ്രസവത്തില്‍ രണ്ട് കുട്ടികളും മരിച്ചു. വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറയുന്നത്. അപ്പോള്‍ നഷ്ടപ്പെട്ട ജീവനകള്‍ അവര്‍ക്ക് തിരിച്ചു നല്‍കാന്‍ സാധിക്കുമോ.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ് കാര്യത്തിന്റെ ഗൗരവം വര്‍ധിക്കുന്നത്. ഇതിന് മുമ്പ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ തന്നെ വെന്റിലേറ്റര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ചികില്‍സ തേടി അലഞ്ഞ കോവിഡ് ബാധിത മരിച്ചിരുന്നു. മാറാക്കറ യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണ് മരിച്ചത്. കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പാത്തുമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 12 ന് മെഡിക്കല്‍ കോളജ് കാഷ്വല്‍റ്റിയില്‍ ചെന്നെങ്കിലും വെന്റിലേറ്റര്‍ ഒഴിവില്ലെന്നാണ് അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം ഇവരെ ആംബുലന്‍സില്‍ തന്നെ കിടത്തി. സൗകര്യം ഒരുക്കാമെന്ന് ചങ്കുവെട്ടിയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ 4നു വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മരണം സംഭവിച്ചു. അന്ന് സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറഞ്ഞ്. അന്ന് ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടായി എങ്കില്‍ വീണ്ടും ഇത്തരമൊരു ചികില്‍സ നിഷേധം ആവര്‍ത്തിക്കുമായിരുന്നില്ല.
ഇന്നലെ ഭരണസ്ഥിരാകേന്ദ്രമായ തലസ്ഥാനത്ത് നടന്നത് ഇതിലും ദാരുണമായ സംഭവമായിരുന്നു. മരുതൂരില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറ്റുന്നതില്‍ ആശുപത്രി അധികൃതര്‍ അനാസ്ഥ വരുത്തി. സംസ്‌കരിക്കാന്‍ സ്ഥലം കിട്ടാതിരുന്നതിനാലാണ് വര്‍ക്കല സ്വദേശി ഉഷയുടെ മൃതദേഹം 13 മണിക്കൂര്‍ വാര്‍ഡില്‍ കിടന്നത്. ഉഷ മരിച്ച മരുതൂരിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറി സൗകര്യമുണ്ടായിരുന്നില്ല. ആശുപത്രി അധികതര്‍ വര്‍ക്കല നഗരസഭയില്‍ വിവരം അറിയിച്ചെങ്കിലും നഗരസഭ അധികൃതര്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ല. ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെ വര്‍ക്കലയിലെ താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. നഗരസഭക്ക് കീഴില്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് സൗകര്യമില്ലാത്തതിനാലാണ് ഏറ്റെടുക്കാതിരുന്നതെന്നാണ് വര്‍ക്കല നഗരസഭാ അധികൃതരുടെ വിശദീകരണം. ഒടുവില്‍ തൈക്കാട് ശാന്തി കവാടത്തില്‍ കോവിഡ് മാനദണ്ഡ പ്രകാരം മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചു.
കോവിഡ് ബാധിച്ചു മരിച്ചവരോട് അനാസ്ഥയെന്ന വാര്‍ത്ത ഇത് ആദ്യത്തെ സംഭവമല്ല. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ നാലുദിവസമായി മോര്‍ച്ചറിയില്‍ സുക്ഷിച്ച സംഭവം നടന്നത് തിരുവല്ലയിലാണ്. കുറ്റൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ നെച്ചാട്ടുമോടിയില്‍ വാടകക്ക് താമസിക്കുന്ന കല്ലാശാരിപ്പറമ്പില്‍ ഗോപാലകൃഷ്ണന്റെ (65) മൃതദേഹമാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദത്തിന് ഒരു മാസമായി ചികിത്സയിലായിരുന്നു. കോവിഡും സ്ഥിരീകരിച്ചിരുന്നു. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി വാടകവീടുകളിലാണ് കുടുംബം കഴിയുന്നത്. മാധ്യമങ്ങലില്‍ റിപ്പോര്‍ട്ട് വന്ന ശേഷമാണ് മൃതദേഹം സംസ്‌കാരിക്കാന്‍ അധികൃതര്‍ മുന്നോട്ട് വന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഇത്തരത്തില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം മണിക്കൂറുകള്‍ക്ക് ശേഷമാണ് കോവിഡ് വാര്‍ഡില്‍ നിന്നും മാറ്റുന്നതെന്ന ആരോപണം ഉയര്‍ന്നിയിരുന്നു. രോഗികളുടെ ബന്ധുകളുടെ പരാതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തിയിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രോഗിക്ക് ശരിയായ പരിചരണം ലഭിക്കാതെ ശരീരത്തില്‍ പുഴുവരിച്ചതായിയുള്ള വാര്‍ത്തയാണ് ഇന്നലെ പുറത്ത് വന്നത്. വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന രോഗിക്കാണ് ഈ ദുരവസ്ഥ. കഴിഞ്ഞ നാലിന് രോഗിക്ക് കോവിഡ് പോസിറ്റീവ് ആയതിന തുടര്‍ന്ന് ബന്ധുക്കളെ അടുത്തു നിന്ന് മാറ്റിയിരുന്നു. ബന്ധുക്കളെ ക്വാറന്റീനിലുമാക്കി. ഇക്കഴിഞ്ഞ 24ന് ഇദ്ദേഹത്തിന് ഫലം നെഗറ്റീവായി. എന്നാല്‍, ശരീരത്തില്‍ പുഴുവരിക്കുന്ന നിലയിലായിരുന്നു. രോഗിയുടെ ആരോഗ്യനില ഇപ്പോ മോശമാണെന്നും മുന്‍പ് വീണ് പരിക്കേറ്റതിന്റെ അസ്വസ്ഥതകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ഇദ്ദേഹത്തിന് ശരിയായ രീതിയിലുള്ള ചികിത്സ നല്‍കാതെയാണ് വീട്ടിലേക്ക് മടക്കി അയച്ചതെന്ന് മകള്‍ പരാതിയില്‍ പറയുന്നു.
