സര്‍വ്വാധികാരി പിണറായി; പിന്നിലെ ബുദ്ധി ശങ്കരന്റെത് തന്നെ; റൂള്‍ ഓഫ് ബിസിനസ് ചട്ട ഭേദഗതി തയ്യാറാക്കിയത് എം. ശിവശങ്കറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി; മന്ത്രിമാരുടെ എതിര്‍പ്പുണ്ടെങ്കിലും പറ്റുമെങ്കില്‍ കാര്യം നടത്താന്‍ പിണറായി
മുഖ്യമന്ത്രി പിണറായി വിജയനെ സര്‍വ്വാധികാരിയാക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് എം. ശിവശങ്കരന്‍. എം. ശിവശങ്കര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതിയാണ് മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിക്കാനുളള റൂള്‍സ് ഓഫ് ബിസിനസ് ചട്ട ഭേദഗതി തയ്യാറാക്കിയത്. ശിവശങ്കര്‍ ഉള്‍പ്പടെ ഭരണം നിയന്ത്രിക്കുന്ന പല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും താത്പര്യമുളള പല പദ്ധതികള്‍ക്കും അനുമതി ലഭിക്കാന്‍ മന്ത്രിമാരില്‍നിന്ന് തടസം നേരിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഭരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ കേന്ദ്രീകരിക്കാന്‍ ശ്രമംതുടങ്ങിയത്. ധനം, നിയമം,റവന്യു വകുപ്പുകളുടെ അധികാരംകൂടി കവരുന്ന നിര്‍ദേശങ്ങളുണ്ടായിട്ടും ആ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ബന്ധപ്പെട്ട മന്ത്രിമാരെ അവ അറിയിച്ചിരുന്നില്ലെന്നാണു വിവരം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വാധികാരമുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എതിര്‍ക്കാന്‍ അവര്‍ ഭയപ്പെട്ടതാകാമെന്ന് സി.പി.ഐയിലെ അടക്കം ഘടകകക്ഷി മന്ത്രിമാര്‍ ഇപ്പോള്‍ പറയുന്നു.
സ്വപ്‌നാ സുരേഷും സംഘവും സ്വപ്‌ന കടത്തുമായി മുമ്പോട്ട് പോകുമ്പാഴായിരുന്നു സംസ്ഥാന ഭരണത്തിലെ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഭേദഗതി നിര്‍ദ്ദേശം നല്‍കാന്‍ രൂപവത്കരിച്ച സെക്രട്ടറി തല ഉപസമിതി മുഖ്യമന്ത്രിക്ക് കരട് റിപ്പോര്‍ട്ട് നല്‍കിയത് 2019 ഒക്ടോബറിലാണ്. അന്ന് ശിവശങ്കറായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചിരുന്നത്. വകുപ്പുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതും വകുപ്പ് സെക്രട്ടറിമാരുടെ അധികാരം വിപുലീകരിക്കുന്നതുമാണ് പ്രധാന ഭേദഗതി നിര്‍ദേശങ്ങള്‍ എന്ന തരത്തിലായിരുന്നു എല്ലാം അവതരിപ്പിച്ചത്. സംസ്ഥാനത്തെ ഭരണ സംവിധാനത്തിന്റെ പ്രാമാണിക രേഖയാണ് റൂള്‍സ് ഓഫ് ബിസിനസ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അധികാരങ്ങളെന്തൊക്കെ, വകുപ്പ് സെക്രട്ടറിമാര്‍ക്ക് ഏതെല്ലാം കാര്യങ്ങളില്‍ ഒറ്റക്ക് തീരുമാനമെടുക്കാം, ഏതൊക്കെ ഫയല്‍ കാണാം, ഏതൊക്കെ ഫയല്‍ ധനകാര്യ വകുപ്പിനയക്കാം എന്നിവയെല്ലാം റൂള്‍സ് ഓഫ് ബിസിനസ്സിന്റെ ഭാഗമാണ്. ഇതാണ് പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ശിവശങ്കറും കട്ടരും ശ്രമിച്ചത്.