ഇതൊക്കെ സാധാരണക്കാരന്റെ അവസ്ഥയാണെന്ന് പറയാം. എന്നാല്‍ സര്‍ക്കാരിന് വേണ്ടി സേവനം നടത്തിയ ഒരു എക്‌സൈസ് ഉദ്യോഗസ്ഥനും ഇതെ അവസ്ഥയാണെന്നുള്ളത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ സൂചിപ്പിക്കുന്നതാണ്. കണ്ണൂരില്‍ കോവിഡ് ബാധിച്ച മരിച്ച എകസൈസ ഉദ്യോഗസ്ഥന്‍ സുനിലിന് ചികില്‍സ ലഭിച്ചില്ലെന്ന ആരോപണവുമായി കുടുംബം. ചികില്‍സ ലഭിക്കുന്നില്ലെന്ന സുനില്‍ ബന്ധുക്കളോട പറയുന്ന ഫോണ്‍ സംഭാഷണവും പുറത്ത വന്നിട്ടുണ്ട. കടുത്ത ന്യുമോണിയ ബാധിച്ച സുനിലിന അതിനുള്ള കൃത്യമായ ചികില്‍സ നല്‍കിയില്ലെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
ഇതുകൂടാതെ കോവിഡ് രോഗികളുടെ സുരക്ഷപോലും ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ലെന്ന വസ്തുതയും കേരളത്തിലുണ്ട്. പത്തനംതിട്ട ആറന്‍മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ചത് ആരോഗ്യവകുപ്പിന്റെ ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലാണ്. കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു ഈ ക്രൂരത. കോവിഡ് രോഗിയായ 19കാരിയെ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് ഇയാള്‍ പീഡിപ്പിച്ചത്. പ്രതി നൗഫല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. വധശ്രമക്കേസില്‍ ഉള്‍പ്പെടെ പ്രതിയുമാണ്. എന്നിട്ടും ഇയാള്‍ക്ക് ആരോഗ്യ വകുപ്പില്‍ ജോലി ലഭിച്ചുവെന്നത് തന്നെ രാഷ്ട്രീയമായ ഇടപെടന്‍ നടന്നുവെന്നതിന് തെളിവാണ്. ഇതിന് പിന്നാലെ വെഞ്ഞാറമൂട് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറിന്റെ വാര്‍ത്തയും കേരളം കേട്ടു. കുളത്തൂപ്പുഴ ഗവ. ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാങ്കോട് മതിര പോങ്ങുവിള വീട്ടില്‍ പ്രദീപ് കുമാറാണ് (44) ഈ കേസിലെ വില്ലന്‍. കേസ് വന്നതോടെ ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഇതെല്ലാം കോവിഡുമായി ബന്ധപ്പെട്ടുള്ള കേസുകളാണെങ്കില്‍ ഇതിലും ദയനീയമാണ് ചികില്‍സാ പിഴവുകളുടെ കണക്ക്. ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങള്‍ അതായത് സെപ്റ്റംബര്‍- ഒക്ടോബര്‍ മാസത്തെ സംഭവങ്ങള്‍ മാത്രമാണ് ഇതെല്ലാം. കോവിഡ് കാലം മാത്രം പരിശോധിച്ചാലും കേരളത്തിന്റെ കോവിഡ് കാലത്തെ ആരോഗ്യ വകുപ്പിന്റെ വീഴ്ചക്കളുടെ മറ്റൊരു യഥാര്‍ത്ഥ ചിത്രം ലഭിക്കും. മരണത്തിന്റെ വ്യാപാരികള്‍ എന്ന് പ്രതിപക്ഷത്തെ വിളിക്കുന്ന സര്‍ക്കാര്‍ തങ്ങളുടെ ഭാഗത്തു നിന്നും ഫലപ്രദമായി ഒന്നും ചെയ്യുന്നില്ല. പകരം മറ്റുള്ളവരില്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഈ വാര്‍ത്തക്കളെന്ന് വിലയിരുത്താവുന്നതാണ്.
https://www.facebook.com/Malayalivartha