2018ലാണ് ഇതുസംബന്ധിച്ച സമിതിയെ നിയോഗിച്ചത്. അന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി, നിയമം, ധനം, പൊതുഭരണ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍. ധനവകുപ്പ് എതിര്‍ക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭയ്ക്കുളള അധികാരം മുഖ്യമന്ത്രിയിലേക്ക് മാറ്റുന്ന ഭേദഗതിയോടും എതിര്‍പ്പുണ്ട്. മന്ത്രിമാരറിയാതെ ഇതര വകുപ്പുകളിലെ ഫയലുകള്‍ മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ വിളിച്ചുവരുത്തി തീരുമാനിക്കാമെന്നതാണ് മറ്റൊരു വിവാദ ഭേദഗതി. നിര്‍ദേശങ്ങള്‍ നടപ്പായാല്‍ സംസ്ഥാനമന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയിലുളളതുപോലെ സ്വതന്ത്രചുമതലയില്ലാതെ വെറും സഹമന്ത്രിമാരാകുമെന്നാണ് ഘടകക്ഷികളുടെ വിമര്‍ശനം.
വിവാദ ഭേദഗതികള്‍ മന്ത്രിസഭാ ഉപസമിതിയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ തന്നെ പാര്‍ട്ടിയുടെ അഭിപ്രായം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് സി.പി.ഐ. നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മന്ത്രിസഭയില്‍ ഈ നിര്‍ദേശങ്ങള്‍ വന്നാല്‍ അവിടെയും എതിര്‍ക്കും. സര്‍ക്കാര്‍ മറ്റു വിവാദങ്ങളില്‍പ്പെട്ടിരിക്കുമ്പോള്‍ വിവാദത്തിന് സി.പി.ഐ. നിമിത്തമാവേണ്ടെന്ന ചിന്തയിലാണ് പരസ്യപ്രതികരണത്തിന് അവര്‍ മുതിരാത്തത്.റിപ്പോര്‍ട്ട് ഉപസമിതിയുടെ പരിഗണനയിലാണെന്നും തീരുമാനം എടുത്തിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ ആ വഴി ചിന്തിച്ചു തുടങ്ങിയെന്നാണ് ഇത് നല്‍കുന്ന സൂചന. സെക്രട്ടറിമാര്‍ക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരവും ചീഫ് സെക്രട്ടറിക്ക് അതിനു മേലെ പ്രമാണിത്വവും നല്‍കുന്ന ഭേദഗതി നിര്‍ദേശങ്ങളോടാണ് കടുത്ത എതിര്‍പ്പ്.
മന്ത്രിസഭാ യോഗത്തിന്റെ മേലെയും മുഖ്യമന്ത്രിക്ക് അധികാരം കല്‍പ്പിക്കുന്ന നിര്‍ദേശം ജനാധിപത്യ ഭരണസംവിധാനത്തിന്റെ അടിസ്ഥാനശിലയെ ഇളക്കുന്നതാണെന്ന വിമര്‍ശനം ഘടകകക്ഷി മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭയ്ക്ക് ക്വാറം നിശ്ചയിച്ചതും മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗം ചേരേണ്ടിവന്നാല്‍ എടുക്കുന്ന തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയേ നടപ്പാക്കാവൂ എന്ന നിര്‍ദേശവും ഇക്കൂട്ടത്തില്‍പ്പെടുന്നു.
ആ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ബന്ധപ്പെട്ട മന്ത്രിമാരെ അവ അറിയിക്കാത്തതും ശിവശങ്കറിനെ ഭയന്നായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വാധികാരമുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എതിര്‍ക്കാന്‍ അവര്‍ക്കെല്ലാം പേടിയായിരുന്നു. വിവാദ ഭേദഗതികള്‍ മന്ത്രിസഭാ ഉപസമിതിയില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ സിപിഐ പ്രതിനിധിയായ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എതിര്‍ത്തു. ജനതാദള്ളിലെ കെ കൃഷ്ണന്‍ കുട്ടിയും വിയോജിപ്പ് അറിയിച്ചു. ഇതോടെ തല്‍കാലം റൂള്‍സ് ഓഫ് ബിസിനസ് നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തുവെന്നാണ് സൂചന. അതിനിടെയിലും മുഖ്യമന്ത്രിക്ക് ഇതെല്ലാം നടപ്പാക്കണമെന്ന അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ എല്ലാം ഇതിനെ ഒറ്റക്കെട്ടായിയാണ് നേരിട്ടത്.
https://www.facebook.com/Malayalivartha